ഈ കഥയിലെ കഥാനായകൻ ഈ ഞാൻ തന്നെ. എന്റെ സുഹൃത്ത് ശിവൻ പറഞ്ഞതുപോലെ ബ്ലോഗിങ്ങ് എന്നു പറഞ്ഞാൽ ഒരു തരം ആത്മരതി അല്ലേ?! അല്ലാതെന്താ?
പഴയ കഥയാണ്. സഹിക്കുക!
തന്റേതല്ലാത്ത കുറ്റം കൊണ്ട് ഹോട്ടൽ ലൈനിൽ വന്ന ഒരു ഐ.ടിക്കാരനാണ് ഞാൻ (വാക്കുകൾക്ക് അതുല്യ ചേച്ചിയോട് കടപ്പാട്!) ഞാൻ അന്ന് കൊടൈ-ക്കാനൽ എന്നാണ് തമിഴർ പറയുന്ന “കൊടൈക്കനാലിൽ“ ജോലി ചെയ്യുന്നു.ഞാൻ ജോലി ചെയ്യുന്ന ഗ്രൂപ്പിൽ ഒരു നക്ഷത്ര ഹോട്ടലും ഒരു കമ്പ്യൂട്ടർ ഡിവിഷനും അടക്കം ഒൻപത് സ്ഥാപനങ്ങളുണ്ട് . ഈ സ്ഥാപനങ്ങൾ കൊടൈക്കനാലിന്റെ വിവിധ ഭാഗങ്ങളിലാണ്. തസ്തികയുടെ പേര് “ഗ്രൂപ്പ് ഐ.ടി. മാനേജർ“ – കണ്ടാൽ ഞെട്ടുന്ന ഒരു വിസിറ്റിംഗ് കാർഡൊക്കെ കമ്പനി അടിച്ചു തന്നിട്ടുണ്ട്. “ഗ്രൂപ്പ് ഐ.ടി. മാനേജർ“ എന്നത് കേൾക്കാൻ രസമുള്ള പേരാണേലും ചെയ്യേണ്ട ജോലികൾ പലതാണ്. “ട്രബിൾ ഷൂട്ടിംഗിൽ“ തുടങ്ങി കമ്പ്യൂട്ടർ സെയിൽസ് തൊട്ട് ഗ്രൂപ്പിലെ കോളേജിലെ ബീ.എസ്സീ/ എമ്മെസ്സീ – ഐ.ടി പിള്ളാർക്ക് ക്ലാസ്സെടുക്കൽ വരെ ചെയ്യണം. കോളേജും സ്കൂളും ടൌണിൽ നിന്നും മാറി കൂറച്ച് ദൂരെയുള്ള സബർജിൽ മരങ്ങൾ നിറഞ്ഞ 2 മലകളിലാണ്. കൊടൈയിലെ മിക്ക റോഡുകളും കുത്തനെയാണ് – ഒന്നുകിൽ കയറ്റം, അല്ലേൽ ഇറക്കം. ശെംബകനൂർ ചെന്ന് തിരിഞ്ഞ് വേണം സ്കൂളിലും കോളേജിലും പോക്ൻ. സ്കൂളിലോട്ടുള്ള റോഡേ യാത്ര ചെയ്യാൻ വളരെ പാടാണ്. ഇടയ്ക്ക് മഴ പെയ്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴും. മനുഷ്യ വാസമില്ലാത്ത സ്ഥലത്തൂടെയൊക്കെ യാത്ര ചെയ്യണം. രാത്രികളിൽ വെട്ടവും വെളിച്ചവും ഒന്നും ചിലയിടത്ത് കാണില്ല. എനിക്ക് യാത്ര ചെയ്യാനായി മൊട്ട ടയറുള്ള, ഫ്രണ്ട് ബ്രേക്ക് ഇല്ലാത്ത ഒരു ബജാജ് കാലിബർ ബൈക്ക് തന്നിട്ടുണ്ട്. അതിൽ കൊടൈക്കനാലിലെ കുത്തനെയുള്ള മലഞ്ചരിവിലെ ഒരു സമയം ഒരു വണ്ടിക്കുമാത്രം പോകാൻ വേണ്ടത്രമാത്രം വീതിയുള്ള റോഡുകളിലൂടെ യാത്ര ചെയ്തത് ഓർക്കുമ്പം ഇപ്പം പേടിയാകുന്നു. അന്നതൊക്കെ ഒരു ത്രില്ലായിരുന്നു – പ്രായം അതായിരുന്നു!
ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യയുടെ അച്ഛൻ തമിഴ് നാട്ടിലെ തന്നെ ഏറ്റവും വല്യ പണക്കാരിലെ ടോപ്പ് 10 ആളുകളിലൊരാളാ. നമ്മളൊക്കെ തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ പോകുന്നുവെന്ന് പറയുന്നതുപോലെയുള്ളത്ര ലാഘവത്തോടെയാണ് ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യ -മാഡം- കൊടൈക്കനാലിൽ നിന്ന് അമേരിക്കയിൽ പോകുന്നത്. ആറുമാസത്തിൽ ഒരിക്കൽ കണിശമായും മാഡം അമേരിക്കയിൽ പോയിരിക്കും. പിന്നെ ഇടയ്ക്കിടയ്ക്ക് സിംഗപ്പൂർ, ദുബായ്, ശ്രീലങ്ക – ഷോപ്പിംഗിന്! അവർ കൊടൈക്കനാലിൽ താമസിക്കുന്നത് ഒരു കൊട്ടാരതുല്യമായ വസതിയിലാണ്.ഗ്രൂപ്പിലെ സകല കമ്പനികളിലെയും സകല സാമ്പത്തിക കാര്യങ്ങളും നിയന്ത്രിക്കുന്നതും മാഡം തന്നെയാ. അവരുടെ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരിൽ, അവരെ നേരിട്ട് കയറി ചെന്ന് കാണാൻ അനുവാദം ഉള്ള 5 പേരിൽ ഒരാളായിരുന്നു ഞാൻ – അതായത് അവരുടെ ഏറ്റവും വിശ്വസ്ഥരിൽ ഒരാൾ എന്നർത്ഥം. ഈ അഞ്ച് പേരിൽ അവരുടെ വീട്ടിലെ എല്ലാ മുറിയും കണ്ടിട്ടുള്ള ഏക വ്യക്തി ഞാൻ മാത്രമായിരുന്നു എന്നു തോന്നുന്നു – അതാ ഈ ഐ.ടി യുടെ ഗുണം! കമ്പ്യൂട്ടർ ശരിയാക്കാൻ എവിടെയും കയറി പോകാമല്ലോ! പക്ഷേ, ഈ അനുവാദത്തിന് ഭീകരമായ ദോഷ വശങ്ങളുമുണ്ടായിരുന്നു. പാതി രാത്രി 12 മണിക്കൊക്കെ കൂർക്കം വലിച്ചുറ്ങ്ങുന്ന നേരം ചിലപ്പം ഫോൺ വരും – “കലേഷ്, ആർ യൂ സ്ലീപ്പിങ്ങ്? മൈ ഡോട്ടർ ഈസ് കമ്പ്ലെയിനിംഗ് ദാറ്റ് പ്രിന്റർ ഈസ് നോട്ട് വർക്കിംഗ്. ക്യാൻ യൂ കം ആന്റ് സീ വാട്ട് ഈസ് റോങ്ങ് പ്ലീസ്?” പാതിരാത്രി 12 മണിക്ക് മരം കോച്ചുന്ന തണുപ്പത്ത് എത്ര തവണ കിടുങ്ങിവിറച്ച് ആ ചപ്പട്ട കാലിബറും ഓടിച്ച് കൊടൈക്കനാലിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നറിയാമോ! . ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് കഥയിലേക്ക് കടക്കാം.
അങ്ങനെ ഞാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കവേ, ഒരു മഴക്കാലത്ത് ഒരു ദിവസം: അന്നും പതിവുപോലെ തന്നെ എടുപ്പത് പണിയുണ്ടായിരുന്നു. എന്തൊക്കെ വന്നാലും അന്ന് വൈകിട്ട് എന്തായാലും നേരത്തെ തന്നെ ഇറങ്ങണമെന്നും, അന്ന് രാത്രി കൊടൈക്കനാലിൽ ഹണീമൂണിനായി നാട്ടിൽ നിന്നും വന്ന സഹപാഠിയെയും അവന്റെ പുതിയപെണ്ണിനെയും (എന്റെ സ്വന്തക്കാരി) കൂട്ടി കൊടൈക്കനാലിലെ ടിബറ്റൻ റസ്റ്റോറന്റിൽ ഒൻപത് മണിയോടുകൂടെ പോയി ഡിന്നർ കഴിക്കണമെന്നും ഒക്കെ പ്ലാൻ ചെയ്തു. അന്നത്തെ ദിവസം എങ്ങനെയെങ്കിലും ഒക്കെ തീർത്തു. നാലു മണിയായപ്പം കൂട്ടുകാരനെ ഫോൺ ചെയ്തു. “ഞാൻ 5 1/2 ആകുമ്പഴേക്കും എത്താം, നീ റെഡിയായിട്ടിരിക്ക്” എന്നു പറഞ്ഞു.
വൈകിട്ട് നാലര മണിയായപ്പം സ്കൂളിൽ നിന്നും ഫോൺ വിളി വന്നു – “നെറ്റ് വർക്ക് ഡൌൺ“. ഹോട്ടലിൽ സുഹൃത്തിനെ വിളിച്ച് അല്പം താമസിക്കും ഞാൻ തിരിച്ചെത്താൻ എന്ന് പറഞ്ഞു. കാലിബറെടുത്ത് നേരെ സ്കൂളിൽ ചെന്നു. പോകുന്ന വഴിക്ക് മഴപെയ്ത് ഒരുപാട് ചെളി ഉണ്ടായിരുന്നു. ചെളിയിൽ നിന്ന് ഒഴിച്ച് വണ്ടി ഓടിച്ച് വല്ലച്ചാദിയും അവിടെ ചെന്ന് അത് ശരിയാക്കി തിരികെ ഇറങ്ങുമ്പോൾ പ്രിൻസിപ്പൽ വന്നു പറഞ്ഞു അങ്ങേരുടെ കമ്പ്യൂട്ടറിൽ ഡിസ്‌പ്ലേയ്ക്ക് എന്തോ പ്രശ്നം, അത് കൂടെ ഒന്ന് ശരിയാക്കീട്ട് പോകാൻ! പ്രിൻസിപ്പൾ നല്ല ഒരു മനുഷ്യനാണ്. അയാൾ ഫേവറുകൾ ആരോടും ചോദിക്കാത്ത മനുഷ്യനാ.
ഞാൻ ചെന്ന് അത് ശരിയാക്കാൻ തുടങ്ങി. ഡിസ്‌പ്ലേ കാർഡിന്റെ എന്തേലും പ്രശ്നമാണോന്ന് നോക്കാൻ വേണ്ടി സി.പി.യൂ അഴിച്ചിട്ട് അതിലുണ്ടായിരുന്ന ഡിസ്‌പ്ലേ കാർഡ് എടുത്ത് മാറ്റി പകരം എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഡിസ്‌പ്ലേ കാർഡ് മാറ്റി ഇട്ട് നോക്കിയപ്പം അത് ശരിയായി. അതു കഴിഞ്ഞ് സി.പി.യൂ വിലെ സ്ക്രൂ തിരികെ ഇട്ടിട്ട് അത് ഓണാക്കിയിട്ട് ഒരു വിധത്തിലത് ഓണാകുന്നില്ല. പെട്ടു! വീണ്ടും അഴിച്ച് പെറുക്കി അത് ശരിയാക്കിയെടുത്തപ്പോൾ മണി 8 1/2. ടൌണിലെത്താൻ ഒരു മണിക്കൂറെങ്കിലും വേണം. ഇന്നത്തെ ടിബറ്റൻ ഡിന്നർ പാളിയോ?! പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്നും പെറുക്കി കെട്ടി ഇറങ്ങാൻ തുടങ്ങിയപ്പഴേക്കും അവിടെ ഫോൺ ബെല്ലടിച്ചു. ഞാൻ പുറത്തിറങ്ങി. ചെറുതായി മഴ ചാറുന്നുണ്ട്.
കാലിബർ സ്റ്റാർട്ടാക്കിയപ്പഴേക്ക് പ്രിൻസിപ്പൽ ഓടി വന്നു പറഞ്ഞു, “കലേഷ്, മാഡം ഈസ് ട്രൈയിങ്ങ് റ്റു റീച്ച് യൂ. സീംസ് ദെയറീസ് സം പ്രോബ്ലം വിത്ത് ഹെർ ഡോട്ടേഴ്സ് കമ്പ്യൂട്ടർ. ഷീ ഈസ് ഹോൾഡിംഗ് ദ ലൈൻ” എനിക്കറിയാവുന്ന സകല ഭാഷയിലും ഞാൻ മനസ്സിൽ തെറി വിളിച്ചു – എന്റെ തലേവിധിയെ! ചെന്ന് അവരോട് സംസാരിച്ചില്ലേൽ അതുമതി കാര്യങ്ങൾ കുഴയാൻ.
ഞാൻ ചെന്ന് ഫോൺ എടുത്തു. “കാലീഷ്, മൈ ഡോട്ടർ ഹാവ് റ്റു സബ്മിറ്റ് ഹെർ പ്രോജക്റ്റ് റ്റുമാറോ, നൌ വെൻ ഷീ ഈസ് സുച്ചിംഗ് ഓൺ ദ കമ്പ്യൂട്ടർ, ഇറ്റ് ഈസ് നോട്ട് വർക്കിംഗ്. വാട്ട് ഈസ് ഹാപ്പനിംഗ്?, കാൻ യൂ പ്ലീസ് കം ആന്റ് ചെക്ക്? ഇറ്റ് ഈസ് വെരി അർജന്റ്!“. (അവരുടെ മകൾ പഠിക്കുന്നത് കൊടൈ ഇന്റർനാഷണൽ സ്കൂളിലാ. അന്ന് ഒരു വർഷത്തെ ഫീസ് 4 ലക്ഷം രൂപയായിരുന്നു – ആറാം ക്ലാസ്സിൽ!). അവരെന്നെ വിളിക്കുന്നത് കാലീീീഷ് എന്നാ! എന്റെ പ്രിയ സുഹൃത്തുക്കളും പിന്നെ എന്നെ അങ്ങനെ കളിയാക്കി വിളിക്കാൻ തുടങ്ങി!
“ഐ ആം അറ്റ് സ്കൂൾ നൌ, ഇറ്റ് വിൽ ടേക്ക് അറ്റ് ലീസ്റ്റ് വൺ അവർ ടു റീച്ച് യുവർ ഹോം, ഐ വിൽ കം ആസ് ഫാസ്റ്റ് ആസ് ഐ ക്യാൻ” എന്നു പറഞ്ഞ് ഫോൺ വച്ചു. മഴയിൽ കുതിർന്നു കിടക്കുന്ന ടാറിടാത്ത റോഡിലൂടെ മൊട്ട ടയറുള്ള കാലിബറിൽ ഞാൻ ടൌൺ ലക്ഷ്യമാക്കി പാഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം ടയറുകൾ ചെളിയിൽ പുതഞ്ഞു കാലിബർ നടുറോഡിൽ നിന്നു. എന്റെ അണ്ണൻ സിംഗപ്പൂർ നിന്നും കൊടുത്തുവിട്ട സ്റ്റൈലൻ റീബോക്ക് ഷൂ രണ്ടും ചെളി കൊണ്ട് മൂടി. അവസാനം തുഴഞ്ഞ് തുഴഞ്ഞ് ബൈക്ക് ചെളി തീരുന്നടത്തെത്തിച്ചു. ബൈക്ക് ഒരു വിധത്തിൽ സ്റ്റാർട്ടാകുന്നില്ല. മാത്രമല്ല, ഷൂസിൽ ചെളി ഉള്ളതുകൊണ്ട് സ്റ്റാർട്ടാക്കാനായി കിക്കർ കിക്ക് ചെയ്യുമ്പോൾ കാൽ വഴുതി പോകുകയും ചെയ്യുന്നു. സകല ഈശ്വരന്മാരെയും വിളിച്ച് വളരെ കഷ്ടപ്പെട്ട് വല്ലച്ചാദീം സ്റ്റാർട്ട് ചെയ്ത് ഒരു പരുവത്തിന് മെയിൻ റോഡിൽ എത്തിച്ചു. ഒരു മുറുക്കാൻകടയിൽ നിന്ന് വെള്ളം വാങ്ങി ഷൂസിലെയും വണ്ടിയിലേയും ഒക്കെ ചെളി കഴുകി കളഞ്ഞു. അതു കഴിഞ്ഞ് വണ്ടിയുമെടുത്ത് ലോസ് ഘാട്ട് റോഡ് അവസാനിക്കുന്നിടത്ത് എത്തിയപ്പഴേക്കും വണ്ടി നിന്നു. പെട്രോൾ തീർന്നു പോയി. പറഞ്ഞ സമയത്ത് ചെന്നില്ലേൽ മാഡത്തിന്റെ സ്വഭാവം മാറും – “നോ എക്സ്ക്യൂസസ്, വാട്ട് സോ എവർ- അതാണ് പോളിസി! കാലിബറ് ഒരു സൈഡിൽ പൂട്ടി വച്ചിട്ട് ഞാൻ ഓടാൻ തുടങ്ങി. മണി 9 3/4 ആയി. ഓടി തളർന്ന് മാഡത്തിന്റെ വീട്ടിലെത്തി.
നേരേ മകളുടെ മുറിയിൽ ചെന്നു. മാഡവും അവിടെ നില്പുണ്ട്. “വാട്ടീസ് ദിസ് കാലീഷ്? യൂ ആന്റ് യുവർ കമ്പ്യൂട്ടർ….” പുള്ളിക്കാരി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു. “സീ വാട്ട് ഈസ് റോങ്ങ്” എന്ന് പറഞ്ഞിട്ട് അവർ മുറിക്ക് പുറത്തേക്ക് പോയി.
മാഡത്തിന്റെ മകൾ വന്നിട്ട് അമേരിക്കൻ അക്സന്റിൽ “ അങ്കിൾ, വെൻ ഐ ട്രൈ റ്റു സ്വിച്ചോൺ, കമ്പ്യൂട്ടർ ഈസ് നോട്ട് റ്റേണിംഗ് ഓൺ” എന്നു പറഞ്ഞു. അതു കേട്ടിട്ട് ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്തു നോക്കി. ശരിയാണ്. ഓണാകുന്നില്ല.
“യെസ്റ്റർഡേ, ഇറ്റ് വാസ് വർക്കിംഗ്, റ്റുഡേ, ഐ ഡോണ്ട് നോ വാട്ട് ഹാപ്പന്റ്!“ എന്ന് മാഡത്തിന്റെ മകൾ പറഞ്ഞു.
“ഡോണ്ട് വറി, ഐ വിൽ ഫിക്സ് ഇറ്റ്, ഗെറ്റ് മീ ഏ കപ്പ് ഓഫ് കോഫീ പ്ലീസ്” എന്നു മാഡത്തിന്റെ മകളോട് പറഞ്ഞിട്ട് ഞാൻ ആ കമ്പ്യൂട്ടറിന്റെ മുന്നിൽ തളർന്നിരുന്നു. മാഡത്തിന്റെ മകൾ എനിക്ക് കോഫി കൊണ്ടു വരാൻ ഇന്റർകോമിൽ വിളിച്ചു പറഞ്ഞു.
താഴെ കാർപ്പറ്റിൽ ഇരുന്ന ഞാൻ മേശയുടെ അടിയിൽ നോക്കിയപ്പോൾ കമ്പ്യൂട്ടറിന്റെ പവർ കേബിളുകൾ കുത്തിയ മൾട്ടി പിൻ എക്സ്റ്റൻഷൻ കോർഡ് കണ്ടു. അതിന്റെ സ്വിച്ച് ഓഫ് ആയിരുന്നു. അത് ഓൺ ചെയ്തിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോൾ കമ്പ്യൂട്ടർ ഓണായി!
ഞാൻ തല തിരിച്ച് മേലോട്ട് നോക്കിയപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്ന് സൂക്ഷ്മമായി നോക്കിക്കോണ്ടിരിക്കുന്ന മാഡത്തിന്റെ മകൾ മണ്ടത്തരം പറ്റി എന്നു മനസ്സിലാക്കി എന്നെ നോക്കി ചിരിക്കുന്നു. ഞാൻ തലയിൽ കൈയ്യും വച്ച് അവിടെ ഇരുന്നു പോയി. എനിക്ക് ദേഷ്യവും സങ്കടവും വിഷമവും ഒക്കെ ഒരുമിച്ച് വന്നു.
“സോറീ അങ്കിൾ… പ്ലീസ് ഡോണ്ട് റ്റെൽ മൈ മദർ, ഷീ വിൽ കിൽ മീ” അവൾ കെഞ്ചാൻ തുടങ്ങി.
“ഷെയിം ഓൺ യൂ! ഐ തോട്ട് ദാറ്റ് യൂ വെയർ ആൻ ഇന്റലിജന്റ് ഗേൾ!, ഡോണ്ട് വറീ, ഐ വോണ്ട് റ്റെൽ യുവർ മദർ“ എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റു. വാച്ചിൽ നോക്കിയപ്പം മണി പത്ത് ആയി. പത്തര മണിക്ക് ടിബറ്റൻ റെസ്റ്റോറന്റ് അടയ്ക്കും. നടന്ന് ഹോട്ടലിലെത്താൻ പതിനഞ്ച് മിനിട്ടെങ്കിലും എടുക്കും.
ഞാൻ മാഡത്തിന്റെ മകളുടെ മുറിയിലിരുന്ന് ഹോട്ടലിലേക്ക് ഫോൺ ചെയ്ത് എന്റെ സുഹൃത്ത് താമസിക്കുന്ന മുറിയിലേക്ക് കണക്റ്റ് ചെയ്തു. “അളിയാ, ഞാനാടാ, കലേഷ്..” എന്നു പറഞ്ഞതും ഒരു പട ചീത്ത അവൻ എന്നെ!ഫോൺ ഞാൻ താഴെ വച്ചു.
മാഡത്തിന്റെ മകൾക്ക് ഗുഡ് നൈറ്റും പറഞ്ഞ് മാമരം കോച്ചുന്ന തണുപ്പുള്ള, ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്ന ആ രാത്രിയിൽ ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി തണുത്ത് വിറച്ച് നടന്നു – എന്റെ സമയത്തിന്റെ ഗുണത്തെ ശപിച്ചുകൊണ്ട്!
പുതിയ അഭിപ്രായങ്ങള്