മുദീറും ഉത്തരവാദിത്വവും

1 01 2006

മുദീറൊഴിച്ച് മറ്റ് ആരും എഴുന്നേറ്റിട്ടില്ല. ഇന്നലെ 4 1/2 മണിക്കാ കിടന്നത്. രാജീവണ്ണനും ശശിയണ്ണനും ഗോപുവണ്ണനും ഇന്നലെ ന്യൂഇയർ തകർത്തതിന്റെ ക്ഷീണത്തിൽ കൂർക്കംവലിയുടെ സംസ്ഥാനതല മത്സരമാണ് നടക്കുന്നതെന്ന് തോന്നിക്കുന്ന രീതിയിൽ കൂർക്കം വലിച്ചുറങ്ങുകയാണ്. ഞാൻ ഉറക്കമുണർന്നുവെങ്കിലും പുതപ്പിനുള്ളിൽ മൂടിപുതച്ച് കിടക്കുകയാണ്. ഇന്നലെ രാത്രി കതക് അടയ്ക്കാൻ മറന്നുപോയി – കതകടയ്ക്കാൻ ആർക്കേലും തോന്നണ്ടേ? ബെഡ്ഷീറ്റ് പുതച്ചിട്ടും രക്ഷയൊന്നുമില്ല – അതുപോലത്തെ തണുപ്പ്.

മുദീർ രാവിലെ ദുബൈയിൽ പോകാനുള്ള തയാറെടുപ്പിലാണ്. ബ്ലാക്ക് ലേബലിന്റെ 4 1/2 ലിറ്ററിന്റെ “ഊഞ്ഞാൽ“ എന്നുവിളിക്കുന്ന കുപ്പി പകുതിയായി.

“നല്ലോരു ന്യൂ ഇയറായിട്ട് ഇന്നെങ്ങും പോകണ്ടണ്ണാ… ആ ബ്ലാക്ക് ലേബൽ തീർക്കണ്ടേ, ഇന്നലെ ലുലൂന്ന് മേടിച്ച ആ നെയ്‌മീൻ “ഷാപ്പ്” സ്റ്റൈലിൽ ഒന്ന് കറി വയ്ക്കാമെന്നൊക്കെ ഇന്നലെ പറഞ്ഞത് മറന്നോ? അത് കഴിക്കാൻ ജോസച്ചായനേയും അനുവിനെയുമൊക്കെ വിളിച്ചത് മറന്നോ? നമ്മുക്ക് ഇന്ന് ഇവിടെ പൊളിക്കാം അണ്ണാ…” ഞാൻ ഉറക്കച്ചവടിൽ മുദീറിനോട് പറഞ്ഞു.

“എടാ ഉത്തരവാദിത്വമില്ലാത്ത കഴുതേ, നിനക്ക് വല്ലോം അറിയണോ? നീ ജോയിന്റ് സെക്രട്ടറിയാണെന്നു പറഞ്ഞിട്ട് എന്താടാ‍ കാര്യം? അന്നേ നീ ഒഴിഞ്ഞവനല്ലേ?പോത്ത് പോലെ കിടന്നുറങ്ങ്. നിനക്കും കൂടെ വന്ന് അടിച്ചുപൊളിക്കാനുള്ള സ്ഥലം കൊള്ളാമോന്ന് നോക്കാ‍നാടാ ഞാൻ രാവിലെ പോകുന്നത്.” മുദീർ പറഞ്ഞു.

മുദീർ ജനറൽ സെക്രട്ടറിയായിരിക്കുന്ന സംഘടനയുടെ ഫാമിലി പിക്ക്നിക്കിന് എങ്ങോട്ട് പോകണമെന്ന കാര്യത്തിൽ നടന്ന ചർച്ചയിൽ, ദുബൈയിൽ സബീലിൽ ട്രെയ്ഡ് സെന്ററിന്റെയടുത്തായി ഈ അടുത്ത് തുറന്ന പുതിയ പാർക്കിൽ പോകാമെന്ന് ഒരഭിപ്രായം വന്നു. ആ പാർക്കിൽ മുദീറും, പ്രസിഡന്റും , ട്രഷററും, ജോയിന്റ് ട്രഷററും കൂടെ ഇന്ന് രാവിലെ (അതായത് ജനുവരി ഒന്നാം തീയതി) പോയി കണ്ട് അവിടെ ഫാമിലികൾക്ക് പോയിരിക്കാനും മറ്റുമൊക്കെയുള്ള സൌകര്യങ്ങൾ ഉണ്ടോന്ന് വിലയിരുത്തിയിട്ട് അതെ കുറിച്ച് തീരുമാ‍നിക്കാമെന്ന് നേരത്തെ തീരുമാനിച്ചതാ. അതിനു വേണ്ടിയാണ് ന്യൂഇയറായിട്ടും പാവം മുദീർ രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായത്.

“അണ്ണാ, നമ്മുക്ക് നാളെ പോകാമണ്ണാ, അല്ലേൽ ഇന്ന് വൈകിട്ടെങ്ങാ‍നും പോകാമണ്ണാ… ആ പാർക്ക് ആരും കട്ടോണ്ടൊന്നും പോകത്തില്ലല്ലോ.. അതവിടെ തന്നെ കാണില്ലേ… ഇന്ന് രാവിലെ തന്നെ അണ്ണനു പോകണോ?” ഞാൻ ചോദിച്ചു.

“നിനക്കറിയാമോ, ഞാൻ 5 സംഘടനകളിൽ പ്രവർത്തിക്കുന്നവനാണ്. ഒരു കാ‍ര്യം ഏറ്റാൽ അത് ഉത്തരവാദിത്വത്തോടെ നടത്തണം” എന്നായി മുദീർ.മുദീർ 5 സംഘടനകളുടെ തലപ്പത്തിരിക്കുന്ന ആളാണ്. ഒന്നിന്റെ ജനറൽ സെക്രട്ടറി, ഒന്നിന്റെ നോർത്തേൺ എമിരേറ്റ് കോർഡിനേറ്റർ, ഒന്നിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ഒന്നിന്റെ സ്ഥാപക-മുഖ്യ ഗുണാണ്ടർ, ഒന്നിന്റെ മാനേജിംഗ് കമ്മിറ്റി അംഗം.

ഏതേലും സംഘടനയുടെ എന്തേലും മീറ്റിംഗ് കാണും മിക്ക വ്യാഴാ‍ഴ്ച്ചകളിലും ള്ളിയാഴ്ച്ചകളിലും. ഒന്നടിച്ചുപൊളിക്കാ‍ൻ വേണ്ടി മുദീറിന്റെ “മട“യിൽ വ്യാഴാഴ്ച്ചകളിൽ വരുന്ന ഞങ്ങൾക്ക് നിരാശയായിരിക്കും ഫലം. കാരണം പുള്ളിക്കാരൻ മീറ്റിംഗിന് പോകും.

“പ്രസിഡന്റും ട്രഷററും ഇന്നലെ വൈകിട്ട് ഒരു ഊഞ്ഞാ‍ൽ റെഡ് ലേബലും ഒരു ആടിനെയും മേടിച്ചത് മറന്നോ? അവരുടെ തല പൊങ്ങിയിട്ടുവേണ്ടേ ഇന്ന് പോകാ‍ൻ? അണ്ണന്റെ ഇഷ്ടം പോലെ ചെയ്യ്. ഇനി മേലാൽ ഞാനിവിടെ വരില്ല. നല്ലൊരു ന്യൂഇയറുമായിട്ട് രാവിലെ തന്നെ നാടു തെണ്ടൽ തുടങ്ങ്…” എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞുകിടന്നു.

മുദീർ ഡ്രസ്സൊക്കെ ചെയ്ത് പ്രസിഡന്റിനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. ട്രഷററിനെ വിളിച്ചു. പുള്ളിയുടെ മൊബൈൽ സ്വിച്ച്ഡ് ഓഫ്.

ജോയിന്റ് ട്രഷററെ വിളിച്ചു. പുള്ളിക്കാരൻ ഉറക്കച്ചുവടോടെ ഫോൺ എടുത്തു.

“ഹലോ ബാബൂ, ഹാപ്പി ന്യൂ ഇയർ!“
“ഹാപ്പീ ന്യൂ ഇയർ മുദീറേ. നിങ്ങൾ ഇത്ര നേരത്തെ എഴുന്നേറ്റോ?” (ഞാൻ വിളിക്കുന്നത് കേട്ട് നാട്ടുകാരെല്ലാം അണ്ണനെ മുദീർ എന്നാ വിളിക്കുന്നത്)
“ബാബൂ ദുബൈയിൽ പോകണ്ടേ? നീ റെഡിയായില്ലേ?”
“ദുബൈയിലോ, എന്താ നാട്ടീന്ന് ആരേലും വരുന്നോ?”
“രാവിലെ നിനക്ക് ബോധമില്ലേടേ? ദുബൈയിൽ പോയി പാർക്ക് നോക്കാ‍മെന്ന് പറഞ്ഞത് മറന്നോ?“
“അത് അന്ന് അടിച്ച് പെരുത്തിരുന്നപ്പം പറഞ്ഞതല്ലേയണ്ണാ, നമ്മുക്ക് നാളെ പോയാലോ?“
“എന്താടാ മനുഷ്യനെ കളിയാക്കുന്നോ? **@#@&^%*&()()!@#@#+|@!#$“
മുദീർ ഫോൺ കട്ട് ചെയ്തു.

മുദീർ ചീത്ത വിളിക്കുന്നത് കേട്ട് ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്റെ ചിരി കേട്ട് അടുത്ത് കിടന്ന ഗോപുവണ്ണൻ ഉണർന്നു. “എന്താടാ രാവിലെ ചിരിക്കുന്നത്? നിനക്ക് കുറവില്ലേടാ? അല്ല അണ്ണൻ രാവിലെ എങ്ങോട്ടാ?“ഗോപുവണ്ണൻ ചോദിച്ചു.

“ഉത്തരവാദിത്വമില്ലാത്ത കഴുതകൾ! #$!@#$#@*$&#&@“ മുദീർ ചൂടായി.

ഗോപുവണ്ണൻ മുദീറിന്റെ ചീത്തപറച്ചിൽ കേട്ട് അന്തംവിട്ടിരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു, “അണ്ണാ, ദുബൈയിലെ ആ പുതിയ പാർക്ക് ഇന്നലെ ആരോ അടിച്ചോണ്ട് പോയി, അതുകൊണ്ട് മുദീറിന്റെ പദ്ധതികളെല്ലാം രാവിലെ ചീറ്റി, അതിന്റെ ദേഷ്യത്തിലാ“.
____________________________________________________________________________________
എല്ലാ ബൂലോഗർക്കും എന്റെയും മുദീറിന്റെയും ഗ്യാംഗിന്റെയും ഹൃദയംഗമമായ പുതുവത്സരാശംസകൾ!

എനിക്ക് ഓഫീസിൽ നല്ല തിരക്കാണ്. അതുകൊണ്ട് ഒന്ന് മര്യാദയ്ക്ക് കമന്റെഴുതാൻ പോലും സമയം കിട്ടുന്നില്ല. എല്ലാവർക്കും സുഖമാണെന്നു കരുതുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.





പുട്ട് കീ ജയ് !

15 12 2005

അഖില ലോക പുട്ടന്മാരേ പുട്ടികളേ, നിങ്ങളിലൊരുവനാണീ‍ ഞാനുമെന്ന് പറയാനെനിക്ക് അഭിമാനമുണ്ട്.

പുട്ടിന്റെ ഉത്പാദനരീതി – സ്റ്റീൽ/അലുമിനിയം/പിത്തള/മുള കുറ്റിയിലായായും, ചിരട്ടയിലായാലും, ഉപ്പുമാവുണ്ടാ‍ക്കുന്നതുപോലെയാ‍യാലും (അതെങ്ങിനാന്ന് എന്റെ അമ്മച്ചിക്കേ അറിയൂ) എങ്ങനെയാണേലും, എനിക്ക് അത് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളിലൊന്നാണ്. വീ‍ട്ടിൽ വച്ച് “പുട്ട്+പയർ+പഴം+പപ്പടം+പഞ്ചസാര+നെയ്യ് “ ആയിരുന്നു എന്റെ ഫേവറൈറ്റ് കോമ്പിനേഷൻ. അല്ലേൽ പുട്ടും മുളപ്പിച്ച കടലക്കറിയും. “പുട്ട് + പോത്ത് കറി + ഏത്തക്കായപ്പം“, “പുട്ട്+ ചിക്കൻ ചാപ്സ്“ , “പുട്ട് + മീൻ കറി“ , “പുട്ട് + പീസ് മസാല(or)കുറുമ+ താറാവിൻ മുട്ട ബുൾസ് ഐ“ , “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ “ എന്നീ പുട്ടിന്റെ മറ്റ് വണ്ടർഫുൾ നോൺ‌വെജ് കോമ്പിനേഷനുകളെ കുറിച്ച് ഞാൻ മനസ്സിലാ‍ക്കിയത് ഡിഗ്രിക്ക് പഠിക്കാനായി തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പഴാ. അവസാനം പറഞ്ഞ “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ“ കോമ്പിനേഷൻ എറണാകുളം കെ.എസ്.ആർ.റ്റി.സി ബസ്സ്സ്റ്റാൻഡിനടുത്തുള്ള ലൂസിയ ഹോട്ടലിലെ “സാഹ്‌യാന” എന്ന രാത്രി റെസ്റ്റോറന്റിൽ ഇപ്പഴും കിട്ടും.

കുട്ട്യേട്ടത്തിയുടെ കേരളത്തിന്റെ സ്വന്തം പുട്ട് വായിച്ചപ്പോഴേ കരുതിയതാ പുട്ടിനെ കുറിച്ച് എന്തേലുമൊക്കെ പോസ്റ്റ് ചെയ്യണമെന്ന്. അതിൽ വന്ന കമന്റുകളും, അതിന്റെ കൂടെ അനിലേട്ടന്റെ പുട്ട് പോസ്റ്റും അതിൽ വന്ന കമന്റുകളും കൂടെയായപ്പം എന്റെ ക്ഷമ കെട്ടു. കുട്യേട്ടത്തി പറഞ്ഞത് ശരിയാ. നമ്മുടെ തനത് ഐറ്റമായ പുട്ട് പോലത്തെ സംഗതികൾ ശരിക്ക് മാർക്കറ്റ് ചെയ്തിരുന്നേൽ …..

പെരിങ്ങോടരുടെ കരാമയിലെ “കീർത്തി“ റെസ്റ്റോറന്റിന്റെ (ദുബൈക്കാർക്കു വേണ്ടിയുള്ള) ടിപ്പ് കണ്ടപ്പം എനിക്ക് തോന്നി ഇവിടെ ഉം അൽ കുവൈനിലെ “അൽ ഗവാസ്”നെ കുറിച്ച് പറയണമെന്ന്.

ഇവിടെ ഉം അൽ കുവൈനിൽ, വാ‍മനപുരത്തുകാരൻ സദാ‍നന്ദൻ ചേട്ടൻ കഴിഞ്ഞ 5 വർഷമായി നടത്തുന്ന “അൽ ഗവാസ്“ എന്ന ഒരു റെസ്റ്റോറന്റുണ്ട്. ഈ അൽ ഗവാസിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിട്ട് ഒരുപാടുനാളായി. “കുഴിക്കട“ എന്നാണത് ഇവിടുത്തെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഉം അൽ കുവൈൻ ബസാറിന്റെ അങ്ങേയറ്റത്താണ് അത് സ്ഥിതി ചെയ്യുന്നത്. ഒരു “കഫറ്റീരിയ“യുടെ ഗണത്തിൽ പെട്ടതല്ല അത്. ആവശ്യത്തിനു സ്ഥലമുണ്ട് അകത്ത്. പക്ഷേ, 10-12 പേർക്കിരിക്കാനുള്ള കസേരകളും മേശകളുമേയുള്ളു. അവിടെ 2 സ്റ്റാഫേയുണ്ടായിരുന്നുള്ളു. സദാനന്ദൻ ചേട്ടനും ബിനുവും. സദാനന്ദൻ ചേട്ടനാണ് ഷെഫ്-കം-ഓണർ. സദാനന്ദൻ ചേട്ടന്റെ അസ്സിസ്റ്റന്റ്-കം-വെയിറ്റർ-കം-ക്യാഷ്യർ ആണ് ബിനു. വരുന്ന എല്ലാരോടും സദാനന്ദൻ ചേട്ടൻ കുശലം പറയും. സ്വന്തം പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ സദാ സമയും പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ബിനുവും അതുപോലെ തന്നെ എപ്പഴും പുഞ്ചിരിച്ചോണ്ടിരിക്കും. സദാനന്ദൻ ചേട്ടൻ താമസിക്കുന്ന മുറിയും ഹോട്ടലിനോട് ചേർന്ന് തന്നെയാണ്.

ഉം അൽ കുവൈനിൽ മലയാളികൾ നടത്തുന്ന ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷേ, അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി, അൽ ഗവാസിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ, അവിടുത്തെ ഭക്ഷണത്തിന്റെ രുചിയും, വൃത്തിയും, വെടിപ്പും, ന്യായ വിലയും, ബിനുവിന്റെയും സദാനന്ദൻ ചേട്ടന്റെയും ഹൃദ്യമായ പെരുമാറ്റവുമാണ്. അന്നന്ന് മേടിക്കുന്ന മീനും പച്ചക്കറിയും വച്ച് ഫ്രെഷായിട്ടുണ്ടാ‍ക്കുന്ന ഭക്ഷണം മാത്രമാണവിടെ കിട്ടുക. “റീസൈക്ലിംഗ്“ എന്നൊരു സംഗതി ഇല്ല. അവിടെ ചെന്ന് ഭക്ഷണം ഓർഡർ ചെയ്താൽ ഇത്തിരി നേരം ഇരിക്കേണ്ടി വരും. മുഷിഞ്ഞിട്ട് കാര്യമില്ല. കാരണം ഊണൊഴിച്ച് മറ്റുള്ള സാധനങ്ങൾ അപ്പഴ് തന്നെ ഉണ്ടാക്കി തരികയാണ് ചെയ്യുക. ചൂടോടെ തിന്നാം. ഉണ്ടാക്കി വയ്ക്കുന്നത് തീരുമ്പഴത്തേക്ക് കച്ചവടം നിർത്തുകയും ചെയ്യും. പിന്നെ, സമയത്ത് ചെന്നില്ലെങ്കിൽ ഭക്ഷണം കിട്ടത്തുമില്ല. അതുകൊണ്ട് ഒരു കൃത്യമായ സമയക്രമം ഒന്നുമില്ല അൽ ഗവാസ് റെസ്റ്റോറന്റിന്. ചില ദിവസം അത് അടച്ചിട്ടേക്കുന്നത് കാണാം. അന്ന് ഭക്ഷണമില്ല. തോന്നുമ്പം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നിയതുകൊണ്ടാകും സദാനന്ദൻ ചേട്ടൻ ഒരു അസ്സിസ്റ്റന്റ് കുക്കിനെ നാട്ടിൽ നിന്നു വരുത്തി ഈ അടുത്തയിടയ്ക്ക്. എന്നാലും കറികളൊക്കെ വയ്ക്കുന്നത് സദാനന്ദൻ ചേട്ടൻ തന്നെ. അസ്സിസ്റ്റന്റ് കുക്കിനെ അപ്പോയിന്റ് ചെയ്തത് ദോശ ചുടാ‍നും ചപ്പാത്തിയുണ്ടാക്കാനും ചോറ് വയ്ക്കാനും പൊറോട്ടയടിക്കാനുമൊക്കെയാണ്.

അവിടുത്തെ കറികൾക്കൊരു പ്രത്യേക സ്വാദ് തന്നെയാണ്. ഇല്ലാത്ത രുചിയുണ്ടാ‍ക്കാൻ എണ്ണ കോരിയൊഴിച്ച് ചുമ്മാതെ മസാലയും പ്രിസർവേറ്റീവ്സും ഒക്കെ ഇട്ടിളക്കി കുളമാക്കിയവയല്ല അവയൊന്നും തന്നെ-എല്ല്ലാം പാ‍കത്തിന്. കൈപുണ്യമെന്നൊക്കെ കേട്ടിട്ടില്ലേ? ആ അനുഗ്രഹം സിദ്ധിച്ചയാളാ പുള്ളിക്കാരൻ എന്ന് പറയാം. ചില വെള്ളിയാഴ്ച്ചകളിൽ ഞാനവിടെ ഉണ്ണാൻ പോകും. മിക്കവാറും ഒരു തനി നാടൻ കറി ഊണിന്റെ കൂടെയുണ്ടാകും. കഴിഞ്ഞ തവണ ചെന്നപ്പോൾ മുരിങ്ങയില തോരൻ ഉണ്ടായിരുന്നു! ഹോട്ടലിനകവും പുറവും അടുക്കളയും എപ്പഴും വൃത്തിയായും വെടിപ്പായും അവർ സൂക്ഷിക്കുന്നു. ദുബൈയേയും ഷാർജ്ജയേയും അബുദാബിയേയുമൊക്കെ വച്ച് നോക്കുമ്പോൾ അൽ ഗവാസിലെ ഭക്ഷണസാധനങ്ങളുടെ വിലനിലവാരം വളരെ ‘റീസണബിൾ’ ആണ്. സാധാരണക്കാരന്റെ ഹോട്ടലാണ് അൽ ഗവാസ്. ദുബൈയിൽ നിന്നൊക്കെയുള്ള എന്റെ സുഹൃത്തുക്കൾ അവിടെ വന്ന് ഭക്ഷണം കഴിച്ചിട്ട് അത്ഭുതം കൂറിയിട്ടുണ്ട് – വിലയും രുചിയും കണ്ട്! സിമ്പിൾ എക്കണോമിക്സ് ആണ് രഹസ്യം. അവിടെ ഓവർഹെഡ്സ് കുറവാണ്. 3 സ്റ്റാഫ്, തറ വാടക ഇല്ല, ആഡംബരങ്ങളില്ല. അതുകൊണ്ട് പുള്ളിക്കാരന് വില കുറച്ച് നഷ്ടമില്ലാതെ തന്നെ ഭക്ഷണം കൊടുക്കാം. അവിടെ വല്യ എലാബറേറ്റായിട്ടുള്ള ഒരു സ്ഥിരം മെന്യു ഒന്നുമില്ല. ചുരുക്കം ചില സാധനങ്ങൾ – പക്ഷേ എല്ലാം ഇടിവെട്ട് ഐറ്റംസാ – ഹോട്ട് & ഫ്രെഷ്. മീൻ കറികൾ അന്നന്ന് കിട്ടുന്ന നല്ല മീൻ അനുസരിച്ച് ആയിരിക്കും.

അൽ ഗവാസ് റെസ്റ്റോറന്റിലെ ഒരു സ്പെഷ്യാലിറ്റിയാണ് പുട്ട്. ഞാനിന്നലെ അത്താഴത്തിന് കഴിച്ച് പുട്ടിന്റെ പടം ഇതാ :
നെയ്‌മീൻ (ഐക്കൂറ) തലക്കറി + സലാഡ് + ആവി പറക്കുന്ന ചൂടൻ പുട്ട് -
ഈ കോമ്പിനേഷന് വില 3 ദിറഹം.

മലയാളികളെ രണ്ടായി തരം തിരിക്കാം- പുട്ട് ഉണ്ടാ‍ക്കാനറിയാവുന്നവർ, പുട്ട് ഉണ്ടാക്കാനറിയാത്തവർ എന്നിങ്ങനെ. പുട്ട് ഉണ്ടാക്കാനറിയാത്തവർക്കായി ഇതാ പുട്ടിന്റെ സിമ്പിൾ റെസീപ്പി:

കുറ്റിപ്പുട്ട്
ഇതുണ്ടാ‍ക്കാൻ പുട്ട് കുറ്റിയും പുട്ട് കുടവും വേണം.

പുട്ടിന്റെ പൊടി : 4 കപ്പ്
വെള്ളം : ഒരു കപ്പ്
പൊടിയുപ്പ് : അര ടീസ്പൂൺ
തിരുമ്മിയ തേങ്ങ: ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
പുട്ടിന്റെ പൊടിയിൽ, ഉപ്പ് ചേർത്ത വെള്ളം കുറേശ്ശെ തളിച്ച് പൊടി കട്ടകെട്ടാതെ കൈവിരൽ കൊണ്ട് നനയ്ക്കുക. വളരെ ബലം ഉപയോഗിക്കരുത്.നനച്ച പൊടി തട്ടി പൊത്തി അരമണിക്കൂർ കുതിരാൻ വയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട് നനച്ച പൊടിയും തിരുമ്മിയ തേങ്ങയും ഇടവിട്ട് വാരിയിട്ട് ആവി വരുന്ന പുട്ടുകുടത്തിന്റെ മീതെ വച്ച് പുഴുങ്ങുക. പെട്ടന്നു വെന്തുകിട്ടാൻ കുറ്റിയുടെ മേൽ ഒരു ചെറിയ തട്ടം കൊണ്ട് മൂടുക. മൂന്ന്-നാല് മിനിട്ട് കഴിയുമ്പോൾ കുറ്റി ഈരിയെടുത്ത് തുടിപ്പോ, തവിയുടെ വാലോ വച്ച് പാത്രത്തിലേക്ക് പുട്ട് തള്ളിയിറക്കുക. ചൂടോടെ ഉപയോഗിക്കുക.
(കോമ്പിനേഷനുകൾ നിങ്ങളുടെ ഇഷ്ടാ‍നുസരണം)





ശശിയുടെ കിണറ്റിൽ ചാട്ടം

14 12 2005

ശശി ഒറ്റത്തടിയാണ്. അച്ഛനും അമ്മയും മരിച്ചുപോയി. സ്വന്തമെന്നുപറയാൻ ഒരു ഓലപ്പുരയും അത് നിൽക്കുന്ന 4 സെന്റ് വസ്തുവും ഉണ്ട്. രണ്ടാം ക്ലാ‍സ്സായപ്പഴേക്കും ആവശ്യമുള്ളത്ര വിദ്യാഭാ‍സവും “എക്സ്പോഷറും” കിട്ടിയെന്ന് പുള്ളി മനസ്സിലാക്കിയതുകൊണ്ട് സ്വയം പഠിപ്പ് നിർത്തി. ആർക്കും ചിലവിന് കൊടുക്കണ്ടന്നുള്ളതുകൊണ്ട് പണിക്ക് പോണമെന്ന് ഒരു “മൂഡ്“ തോന്നുമ്പഴേ പുള്ളിക്കാരൻ പണിക്ക് പോകൂ. കൂലിപ്പണിയൊക്കെ ചെയ്യും. ഇടയ്ക്ക് പുള്ളി പെയിന്റിംഗിനു പോകും. ഇടയ്ക്ക് മേശൻ (കൊത്തുമേസ്തിരി) പണിക്ക് പോകും.ഇടയ്ക്ക് ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയിൽ വന്നിരുന്ന് ബീഡി തെറുക്കും (അത് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പറ്റ് കണക്ക് കവർ ചെയ്യാനാണ്). ചിലപ്പോൾ കള്ളടിച്ച് കരയോഗം കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്നുറങ്ങും – ഇതുവരെ പുള്ളി ആർക്കും യാതൊരു ശല്യവുമുണ്ടാക്കിയിട്ടില്ല. ആരും പുള്ളിക്കാരനെ കുറിച്ചൊരു പരാതിയും പറഞ്ഞിട്ടുമില്ല.

പക്ഷേ, ലോകത്തുള്ള എല്ലാ ആണുങ്ങളെ പോലെയും പുള്ളിക്കും ഒരു വീക്ക്നെസ്സ് ഉണ്ടായിരുന്നു – നന്ദൻ എന്ന ആന. കൂടപ്പിറപ്പുകൾ ഇല്ലാത്ത ശശി, നന്ദനാനയെ സ്വന്തം കൂടപ്പിറപ്പിനെപോലെ ശശി സ്നേഹിച്ചു. നന്ദനാന കൂപ്പിലെ പണിയൊക്കെ കഴിഞ്ഞ് തിരികെ ഉടമസ്ഥൻ കണക്കന്റെ വീട്ടിൽ എത്തികഴിഞ്ഞാൽ അത് തിരികെ പോകുന്നതുവരെ “വെള്ളിയാഴ്ച്ച” എന്നറിയപ്പെടുന്ന പാപ്പാൻ കരുണന്റെ സഹായിയായി ശശിയും കൂടും. ശശിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം നന്ദന് തിന്നാൻ വാഴക്കുലകൾ മേടിക്കാനായി യാതൊരുമടിയുമില്ലാ‍തെ പുള്ളി ചിലവാക്കി. പൊതുവേ ശാന്തസ്വഭാവിയായ ശശി ചൂടാകുന്നത് നന്ദന്റെ കാര്യം പറയുമ്പം മാത്രമാ. കാർത്തികേയൻ ഭാഗവതരുടെ ഇളയസന്താനവും തലതിരിഞ്ഞവനുമായ പാക്കരനെപ്പോലെയുള്ളവർ ശശിയെ ചൂടാക്കാനാ‍യിട്ട് മാത്രം നന്ദനാനയെ കുറ്റം പറയും. അതുകേട്ട് ശശി വയലന്റാകും.ആ ടെൻഷൻ തീർക്കാൻ വൈദ്യരെന്നറിയപ്പെടുന്ന സുധാകരന്റെ ഷാപ്പിൽ പോയി കള്ളു കുടിക്കും. ശശി കള്ളുകുടിക്കുന്നത് ശ്രീ‍നിവാസൻ വടക്കുനോക്കിയന്ത്രത്തിൽ “ഒരു ഗ്ലാസ്സ് ബ്രാണ്ടി“ വേണമെന്നും പറഞ്ഞ് ഗ്ലാസ്സുനിറയെ ബ്രാണ്ടി മേടിച്ച് ഒറ്റവലിക്ക് കുടിച്ചിറക്കുന്നതുപോലെയാണെന്ന് വൈദ്യർ പറഞ്ഞ് കേട്ടിട്ടുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം, ദൂരെയെവിടെയോ ഉള്ള ഒരു കൂപ്പിലെ സീസൺ പണി കഴിഞ്ഞ് തിരികെ ഉടമയുടെ വീട്ടിലേക്ക് നാഷണൽ ഹൈവേ വഴി നടന്ന് വരികയായിരുന്ന നന്ദനെ ഒരു സൂപ്പർഫാസ്റ്റ് ബസ്സ് ആലപ്പുഴയ്ക്കടുത്തുവച്ച് ഇടിച്ചു. നന്ദന്റെ ഒരു കൊമ്പ് ഒടിഞ്ഞു. നന്ദൻ റോഡരികിൽ വീണു. കണക്കന്റെ വീട്ടിലെ ഫോൺ ചത്തിരിക്കുകയായിരുന്നതുകൊണ്ട് പാപ്പാനായ വെള്ളിയാഴ്ച്ച അപ്പഴ് തന്നെ ഈ വിവരം നാട്ടിലുള്ള തന്റെ അനിയൻ ഉണ്ണിയെ ഫോൺ ചെയ്ത് അറിയിച്ചു.

കണക്കനോട് ഈ വിവരം പറയാൻ പോണ വഴിക്ക് പാക്കരനെ കണ്ടപ്പോൾ, പാക്കരന്റെ കൂട്ടുകാരനായ ഉണ്ണി ഈ വിവരം പാക്കരനോട് പറഞ്ഞു. പാക്കരൻ അത് കേട്ട പാതി കേൾക്കാത്ത പാതി വാർത്ത “ബ്രേക്ക്” ചെയ്യാനായി ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയിലേക്ക് ഓടി. വാർത്ത കാട്ടുതീ പോലെ പടർന്നു. ത്യാഗൻ‌മാസ്റ്ററുടെ കടയുടെ മുന്നിൽ ആളു കൂടി. വൈദ്യരുടെ ഷാപ്പിൽ നിന്ന് നന്നായി മിനുങ്ങിയിട്ട് കരയോഗത്തിന്റെ തിണ്ണയിൽ ഒരു ഉറക്കത്തിന്റെ വട്ടം കൂട്ടുകയായിരുന്ന ശശിയും ആൾക്കൂട്ടം കണ്ട് ത്യാഗൻ‌മാസ്റ്ററുടെ കടയുടെയടുത്ത് ചെന്നു. ആന മരണവെപ്രാളം കാണിക്കുകയാണെന്നറിഞ്ഞ് ശശി വയലന്റായി.

“എന്റെ നന്ദനെ വണ്ടിയിടിച്ചേ…..അയ്യോ……” അതൊരലർച്ചയായിരുന്നു. ശശിക്ക് വട്ടിളകി.

ശശി റോഡരികിൽ കിടന്ന ഒരു പാറക്കഷണമെടുത്ത് ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയുടെ മുൻ‌വശത്തെ റോഡരികിൽ പാർക്ക് ചെയ്തിട്ടിരുന്ന “മുള്ളുവാള” എന്നറിയപ്പെടുന്ന ഡ്രൈവിംഗ് സ്കൂൾ മുതലാളി ചന്ദ്രസേനന്റെ ആശാൻ “ആശാൻ ബസ്സിന്റെ” ചില്ല് എറിഞ്ഞ് പൊട്ടിച്ചിട്ട് മുന്നോട്ട് ഓടാ‍ൻ തുടങ്ങി. കടയിൽ ചായകുടിച്ചുകൊണ്ടിരികുകയായിരുന്ന മുള്ളുവാള ഇതുകണ്ട് ഞെട്ടി എഴുന്നേറ്റ്,

“അവനെ പിടിയെടാ, അവന് ഭ്രാന്തായടാ…” എന്ന് വിളിച്ചുകൂവി. നാട്ടുകാരെല്ലാരും കൂടെ ശശിയെ പിടിക്കാനായി ശശിയുടെ പുറകേ ഓടാൻ തുടങ്ങി.

“ആഹാ.., ഞാനിപ്പം കാണിച്ചു തരാം” എന്നും പറഞ്ഞ് ശശി ഓടി ചെന്ന് തൊട്ടടുത്തുണ്ടായിരുന്ന പങ്കിയമ്മയുടെ പുരയിടത്തിലെ കിണറ്റിലേക്ക് ശശി എടുത്ത് ചാടി. പുറകേയുണ്ടായിരുന്ന നാട്ടുകാരും, തൊട്ടടുത്ത് നടക്കുകയായിരുന്ന കെട്ടിടം പണി സൈറ്റിലെ പണിക്കാരെല്ലാരും കൂടെ കിണറ്റിനുചുറ്റും ഓടികൂടി കിണറ്റിനുള്ളിലേക്ക് നോക്കി.

കിണറ്റിൽ വീണ ശശി മരിച്ചില്ല. ഒരു കൈ ഉയർത്തി കിണറ്റിന്റെ ഉറയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അതുകണ്ട പാക്കരൻ “ശശിയണ്ണൻ മരിച്ചില്ലേ….” എന്ന് വിളിച്ചു കൂവി.

“അവനെ കെട്ടിക്കയറ്റെടാ…”, ത്യാഗൻ‌മാസ്റ്റർ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. “ശശീ, നീ വിഷമിക്കണ്ട, കസേര ഇറക്കിതരാം, നീ അതിൽ കയറ്”.. കിണറ്റിലേക്ക് നോക്കി ത്യാഗൻ‌മാഷ് വിളിച്ചു പറഞ്ഞു.

പെട്ടന്നു തന്നെ ആരോ എവിടുന്നോ ഒരു കയർ ഒപ്പിച്ചോണ്ട് വന്നു. ആരോ പങ്കിയമ്മയുടെ വീട്ടീന്ന് ഒരു കസേര എടുത്തോണ്ട് വന്ന് അതിന്റെ 2 കൈകളിലും കയറിൽ കെട്ടി അത് കിണറ്റിലേക്ക് പെട്ടന്നിറക്കി കൊടുത്തു.ശശി വല്ലച്ചാദീം ആ കസേരയിൽ കയറി ഇരുന്നു. നാ‍ട്ടുകാരെല്ലാരും കൂടെ അത് പതുക്കെ വലിച്ച് മുകളിൽ കയറ്റി. കസേര പതുക്കെ പതുക്കെ പൊങ്ങി മുകളിലേക്ക് വന്നു. ശശി ചിരിച്ചോണ്ട് ആളുകളെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ലിഫ്റ്റ് പൊങ്ങുന്നതുപോലെ കസേര മുകളിലെത്തി.

ശശിയെ കിണറ്റിന്റെ അരികത്തേക്ക് അടുപ്പിക്കാൻ തുടങ്ങിയപ്പഴേക്കും കെട്ടി കയറ്റിയ കസേരയുടെ ഒരു വശത്തെ കെട്ട് അഴിഞ്ഞ് പോയി.

ശശി താ‍ഴോട്ടുള്ള വീഴ്ച്ചയിൽ കിണറ്റിന്റെ പടികളിൽ അവിടെയും ഇവിടെയും “പടക്ക് പടക്ക്“ എന്ന് ഇടിച്ച് നേരെ കിണറ്റിൽ വീണ് ചത്തു പോയി.





ബാലൻസ് ഷീറ്റിലേക്ക്

12 12 2005

ഇന്നലെ വൈകിട്ട് മുദീറിന്റെ വീട്ടിൽ കൂടി. ഇന്ന് ലീവ് എടുക്കാമെന്ന് കരുതി ജെ&ബി റെയറിന്റെ പിടുത്തത്തിൽ കിടന്നുറങ്ങിയ എന്നെ രാവിലെ ബോസ്സ് വിളിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു , ഇന്ന് ഫൈനൽ സെറ്റിൽമെന്റിന് വല്യ ആളുടെ പ്രതിനിധി റിസോർട്ടിൽ വരുന്നുണ്ട്, അതുകൊണ്ട് ഞാൻ വരാതിരിക്കരുത് എന്ന്. ഓഫീസിൽ വന്നു, ഫൈനൽ സെറ്റിൽമെന്റ് നെഗോസിയേഷനൊക്കെ കഴിഞ്ഞു, വല്യ ആളുടെ ഓഫീസിൽ പോയി, അതെല്ലാം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ എന്റെ മേശപ്പുറത്തൊരു പൊതി. തുറന്നു നോക്കിയപ്പോൾ ദാ, ഈ പടത്തിൽ കാ‍ണുന്ന സാധനങ്ങൾ!

ഇന്ന് വെളുപ്പിനെ റിസോർട്ടിൽ നിന്ന് ചെക്കൌട്ട് ചെയ്തുപോയ ഫേയി കോക്സും (സെക്രട്ടറി ജനറൽ, ഏഷ്യാനിയ പാരച്യൂട്ടിംഗ് ഫെഡറേഷൻ – ലോകമാമാങ്കം നടന്നില്ലേ, അവരായിരുന്നു അതിന്റെ ചീഫ് ജഡ്ജ് ) അവരുടെ ഭർത്താവ് ജിം കോക്സും(മീറ്റ് കണ്ട്രോളർ) എനിക്ക് തരാനാ‍യി ഫ്രണ്ട് ഓഫീസിൽ ഏൽ‌പ്പിച്ചിട്ട് പോയതാണിത്. തുടക്കം മുതൽ എന്റെ ഓട്ടം കണ്ടതാ അവർ! അത് എല്ലാരേയും കാണിക്കണമെന്ന് തോന്നി.

ഓർഗനൈസിംഗ് കമ്മിറ്റിയിൽ നിന്ന് സൈഡ്‌ലൈൻ ചെയ്യപ്പെട്ട വേറെ ഒരു “പുലി“യും ഇന്ന് എന്നെ വിളിച്ച് അഭിനന്ദിച്ചു. ഇവിടെ താമസിച്ച 2-3 ടീമുകൾ ചെക്കൌട്ട് ചെയുന്നതിന് മുൻപ് ജി.എമ്മിന്റെ മുന്നിൽ വച്ച് എന്നെ അഭിനന്ദിച്ചു സംസാരിച്ചു. എനിക്ക് സന്തോഷമായി.

കമന്റിൽ ആദിത്യൻ പറഞ്ഞിരുന്നത് ശരിയാ… കഠിനാധ്വാനം എന്നേലും ആരേലും മനസ്സിലാ‍ക്കും!





ഒരു നൈജീരിയൻ കഥ.

29 11 2005

ഞാൻ ഈ പോസ്റ്റ് സ്വാർത്ഥന് സമർപ്പിക്കുന്നു . പ്രിയ സ്വാർത്ഥൻ, ഇതെഴുതാൻ പ്രചോദനം താങ്കളാണ്. താ‍ങ്കൾ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്തില്ല. സമയക്കുറവാണ് കാരണം. ഇത് നേരത്തെ ടൈപ്പ് ചെയ്ത് വച്ചിരുന്നതാണ്. വെട്ടി തിരുത്തി പോസ്റ്റ് ചെയ്യുന്നു. താങ്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഇത് ഉയർന്നില്ലെങ്കിൽ സദയം ക്ഷമിക്കുക.

ലോകത്തെ ക്രൂഡ് ഓയിൽ സപ്ലൈയുടെ 3 % വരുന്നത് നൈജീരിയയിൽ നിന്നാണ്. പക്ഷേ, നിയമവാഴ്ച്ച എന്നൊരു സാധനം കേട്ടുകേഴ്വി പോലും ഇല്ലാത്ത ഒരു രാജ്യമാണ് നൈജീരിയ.അഴിമതിയും, പട്ടാപ്പകൽ തോക്കുകാട്ടി കൊള്ളയടിയും (ലൂട്ടിംഗ് ) പിടിച്ചു പറിയും ഒക്കെയുള്ള സ്ഥലമാണത്. പോലീസുകാർ വഴിയേ പോകുന്ന മിക്ക വണ്ടികളും കൈ കാണിച്ച് നിർത്തും. അകത്ത് ഒരു വിദേശിയാണിരിക്കുന്നതെങ്കിൽ, “വെൽക്കം റ്റു നൈജീരിയ സാർ” എന്ന് വളരെ വിനയത്തോടെ പറയും. എന്നിട്ട് പാസ്പോർട്ട് എവിടേന്ന് ചോദിക്കും. അപ്പഴ് തന്നെ ഒരു 500 നൈറ നോട്ടെടുത്ത് വീശിക്കോണം. പോലീസുകാരൻ അത് മേടിച്ച് പോക്കറ്റിൽ വച്ചിട്ട് ഒരുഗ്രൻ സല്യൂട്ട് അടിക്കും. എന്നിട്ട് പുള്ളി പറയും, ഇന്ന വഴിയേ പോകണ്ട, അവിടെ മറ്റവൻ എന്നെ പോലെ പിരിവിനാ‍യി നിൽ‌പ്പുണ്ട്, അതുകൊണ്ട് ഇന്ന വഴിയേ കറങ്ങി പൊക്കോ എന്ന്! വീട് കൊള്ളയടിക്കാനായി ആരേലും വന്നാൽ, താക്കോൽ അവരുടെ കൈയ്യിൽ കൊടുത്തേക്കുക. എന്നിട്ട് കസേരയിൽ വന്നിരിക്കുക. ലൂട്ടിംഗിനു വന്നവർ മേശയൊക്കെ തുറന്ന് ആവശ്യമുള്ളതൊക്കെ എടുത്തിട്ട് താക്കോൽ പൂട്ടി തിരിച്ച് ഏൽ‌പ്പിക്കും. ഉടുപ്പ് – നിക്കർ – തുണിമണികളൊന്നും അവർ എടുക്കില്ല. ഡോളർ, സ്വർണ്ണം എന്നിവ മാത്രേ എടുക്കൂ. നൈജീരിയയിലെ കറൻസിയായ നൈറ പോലും അവർ എടുക്കില്ല.

ഒരിക്കൽ അവിടെയൊരാൾ (ഇന്ത്യൻ വംശജൻ) ഈ ലൂട്ടിംഗിൽ മനം മടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാമെന്നു കരുതി. പരാതിയൊക്കെ എഴുതി തയാറാ‍ക്കി പുള്ളിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്പക്ടറെ കാണണമെന്ന് പറഞ്ഞു. ഇൻസ്പക്ടറുടെ മുറി തുറന്ന് അകത്തേക്ക് നോക്കിയതും, ഇന്നലെ തോക്കുകാട്ടി കൊള്ളയടിക്കാൻ വന്നയാൾ അതാ പോലീസ് ഇൻസ്പക്ടറുടെ യൂണീഫോമിട്ട് അവിടെ ഇരിക്കുന്നു!

“എന്താ, എന്തു വേണം?” എന്ന ഇൻസ്പക്ടറുടെ ചോദ്യം കേട്ടിട്ട്, “ഓ ഒന്നുമില്ല, ചുമ്മാതെ ഇവിടെ അടുത്ത് വരെ വന്നതാ, ഇനി ഇങ്ങോട്ട് വരില്ല” എന്നും പറഞ്ഞുകൊണ്ട് ആൾ ഇറങ്ങി പോയത്രേ.

ഈ കഥ എന്നോട് പറഞ്ഞത് നൈജീരിയയിൽ ഇടയ്ക്കിടയ്ക്ക് ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി പോകാറുള്ള എന്റെ ഒരു പ്രിയ സുഹൃത്താണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം ഈ കഥയുടെ ബാക്കി എന്നോണം സംഭവിച്ച ഒരു കാര്യം കൂടി പറഞ്ഞു.

ഈ ഇന്ത്യൻ വംശജൻ പരാതി നൽകാൻ ചെന്ന പോലീസ് സ്റ്റേഷനിലെ ഇൻസ്പക്ടർക്ക് അങ്ങനെയിരുന്നപ്പോൾ ഒരു ദിവസം ഒരു മെസ്സേജ് കിട്ടുന്നു – പുള്ളിയുടെ സ്റ്റേഷൻ അതിർത്തിയിൽ ലൂട്ടിംഗ് നടക്കുന്നു. പുള്ളിക്കാരൻ അന്തം വിട്ടു, ശ്ശെടാ, താനടക്കമുള്ള പോലീസുകാരാണ് സാധാരണ ഈ അഭ്യാസത്തിന് പോകാറുള്ളത്. ഇന്ന് എല്ലാരും സ്റ്റേഷനിലുണ്ട് താനും! പോലീസുകാരെയെല്ലാം പുള്ളിക്കാരൻ വിളിച്ചു കൂട്ടി, തങ്ങളിൽ ആരുമല്ലാത്തവർ എന്നാൽ ആരെന്ന് കണ്ടുപിടിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് കരുതി പുള്ളിക്കാരനു പോലീസുകാരും കൂടെ ഒരു വണ്ടിയിൽ ലൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി.

ചെന്നപ്പം പരിചയമില്ലാത്ത 4-5 എണ്ണം ആണ് ലൂട്ടിംഗ് നടത്തുന്നത്. പോലീസുകാരുടെ ആളെണ്ണം കൂടുതലുണ്ടായിരുന്നതുകൊണ്ട് മറ്റവന്മാ‍ർ വിരണ്ടോടി. പക്ഷേ, രണ്ടെണ്ണത്തിനെ സ്പോട്ടിൽ നിന്ന് പൊക്കി ഉള്ളെ തള്ളി . ഇൻസ്പക്ടർ നോക്കിയപ്പോൾ ലൂട്ടിംഗ് നടത്തിയവർ ആർമി റൈഫിൾ വച്ചാണ് ഓപ്പറേഷൻ നടത്തിയത്. ഇവന്മാർ ആർമിയുടെ റൈഫിൾ അടിച്ചു മാ‍റ്റി അതു വച്ച് കൊള്ള നടത്തുന്നവന്മാരായിരിക്കുമെന്ന് ഇൻസ്പക്ടർ മനസ്സിലാക്കി.

ഇൻസ്പക്ടർ കള്ളന്മാരെ പൊക്കിയതിന്റെ സന്തോഷത്തിൽ അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ അവന്മാർക്കിട്ട് നന്നായി പെരുമാറിക്കോണ്ടിരിക്കേ, 2 മിലിട്ടറി ട്രക്ക് നിറച്ച് നൈജീരിയൻ

ആർമിക്കാർ വന്ന് പോലീസ് സ്റ്റേഷൻ ഇടിച്ചു നിരത്തി പോലീസുകാർ പിടിച്ച അവരുടെ കൊളീഗ്സിനെ മോചിപ്പിച്ചുകൊണ്ട് പോയി!
————————————————————————‌‌‌
ബാക്കി പത്രം: പോലീസുകാരെയോ പട്ടാളത്തിനേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം കഴിഞ്ഞ 7 മാസങ്ങളായി നൈജീരിയയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട്. അവർക്ക് ജീവിക്കണ്ടേ?





യു.ഏ.ഈയിൽ ഭൂമി കുലുക്കം – ബ്ലോഗറുമ്മാരെല്ലാം സുരക്ഷിതർ

27 11 2005

ഉം അൽ കുവൈനിൽ ഇന്നലെ മത്താ‍ഫിയുടെ (ഫയർ സ്റ്റേഷൻ) ഭാ‍ഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഭൂമി കുലുങ്ങി. കേരളകൌമുദിയുടെ യു.ഏ.ഈ പ്രതിനിധിയാ‍യ എന്റെ സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചപ്പഴാ ഞാ‍ൻ അതെ കുറിച്ച് അറിഞ്ഞത്. ആളപായം ഒന്നും ഇല്ല. ഞങ്ങളുടെ ഹോട്ടലിന്റെ ഭാ‍ഗത്തൊന്നും കുലുക്കം അനുഭവപ്പെട്ടില്ല.ഇന്ന് നാട്ടിൽ നിന്ന് എന്റെ ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങിയപ്പഴാണ് എനിക്കതിന്റെ സീരിയസ്സ്നെസ്സ് മനസ്സിലായത്.

ഞാ‍ൻ സുഹൃത്തുക്കളെയും സ്വന്തക്കാരെയും ഒക്കെ വിളിക്കാൻ തുടങ്ങി. ഇന്ന് ഉച്ചയ്ക്കും ഉം അൽ കുവൈൻ ബസ്സാർ/ നാഷണൽ ബാങ്ക് ഓഫ് ഉം അൽ കുവൈൻ ഭാഗങ്ങളിൽ ഭൂമി കുലുങ്ങി എന്ന് അവിടെ താമസിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു.മുദീറിനെ വിളിച്ചപ്പം ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഉറക്കത്തീന്ന് വിളിച്ചെഴുന്നേപ്പിച്ചതിന് എന്നെ തെറിയും പറഞ്ഞു!

ഇപ്പോൾ (3 മണി ലോക്കൽ ടൈം) ദുബൈയിലും ഷാർജ്ജയിലും ഒക്കെ ആളുകൾ ഇപ്പോൾ ബാഗുകളും സാധനങ്ങളും ഒക്കെയെടുത്ത് പുറത്തിറങ്ങി നിൽക്കുന്നു എന്ന് ദുബൈയിൽ നിന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ല. അതുല്യേച്ചിയെ വിളിച്ചപ്പോൾ ഫുൾ ദുബൈ കുലുങ്ങി എന്ന് പറഞ്ഞു. പുള്ളിക്കാരി ഇരുന്ന കസേര ഇളകിയെന്ന് പറഞ്ഞു. ദേവിനെ വിളിച്ചപ്പോൾ ദേവ് ഒന്നും അറിഞ്ഞില്ലന്ന് പറഞ്ഞു. ഫുജൈറയിലെ അനിലേട്ടനെ വിളിച്ചപ്പോൾ അനിലേട്ടൻ ഉറക്കത്തിലാ‍യിരുന്നു. ഷാർജ്ജയിലും ഭൂമി കുലുങ്ങി എന്ന് അറിയാൻ കഴിഞ്ഞു. ഷാർജ്ജയിൽ നിഷാദിന്റെ ഭാര്യയുടെ അമ്മ കിടന്നുറങ്ങിയ കട്ടിൽ നീങ്ങി എന്ന് നിഷാദ് പറഞ്ഞു. ഷാർജ്ജ സഹാറാ സെന്ററിന്റെ അവിടെയും കുലുങ്ങിയത്രേ! ഷാർജ്ജയിലുള്ള ഇബ്രു ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. പുള്ളിക്കാരൻ സൈറ്റിലാണ്. അവിടെ ഒരുമാതിരിപ്പെട്ട കുലുക്കങ്ങളൊന്നും അറിയില്ലെന്ന് പുള്ളി പറഞ്ഞു. ദുബൈയിൽ തന്നെയുള്ള രാ‍ജ് (പെരിങ്ങോടർ‌) ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഷെയ്ക്ക് സായിദ് റോഡിൽ എവിടെയോ ഒക്കെ കുലുങ്ങിയതായി കേട്ടു എന്ന് ഗന്ധർവൻ പറഞ്ഞു. ആളപായം ഉള്ളതായി ഇതുവരെ ആരും പറഞ്ഞ് കേട്ടില്ല.

കൂടുതൽ വിവരങ്ങൾ അവ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം.

അപ്ഡേറ്റ് 1: (4;11 പി.എം)
ഹമരിയ ഫ്രീ സോണിൽ 2 നിലകെട്ടിടങ്ങൾ ഒന്നര മിനിറ്റ് കുലുങ്ങി എന്ന് അവിടെ സ്ഥാപനമുള്ള ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. ഷാർജ്ജയിലൊക്കെ ആളുകളെ വീണ്ടും ഒഴിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു. വീണ്ടും കുലുക്കം ഉണ്ടാകാൻ സാധ്യതയുണ്ടത്രേ! റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി എന്നൊക്കെ പറയപ്പെടുന്നു.

അപ്ഡേറ്റ് 2:
യു.എസ് .ജി. എസ് വെബ്സൈറ്റ് ഈ ഭൂകമ്പത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
Magnitude 6.1 – SOUTHERN IRAN
2005 November 27 10:22:23 UTC
Preliminary Earthquake Report
U.S. Geological Survey, National Earthquake Information Center
World Data Center for Seismology, Denver

A strong earthquake occurred at 10:22:23 (UTC) on Sunday, November 27, 2005. The magnitude 6.1 event has been located in SOUTHERN IRAN. (This event has been reviewed by a seismologist.)
Magnitude 6.1
Date-Time Sunday, November 27, 2005 at 10:22:23 (UTC)
= Coordinated Universal Time
Sunday, November 27, 2005 at 1:52:23 PM
= local time at epicenter
Time of Earthquake in other Time Zones
Location 26.839°N, 55.834°E
Depth 35 km (21.7 miles) set by location program
Region SOUTHERN IRAN
Distances
60 km (35 miles) SW of Bandar-e Abbas, Iran
80 km (50 miles) NNW of Al Khasab, Oman
115 km (70 miles) N of Ra’s al Khaymah, United Arab Emirates
1065 km (660 miles) SSE of TEHRAN, Iran

Location Uncertainty horizontal +/- 6.4 km (4.0 miles); depth fixed by location program
Parameters Nst=106, Nph=106, Dmin=>999 km, Rmss=0.93 sec, Gp= 29°,
M-type=moment magnitude (Mw), Version=6
Source USGS NEIC (WDCS-D)





വാട്ട് കാലീഷ്.. യൂ ആന്റ് യുവർ കമ്പ്യൂട്ടർ….

24 11 2005

ഈ കഥയിലെ കഥാനാ‍യകൻ ഈ ഞാൻ തന്നെ. എന്റെ സുഹൃത്ത് ശിവൻ പറഞ്ഞതുപോലെ ബ്ലോഗിങ്ങ് എന്നു പറഞ്ഞാൽ ഒരു തരം ആത്മരതി അല്ലേ?! അല്ലാതെന്താ? :) പഴയ കഥയാ‍ണ്. സഹിക്കുക!

തന്റേതല്ലാത്ത കുറ്റം കൊണ്ട് ഹോട്ടൽ ലൈനിൽ വന്ന ഒരു ഐ.ടിക്കാരനാണ് ഞാൻ (വാക്കുകൾക്ക് അതുല്യ ചേച്ചിയോട് കടപ്പാട്!) ഞാൻ അന്ന് കൊടൈ-ക്കാനൽ എന്നാണ് തമിഴർ പറയുന്ന “കൊടൈക്കനാലിൽ“ ജോലി ചെയ്യുന്നു.ഞാൻ ജോലി ചെയ്യുന്ന ഗ്രൂപ്പിൽ ഒരു നക്ഷത്ര ഹോട്ടലും ഒരു കമ്പ്യൂട്ടർ ഡിവിഷനും അടക്കം ഒൻപത് സ്ഥാപനങ്ങളുണ്ട് . ഈ സ്ഥാപനങ്ങൾ കൊടൈക്കനാലിന്റെ വിവിധ ഭാഗങ്ങളിലാണ്. തസ്തികയുടെ പേര് “ഗ്രൂപ്പ് ഐ.ടി. മാനേജർ“ – കണ്ടാൽ ഞെട്ടുന്ന ഒരു വിസിറ്റിംഗ് കാർഡൊക്കെ കമ്പനി അടിച്ചു തന്നിട്ടുണ്ട്. “ഗ്രൂപ്പ് ഐ.ടി. മാനേജർ“ എന്നത് കേൾക്കാൻ രസമുള്ള പേരാണേലും ചെയ്യേണ്ട ജോലികൾ പലതാണ്. “ട്രബിൾ ഷൂട്ടിംഗിൽ“ തുടങ്ങി കമ്പ്യൂട്ടർ സെയിൽ‌സ് തൊട്ട് ഗ്രൂപ്പിലെ കോളേജിലെ ബീ.എസ്സീ/ എമ്മെസ്സീ – ഐ.ടി പിള്ളാർക്ക് ക്ലാസ്സെടുക്കൽ വരെ ചെയ്യണം. കോളേജും സ്കൂളും ടൌണിൽ നിന്നും മാ‍റി കൂറച്ച് ദൂരെയുള്ള സബർജിൽ മരങ്ങൾ നിറഞ്ഞ 2 മലകളിലാണ്. കൊടൈയിലെ മിക്ക റോഡുകളും കുത്തനെയാണ് – ഒന്നുകിൽ കയറ്റം, അല്ലേൽ ഇറക്കം. ശെംബകനൂർ ചെന്ന് തിരിഞ്ഞ് വേണം സ്കൂളിലും കോളേജിലും പോക്ൻ. സ്കൂളിലോട്ടുള്ള റോഡേ യാത്ര ചെയ്യാൻ വളരെ പാടാണ്. ഇടയ്ക്ക് മഴ പെയ്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴും. മനുഷ്യ വാസമില്ലാത്ത സ്ഥലത്തൂ‍ടെയൊക്കെ യാത്ര ചെയ്യണം. രാത്രികളിൽ വെട്ടവും വെളിച്ചവും ഒന്നും ചിലയിടത്ത് കാണില്ല. എനിക്ക് യാത്ര ചെയ്യാനായി മൊട്ട ടയറുള്ള, ഫ്രണ്ട് ബ്രേക്ക് ഇല്ലാ‍ത്ത ഒരു ബജാജ് കാലിബർ ബൈക്ക് തന്നിട്ടുണ്ട്. അതിൽ കൊടൈക്കനാലിലെ കുത്തനെയുള്ള മലഞ്ചരിവിലെ ഒരു സമയം ഒരു വണ്ടിക്കുമാത്രം പോകാൻ വേണ്ടത്രമാത്രം വീതിയുള്ള റോഡുകളിലൂടെ യാത്ര ചെയ്തത് ഓർക്കുമ്പം ഇപ്പം പേടിയാകുന്നു. അന്നതൊക്കെ ഒരു ത്രില്ലായിരുന്നു – പ്രായം അതായിരുന്നു!

ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യയുടെ അച്ഛൻ തമിഴ് നാട്ടിലെ തന്നെ ഏറ്റവും വല്യ പണക്കാരിലെ ടോപ്പ് 10 ആളുകളിലൊരാളാ. നമ്മളൊക്കെ തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ പോകുന്നുവെന്ന് പറയുന്നതുപോലെയുള്ളത്ര ലാഘവത്തോടെയാണ് ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യ -മാഡം- കൊടൈക്കനാലിൽ നിന്ന് അമേരിക്കയിൽ പോകുന്നത്. ആറുമാസത്തിൽ ഒരിക്കൽ കണിശമായും മാഡം അമേരിക്കയിൽ പോയിരിക്കും. പിന്നെ ഇടയ്ക്കിടയ്ക്ക് സിംഗപ്പൂർ, ദുബാ‍യ്, ശ്രീലങ്ക – ഷോപ്പിംഗിന്! അവർ കൊടൈക്കനാലിൽ താമസിക്കുന്നത് ഒരു കൊട്ടാരതുല്യമായ വസതിയിലാണ്.ഗ്രൂപ്പിലെ സകല കമ്പനികളിലെയും സകല സാമ്പത്തിക കാ‍ര്യങ്ങളും നിയന്ത്രിക്കുന്നതും മാഡം തന്നെയാ. അവരുടെ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരിൽ, അവരെ നേരിട്ട് കയറി ചെന്ന് കാണാൻ അനുവാദം ഉള്ള 5 പേരിൽ ഒരാളായിരുന്നു ഞാൻ – അതായത് അവരുടെ ഏറ്റവും വിശ്വസ്ഥരിൽ ഒരാൾ എന്നർത്ഥം. ഈ അഞ്ച് പേരിൽ അവരുടെ വീട്ടിലെ എല്ലാ മുറിയും കണ്ടിട്ടുള്ള ഏക വ്യക്തി ഞാൻ മാത്രമായിരുന്നു എന്നു തോന്നുന്നു – അതാ ഈ ഐ.ടി യുടെ ഗുണം! കമ്പ്യൂട്ടർ ശരിയാ‍ക്കാൻ എവിടെയും കയറി പോകാമല്ലോ! പക്ഷേ, ഈ അനുവാദത്തിന് ഭീകരമായ ദോഷ വശങ്ങളുമുണ്ടായിരുന്നു. പാതി രാത്രി 12 മണിക്കൊക്കെ കൂർക്കം വലിച്ചുറ്ങ്ങുന്ന നേരം ചിലപ്പം ഫോൺ വരും – “കലേഷ്, ആർ യൂ സ്ലീപ്പിങ്ങ്? മൈ ഡോട്ടർ ഈസ് കമ്പ്ലെയിനിംഗ് ദാറ്റ് പ്രിന്റർ ഈസ് നോട്ട് വർക്കിംഗ്. ക്യാൻ യൂ കം ആന്റ് സീ വാട്ട് ഈസ് റോങ്ങ് പ്ലീസ്?” പാതിരാത്രി 12 മണിക്ക് മരം കോച്ചുന്ന തണുപ്പത്ത് എത്ര തവണ കിടുങ്ങിവിറച്ച് ആ ചപ്പട്ട കാലിബറും ഓടിച്ച് കൊടൈക്കനാലിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നറിയാമോ! . ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് കഥയിലേക്ക് കടക്കാം.

അങ്ങനെ ഞാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കവേ, ഒരു മഴക്കാ‍ലത്ത് ഒരു ദിവസം: അന്നും പതിവുപോലെ തന്നെ എടുപ്പത് പണിയുണ്ടായിരുന്നു. എന്തൊക്കെ വന്നാലും അന്ന് വൈകിട്ട് എന്തായാലും നേരത്തെ തന്നെ ഇറങ്ങണമെന്നും, അന്ന് രാത്രി കൊടൈക്കനാലിൽ ഹണീമൂണിനായി നാട്ടിൽ നിന്നും വന്ന സഹപാഠിയെയും അവന്റെ പുതിയപെണ്ണിനെയും (എന്റെ സ്വന്തക്കാരി) കൂട്ടി കൊടൈക്കനാലിലെ ടിബറ്റൻ റസ്റ്റോറന്റിൽ ഒൻപത് മണിയോടുകൂടെ പോയി ഡിന്നർ കഴിക്കണമെന്നും ഒക്കെ പ്ലാൻ ചെയ്തു. അന്നത്തെ ദിവസം എങ്ങനെയെങ്കിലും ഒക്കെ തീർത്തു. നാലു മണിയായപ്പം കൂട്ടുകാരനെ ഫോൺ ചെയ്തു. “ഞാൻ 5 1/2 ആകുമ്പഴേക്കും എത്താം, നീ റെഡിയായിട്ടിരിക്ക്” എന്നു പറഞ്ഞു.

വൈകിട്ട് നാലര മണിയായപ്പം സ്കൂളിൽ നിന്നും ഫോൺ വിളി വന്നു – “നെറ്റ് വർക്ക് ഡൌൺ“. ഹോട്ടലിൽ സുഹൃത്തിനെ വിളിച്ച് അല്പം താമസിക്കും ഞാൻ തിരിച്ചെത്താൻ എന്ന് പറഞ്ഞു. കാലിബറെടുത്ത് നേരെ സ്കൂളിൽ ചെന്നു. പോകുന്ന വഴിക്ക് മഴപെയ്ത് ഒരുപാട് ചെളി ഉണ്ടായിരുന്നു. ചെളിയിൽ നിന്ന് ഒഴിച്ച് വണ്ടി ഓടിച്ച് വല്ലച്ചാദിയും അവിടെ ചെന്ന് അത് ശരിയാക്കി തിരികെ ഇറങ്ങുമ്പോൾ പ്രിൻസിപ്പൽ വന്നു പറഞ്ഞു അങ്ങേരുടെ കമ്പ്യൂട്ടറിൽ ഡിസ്‌പ്ലേയ്ക്ക് എന്തോ പ്രശ്നം, അത് കൂടെ ഒന്ന് ശരിയാക്കീട്ട് പോകാൻ! പ്രിൻസിപ്പൾ നല്ല ഒരു മനുഷ്യനാണ്. അയാൾ ഫേവറുകൾ ആരോടും ചോദിക്കാത്ത മനുഷ്യനാ.

ഞാൻ ചെന്ന് അത് ശരിയാക്കാൻ തുടങ്ങി. ഡിസ്‌പ്ലേ കാർഡിന്റെ എന്തേലും പ്രശ്നമാ‍ണോന്ന് നോക്കാൻ വേണ്ടി സി.പി.യൂ അഴിച്ചിട്ട് അതിലുണ്ടായിരുന്ന ഡിസ്‌പ്ലേ കാർഡ് എടുത്ത് മാറ്റി പകരം എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഡിസ്‌പ്ലേ കാർഡ് മാറ്റി ഇട്ട് നോക്കിയപ്പം അത് ശരിയായി. അതു കഴിഞ്ഞ് സി.പി.യൂ വിലെ സ്ക്രൂ തിരികെ ഇട്ടിട്ട് അത് ഓണാക്കിയിട്ട് ഒരു വിധത്തിലത് ഓണാകുന്നില്ല. പെട്ടു! വീണ്ടും അഴിച്ച് പെറുക്കി അത് ശരിയാക്കിയെടുത്തപ്പോൾ മണി 8 1/2. ടൌണിലെത്താൻ ഒരു മണിക്കൂറെങ്കിലും വേണം. ഇന്നത്തെ ടിബറ്റൻ ഡിന്നർ പാളിയോ?! പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്നും പെറുക്കി കെട്ടി ഇറങ്ങാൻ തുടങ്ങിയപ്പഴേക്കും അവിടെ ഫോൺ ബെല്ലടിച്ചു. ഞാൻ പുറത്തിറങ്ങി. ചെറുതായി മഴ ചാറുന്നുണ്ട്.

കാലിബർ സ്റ്റാർട്ടാക്കിയപ്പഴേക്ക് പ്രിൻസിപ്പൽ ഓടി വന്നു പറഞ്ഞു, “കലേഷ്, മാഡം ഈസ് ട്രൈയിങ്ങ് റ്റു റീച്ച് യൂ. സീംസ് ദെയറീസ് സം പ്രോബ്ലം വിത്ത് ഹെർ ഡോട്ടേഴ്സ് കമ്പ്യൂട്ടർ. ഷീ ഈസ് ഹോൾഡിംഗ് ദ ലൈൻ” എനിക്കറിയാവുന്ന സകല ഭാഷയിലും ഞാൻ മനസ്സിൽ തെറി വിളിച്ചു – എന്റെ തലേവിധിയെ! ചെന്ന് അവരോട് സംസാരിച്ചില്ലേൽ അതുമതി കാര്യങ്ങൾ കുഴയാൻ.

ഞാൻ ചെന്ന് ഫോൺ എടുത്തു. “കാ‍ലീഷ്, മൈ ഡോട്ടർ ഹാവ് റ്റു സബ്മിറ്റ് ഹെർ പ്രോജക്റ്റ് റ്റുമാറോ, നൌ വെൻ ഷീ ഈസ് സുച്ചിംഗ് ഓൺ ദ കമ്പ്യൂട്ടർ, ഇറ്റ് ഈസ് നോട്ട് വർക്കിംഗ്. വാ‍ട്ട് ഈസ് ഹാപ്പനിംഗ്?, കാൻ യൂ പ്ലീസ് കം ആന്റ് ചെക്ക്? ഇറ്റ് ഈസ് വെരി അർജന്റ്!“. (അവരുടെ മകൾ പഠിക്കുന്നത് കൊടൈ ഇന്റർനാഷണൽ സ്കൂളിലാ. അന്ന് ഒരു വർഷത്തെ ഫീസ് 4 ലക്ഷം രൂപയായിരുന്നു – ആറാം ക്ലാസ്സിൽ!). അവരെന്നെ വിളിക്കുന്നത് കാലീ‍ീ‍ീഷ് എന്നാ! എന്റെ പ്രിയ സുഹൃത്തുക്കളും പിന്നെ എന്നെ അങ്ങനെ കളിയാക്കി വിളിക്കാൻ തുടങ്ങി!

“ഐ ആം അറ്റ് സ്കൂൾ നൌ, ഇറ്റ് വിൽ ടേക്ക് അറ്റ് ലീസ്റ്റ് വൺ അവർ ടു റീച്ച് യുവർ ഹോം, ഐ വിൽ കം ആസ് ഫാസ്റ്റ് ആസ് ഐ ക്യാൻ” എന്നു പറഞ്ഞ് ഫോൺ വച്ചു. മഴയിൽ കുതിർന്നു കിടക്കുന്ന ടാറിടാത്ത റോഡിലൂടെ മൊട്ട ടയറുള്ള കാ‍ലിബറിൽ ഞാൻ ടൌൺ ലക്ഷ്യമാക്കി പാഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം ടയറുകൾ ചെളിയിൽ പുതഞ്ഞു കാലിബർ നടുറോഡിൽ നിന്നു. എന്റെ അണ്ണൻ സിംഗപ്പൂർ നിന്നും കൊടുത്തുവിട്ട സ്റ്റൈലൻ റീബോക്ക് ഷൂ രണ്ടും ചെളി കൊണ്ട് മൂടി. അവസാനം തുഴഞ്ഞ് തുഴഞ്ഞ് ബൈക്ക് ചെളി തീരുന്നടത്തെത്തിച്ചു. ബൈക്ക് ഒരു വിധത്തിൽ സ്റ്റാർട്ടാകുന്നില്ല. മാത്രമല്ല, ഷൂസിൽ ചെളി ഉള്ളതുകൊണ്ട് സ്റ്റാർട്ടാക്കാനായി കിക്കർ കിക്ക് ചെയ്യുമ്പോൾ കാൽ വഴുതി പോകുകയും ചെയ്യുന്നു. സകല ഈശ്വരന്മാരെയും വിളിച്ച് വളരെ കഷ്ടപ്പെട്ട് വല്ലച്ചാദീം സ്റ്റാർട്ട് ചെയ്ത് ഒരു പരുവത്തിന് മെയിൻ റോഡിൽ എത്തിച്ചു. ഒരു മുറുക്കാൻകടയിൽ നിന്ന് വെള്ളം വാങ്ങി ഷൂസിലെയും വണ്ടിയിലേയും ഒക്കെ ചെളി കഴുകി കളഞ്ഞു. അതു കഴിഞ്ഞ് വണ്ടിയുമെടുത്ത് ലോസ് ഘാട്ട് റോഡ് അവസാനിക്കുന്നിടത്ത് എത്തിയപ്പഴേക്കും വണ്ടി നിന്നു. പെട്രോൾ തീ‍ർന്നു പോയി. പറഞ്ഞ സമയത്ത് ചെന്നില്ലേൽ മാഡത്തിന്റെ സ്വഭാവം മാറും – “നോ എക്സ്ക്യൂസസ്, വാട്ട് സോ എവർ‌- അതാണ് പോളിസി! കാലിബറ് ഒരു സൈഡിൽ പൂട്ടി വച്ചിട്ട് ഞാൻ ഓടാൻ തുടങ്ങി. മണി 9 3/4 ആയി. ഓടി തളർന്ന് മാഡത്തിന്റെ വീട്ടിലെത്തി.

നേരേ മകളുടെ മുറിയിൽ ചെന്നു. മാഡവും അവിടെ നില്പുണ്ട്. “വാട്ടീസ് ദിസ് കാലീഷ്? യൂ ആന്റ് യുവർ കമ്പ്യൂട്ടർ….” പുള്ളിക്കാരി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു. “സീ വാട്ട് ഈസ് റോങ്ങ്” എന്ന് പറഞ്ഞിട്ട് അവർ മുറിക്ക് പുറത്തേക്ക് പോയി.

മാഡത്തിന്റെ മകൾ വന്നിട്ട് അമേരിക്കൻ അക്സന്റിൽ “ അങ്കിൾ, വെൻ ഐ ട്രൈ റ്റു സ്വിച്ചോൺ, കമ്പ്യൂട്ടർ ഈസ് നോട്ട് റ്റേണിംഗ് ഓൺ” എന്നു പറഞ്ഞു. അതു കേട്ടിട്ട് ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്തു നോക്കി. ശരിയാണ്. ഓണാകുന്നില്ല.

“യെസ്റ്റർഡേ, ഇറ്റ് വാസ് വർക്കിംഗ്, റ്റുഡേ, ഐ ഡോണ്ട് നോ വാട്ട് ഹാപ്പന്റ്!“ എന്ന് മാഡത്തിന്റെ മകൾ പറഞ്ഞു.

“ഡോണ്ട് വറി, ഐ വിൽ ഫിക്സ് ഇറ്റ്, ഗെറ്റ് മീ ഏ കപ്പ് ഓഫ് കോഫീ പ്ലീസ്” എന്നു മാഡത്തിന്റെ മകളോട് പറഞ്ഞിട്ട് ഞാൻ ആ കമ്പ്യൂട്ടറിന്റെ മുന്നിൽ തളർന്നിരുന്നു. മാഡത്തിന്റെ മകൾ എനിക്ക് കോഫി കൊണ്ടു വരാൻ ഇന്റർകോമിൽ വിളിച്ചു പറഞ്ഞു.

താഴെ കാർപ്പറ്റിൽ ഇരുന്ന ഞാൻ മേശയുടെ അടിയിൽ നോക്കിയപ്പോൾ കമ്പ്യൂട്ടറിന്റെ പവർ കേബിളുകൾ കുത്തിയ മൾട്ടി പിൻ എക്സ്റ്റൻഷൻ കോർഡ് കണ്ടു. അതിന്റെ സ്വിച്ച് ഓഫ് ആയിരുന്നു. അത് ഓൺ ചെയ്തിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോൾ കമ്പ്യൂട്ടർ ഓണായി!

ഞാൻ തല തിരിച്ച് മേലോട്ട് നോക്കിയപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്ന് സൂക്ഷ്മമായി നോക്കിക്കോണ്ടിരിക്കുന്ന മാഡത്തിന്റെ മകൾ മണ്ടത്തരം പറ്റി എന്നു മനസ്സിലാക്കി എന്നെ നോക്കി ചിരിക്കുന്നു. ഞാൻ തലയിൽ കൈയ്യും വച്ച് അവിടെ ഇരുന്നു പോയി. എനിക്ക് ദേഷ്യവും സങ്കടവും വിഷമവും ഒക്കെ ഒരുമിച്ച് വന്നു.

“സോറീ അങ്കിൾ… പ്ലീസ് ഡോണ്ട് റ്റെൽ മൈ മദർ, ഷീ വിൽ കിൽ മീ” അവൾ കെഞ്ചാൻ തുടങ്ങി.

“ഷെയിം ഓൺ യൂ! ഐ തോട്ട് ദാറ്റ് യൂ വെയർ ആൻ ഇന്റലിജന്റ് ഗേൾ!, ഡോണ്ട് വറീ, ഐ വോണ്ട് റ്റെൽ യുവർ മദർ“ എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റു. വാച്ചിൽ നോക്കിയപ്പം മണി പത്ത് ആയി. പത്തര മണിക്ക് ടിബറ്റൻ റെസ്റ്റോറന്റ് അടയ്ക്കും. നടന്ന് ഹോട്ടലിലെത്താൻ പതിനഞ്ച് മിനിട്ടെങ്കിലും എടുക്കും.

ഞാൻ മാഡത്തിന്റെ മകളുടെ മുറിയിലിരുന്ന് ഹോട്ടലിലേക്ക് ഫോൺ ചെയ്ത് എന്റെ സുഹൃത്ത് താമസിക്കുന്ന മുറിയിലേക്ക് കണക്റ്റ് ചെയ്തു. “അളിയാ, ഞാനാടാ, കലേഷ്..” എന്നു പറഞ്ഞതും ഒരു പട ചീത്ത അവൻ എന്നെ!ഫോൺ ഞാൻ താഴെ വച്ചു.

മാഡത്തിന്റെ മകൾക്ക് ഗുഡ് നൈറ്റും പറഞ്ഞ് മാമരം കോച്ചുന്ന തണുപ്പുള്ള, ചാ‍റ്റൽ മഴ പെയ്തുകൊണ്ടിരുന്ന ആ രാത്രിയിൽ ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി തണുത്ത് വിറച്ച് നടന്നു – എന്റെ സമയത്തിന്റെ ഗുണത്തെ ശപിച്ചുകൊണ്ട്!





മുദീറിന്റെ മുരിങ്ങയില എരിശ്ശേരി

12 11 2005


ഇവിടെ ഉം അൽ കുവൈനിൽ മുരിങ്ങകൾ പൂത്തു. മറ്റെവിടെയെങ്കിലും പൂത്തോന്ന് അറിയില്ല. ഫുജൈറയിലും അജ്മാനിലും റാസൽഖൈമയിലും ഷാർജ്ജയിലും ദുബായിലും അബുദാബിയിലും ഒക്കെ പൂത്തിട്ടുണ്ടാകും. നാട്ടിൽ മുരിങ്ങ പൂത്തോ? നമ്മുടെ മുദീറിന്റെ വീടിന്റെ മുന്നിലെ മുരിങ്ങ മരത്തിലെ പൂവാണിത് – എന്റെ മൊബൈൽ വച്ച് ഇന്നലെ എടുത്തതാ. (പടത്തിന്റെ ഗുണം കണക്കാ.)

ദേവരാഗം ദേവ് മുരിങ്ങയില കൊണ്ട് കറിവയ്ക്കുന്ന കാര്യം പറഞ്ഞതോർക്കുന്നു. എല്ലാവർക്കും വേണ്ടി ഇതാ‍ ഒരു മുരിങ്ങയില റെസീപ്പി. സാക്ഷാൽ ശ്രീമാൻ മുദീറിന്റെ പുറകേ ഇന്നലെ നടന്ന് ചീത്തവിളിയും കേട്ട് എഴുതി എടുത്തതാ ഇത്. പരീക്ഷിക്കുക. (മുദീറിന്റെ കൂടുതൽ റെസീപ്പികൾ ചിന്ത.കോം ലെ പാചകം എന്ന സെക്ഷനിൽ കാണാം)

മുദീറിന്റെ മുരിങ്ങയില എരിശ്ശേരി

ചേരുവകൾ:
മുരിങ്ങയില വൃത്തിയാ‍ക്കി നാരില്ലാതെ ഊരിയെടുത്തത് – 2 കപ്പ്
വെള്ളം – 1 1/2 കപ്പ്

അരയ്ക്കാൻ
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
ഉണക്കലരി (പച്ചരി) – 1 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്

കടുക് വറക്കുന്നതിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
വറ്റൽ മുളക് മുറിച്ചത് – 3 എണ്ണം
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 2 കതിർപ്പ്

തേങ്ങയും അരി കഴുകിയതും ജീരകവും കൂടി നന്നായി തരിയില്ലാതെ അരച്ചെടുക്കുക. ഉപ്പ് അതിൽ ചേർത്ത് വയ്ക്കുക. അല്പം വെളിച്ചെണ്ണ ചുടാക്കി അതിൽ മുരിങ്ങയില ഇട്ട് ഇളക്കി വാട്ടി കോരി വയ്ക്കുക.

തേങ്ങയും അരിയും ജീരകവും കൂടെ അരച്ചതിൽ വെള്ളം ചേർത്ത് ഒരു ചട്ടിയിൽ തിളപ്പിക്കുക. തിളച്ചാ‍ൽ വാട്ടി കോരിവച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് ഇളക്കി പതഞ്ഞു വരുമ്പോൾ വാങ്ങുക.

ചീനചട്ടിയിൽ എണ്ണ ചൂടാ‍ക്കി കടുക് പൊട്ടിച്ച് മറ്റുള്ള സാധനങ്ങൾ (വറ്റൽമുളക്, കറിവേപ്പില) മൂത്താ‍ൽ എരിശ്ശേരി ഇതിലേക്കൊഴിച്ച് വാ‍ങ്ങുക.

പകർന്ന് ഭംഗിയുള്ള പാ‍ത്രത്തിലാക്കി മാറ്റി വയ്ക്കുക.എരിശ്ശേരിക്ക് അയവ് വേണമെങ്കിൽ ഒന്നരകപ്പ്-രണ്ട് കപ്പ് വെള്ളം ചേർക്കാം.ചോറിൽ ഒഴിച്ചു കുഴച്ച് കുട്ടാനുള്ള കറിയാണിത്.





പാവം ലസാന്ത

11 11 2005

രാത്രി 11 മണി. സ്ഥലം ഹോട്ടലിലെ സ്റ്റാഫ് അക്കോമഡേഷൻ.
തുടർച്ചയായ കിർർർർർർർർർർർർ എന്ന ബെല്ലടിയൊച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. ഞാനുണർന്ന് മുൻ‌വശത്തെ വല്യ ഗേറ്റിന്റെയടുത്തെത്തിയപ്പഴേക്കും നേപ്പാളി പിള്ളാരുണർന്ന് ചെന്ന് ഗേറ്റ് തുറന്നു കഴിഞ്ഞിരുന്നു. നോക്കുമ്പോൾ ശ്രീലങ്കക്കാരനായ കിച്ചൺ സ്റ്റുവാർഡ് ലസാന്ത എന്ന അശോക് ലസാന്തയാണ് ബെല്ലടിച്ചത്.

“ലസാന്ത?“ “വാട്ട് ഹാപ്പന്റ് ലസാന്ത?“ഞാൻ ചോദിച്ചു.

“ഗുഡാഫ്റ്റർനൂൺ സാർ”, താളത്തിൽ ലസാന്ത എന്നെ വിഷ് ചെയ്തു. ലസാന്ത ചിലപ്പോൾ രാവിലെ കാണുമ്പോൾ ഗുഡീവനിങ്ങൊക്കെ സാധാരണ അടിക്കാറുണ്ട്. പാവത്തിന് ബഹുമാനമുണ്ട്, പക്ഷേ, ഗുഡ്‌മോർണിങ്ങും ഗുഡ് ആഫ്റ്റർനൂണും ഗുഡ് ഈവനിങ്ങും തമ്മിലുള്ള വ്യത്യാസം അറിയില്ല. കിച്ചണിലെ ഏറ്റവും ആത്മാർത്ഥതയുള്ള ജോലിക്കാരനാണ്. മിടുക്കനാണ്. ഹോട്ടലിൽ ജോലിക്ക് ചേരുമ്പോൾ സിം‌ഹളയല്ലാതെ മറ്റ് ഭാഷയൊന്നും അറിയില്ലായിരുന്ന പുള്ളി മുറി-ഹിന്ദിയും മുറി-ഇംഗ്ലീഷും പഠിച്ചു. നല്ല മനസ്സുള്ളവനാണ്, സഹായമനസ്കനുമാണ് – അതാണ് പുള്ളിയുടെ പ്രധാന പ്രശ്നവും.

“മേരാ ബീവി മെരെ കൊ ഘർ സെ നിക്കാലാ സർ“ (എന്റെ ഭാര്യ എന്നെ വീട്ടിൽ നിന്നും പുറത്താക്കി) ലസാന്ത തലചൊറിഞ്ഞുകൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

ലസാന്ത ഭാര്യയോടൊപ്പം ജമയ്യയിലാണ് താ‍മസിക്കുന്നത്. ഭാര്യ ഉം അൽ കുവൈൻ ആശുപത്രിയിൽ ക്ലീനിങ്ങ് സ്റ്റാഫാണ്. കൂടാതെ ഏതോ ഒരു വല്യ അറബിയുടെ വീട്ടിൽ പാർട്ട് ടൈം പണിക്കും പുള്ളിക്കാരി പോകുന്നുണ്ട്. ലസാന്തയെക്കാളും വരുമാനം പുള്ളിക്കാരിക്കുള്ളതു കൊണ്ട് പുള്ളിക്കാരി ഇത്തിരി ഡോമിനേറ്റിങ്ങ് ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ലസാന്ത വെറും പാവത്താനുമാണ്.

“ക്യോം?, ക്യാ ഹുവാ?“ (എന്താ? എന്തുപറ്റി?) ഞാൻ ചോദിച്ചു.

“ക്യാ ബത്തായേഗാ സാർ, വോ സാലാ അലി പൊലീസ് കോ മേ കുച്ച് മദദ് കിയാ, മെരാ ബീവി കൊ ഗുസ്സാ ആയാ”. (എന്ത് പറയാനാ സാർ, ഞാനാ അലി പോലീസിനെ സഹായിച്ചു, എന്റെ ഭാര്യയ്ക്ക് ദേഷ്യം വന്നു).

എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. “കൽ സുബഹ് മേരാ ഓഫീസ് മെ ആക്കെ മുജ്ഛെ മിലോ. അഭി ഹർക്കാ കാ റൂം മെ ജൊ ബിസ്തർ ഖാലി ഹെ, ഉസ് മെ ലേഡ് കെ സോ ജാവോ” (രാവിലെ എന്റെ ഓഫീസിൽ വന്ന് എന്നെ കാണൂ, ഇപ്പം ഹർക്കയുടെ മുറിയിൽ ആളില്ലാതെ കിടക്കുന്ന മെത്തയിൽ കിടന്നുറങ്ങൂ) എന്ന് പറഞ്ഞിട്ട് ഞാൻ ചെന്ന് കിടന്നുറങ്ങി.

ലസാന്ത പിറ്റേ ദിവസം രാവിലെ എന്നെ ഓഫീസിൽ വന്നു കണ്ടു. ലസാന്ത പറഞ്ഞ കഥ ഇങ്ങനെ:

ഹോട്ടലിലെ തന്നെ സെക്യൂരിറ്റി ജീവനക്കാരനായ അലി പോലീസ് എന്നറിയപ്പെടുന്ന അലി റിസാബ് നാട്ടിൽ പോകുന്നതിനു മുൻപ് ലസാന്തയെ ചെന്നുകണ്ട് ഒരു സഹായമഭ്യർത്ഥിച്ചു. അലി പോലീസിന് നാട്ടിൽ പോകുമ്പം കൊണ്ടുപോകാൻ ഒരു ടി.വിയും ഡി.വി.ഡീ പ്ലെയറും മേടിക്കണം. ഹോട്ടലിൽ അലി പോലീസുമായി ആകെ സഹകരിക്കുന്നയാളാണ് ലസാന്ത . അലി പോലീസിനെയും കൊണ്ട് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിക്കാനായി ജമയ്യയിലെ സുഹൃത്തിന്റെ കടയിൽ ലസാന്ത ചെന്നു. പക്ഷേ, അലി പോലീസിന് റ്റി.വിയുടെ മോഡൽ ഇഷ്ടപ്പെട്ടില്ല. അന്ന് വൈകിട്ട് ലസാ‍ന്തയെ അലി തന്റെ മുറിയിലേക്ക് ക്ഷണിച്ചു. “ക്ലേയ്‌മൂർ” വിസ്കിയുടെ കിക്കിൽ ലസാന്ത അലിയോട് പറഞ്ഞു ടി.വിയും ഡി.വി.ഡി പ്ലെയറും നീ കടയിൽ നിന്ന് മേടിക്കണ്ട, എന്റെ വീട്ടിലിരിക്കുന്നത് എടുത്തോന്ന്. അലി അത് കേൾക്കാത്ത താമസം ലസാന്തയേയും കൂട്ടി ഒരു ടാക്സിയും പിടിച്ച് നേരെ ലസാന്തയുടെ വീട്ടിൽ ചെന്നു. ലസാന്തയുടെ ഭാര്യ ശ്രീലങ്കയിൽ പോയേക്കുകയായിരുന്നു. അലി നേരെ ചെന്ന് ലസാന്തയുടെ ടി.വിയും ഡി.വി.ഡി പ്ലെയറും എടുത്തോണ്ട് പോയി. പിറ്റേദിവസം രാവിലെ അലി ശ്രീലങ്കയ്ക്ക് പോകുകയും ചെയ്തു.

ലസാന്ത രാവിലെ എഴുന്നേറ്റപ്പം റ്റി.വിയും ഡി.വി.ഡി പ്ലെയറും കാണുന്നില്ല. തലേന്നത്തെ കാര്യം ഓർത്തപ്പഴാണ് അലിക്ക് അത് കൊടുത്തുവെന്ന കാര്യം ഓർമ്മവന്നത്. ലസാന്ത റിയാലിറ്റിയിലേക്ക് വന്നു! അന്ന് വൈകിട്ട് ലസാന്തയുടെ ഭാര്യ ശ്രീലങ്കയിൽ നിന്നെത്തി. പുള്ളിക്കാരി നോക്കിയപ്പം ടി.വി സ്റ്റാൻഡ് ഒഴിഞ്ഞിരിക്കുന്നു. അലിക്ക് അത് കൊടുത്തു എന്ന ലസാന്തയുടെ ഉത്തരം പുള്ളിക്കാരിയെ തൃപ്തയാക്കിയില്ല. ഒന്നുപറഞ്ഞ് രണ്ട് പറഞ്ഞ് അവർ തമ്മിൽ വഴക്കായി. പുതിയ ടി.വിയും മേടിച്ചോണ്ട് വീട്ടിൽ കയറിയാൽ മതി എന്നും പറഞ്ഞ് ക്രൂരമായി ലസാന്തയെ അവർ രാത്രിക്ക് രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടു.

ഭാര്യയുമായുള്ള വഴക്ക് മൂക്കാൻ വേറെയും ഒരു കാരണമുണ്ടായിരുന്നു. ഭാര്യയുടെ ആഭരണങ്ങൾ പുള്ളിക്കാരി അറിയാതെ പണയം വച്ച് കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന്റെ ഭാര്യയെ ശ്രീലങ്കയിൽ നിന്ന് കൊണ്ടുവരാനായി ഒരു ഹൌസ്‌മേഡ് വിസ ലസാ‍ന്ത എടുത്തുകൊടുത്തു. ആ കാശ് ആ പയ്യൻ തിരിച്ചു കൊടുക്കാത്തതു കാരണം ഭാര്യയുടെ ആഭരണങ്ങൾ ഇതുവരെ തിരിച്ചെടുക്കാൻ പറ്റിയിട്ടില്ല. ഭാര്യ ഇത് അറിഞ്ഞു. അതിന്റെ കൂടെ ടി.വിയും ഡി.വി.ഡി പ്ലെയറും കൂടെ പോയപ്പഴേക്ക് പുള്ളിക്കാരിയുടെ സകല നിയന്ത്രണങ്ങളും വിട്ടു. അങ്ങനെയാണ് രാത്രി ലസാന്ത സ്റ്റാഫ് അക്കോമഡേഷനിൽ എത്തിയത്.

4500ഓളം ദിറഹംസ് ലസാന്ത ഓരോരുത്തരെ സഹായിച്ച കണക്കിൽ തിരികെ കിട്ടാനുണ്ടെന്ന് പിന്നീട് ഞാൻ അറിഞ്ഞു. പാവം ലസാന്തയോട് ആരെന്ത് സഹായം ആവശ്യപ്പെട്ടാലും പുള്ളി കൈയ്യിൽ കാശില്ലേൽ എവിടെ മറിഞ്ഞായാലും അത് ഒപ്പിച്ച് അവരെ സഹായിക്കും. അത് മുതലാക്കാനും ആളുകൾ ഉണ്ട്! പാവം ലസാന്ത തിരികെ വീട്ടിൽ കയറാനായിട്ട് എവിടെനിന്നെങ്കിലും ഒരു ടി.വി ഒപ്പിക്കാ‍നുള്ള തത്രപാടിലാണിപ്പോൾ!





നിഷാദ് ഇൻ ആക്ഷൻ

7 11 2005

നിഷാദ് കൈപ്പള്ളി ഇന്ന് ഇവിടെ വന്നിരുന്നു. പുള്ളി ഇന്നും കുറേ പടങ്ങളെടുത്തു. ഇന്നത്തെ സംസാ‍രവിഷയം പാമ്പുകളെ കുറിച്ചായിരുന്നു. ജോലി തിരക്ക് മൂലം എനിക്ക് നിഷാദിന്റെ കൂടെ നടക്കാ‍ൻ സാധിച്ചില്ല. പക്ഷേ, നിഷാദ് പടമെടുക്കുന്നതിന്റെ ഒരു പടം ഞാനെന്റെ മൊബൈൽഫോൺ ക്യാമറ വച്ച് എടുത്തു.