തൊമാൻ

13 02 2006

തിരുവനന്തപുരത്തുകാ‍രൻ രാജൻ അണ്ണൻ ഉം അൽ കുവൈനിൽ വന്നിട്ട് 28 വർഷമായി. ഡ്രൈവർ ആണ്. ആദ്യം സ്വന്തം ടാക്സി ഉണ്ടായിരുന്നു.പിന്നെ അത് വിറ്റിട്ട് ഷെയ്‌ഖിന്റെ കൊട്ടാ‍രത്തിലെ ഡ്രൈവറായി. രാജനണ്ണൻ ടാക്സി ഓടിക്കുന്ന കാലത്താണീ കഥ നടക്കുന്നത്. ഉം അൽ കുവൈനിലെ കടലിനക്കരെയാണ് ഇറാൻ. ഇന്നത്തെ പോലെ നേവിയുടെ പട്രോളിംഗോ മറ്റ് കുടിയേറ്റ നിയമങ്ങളോ ഒന്നും അത്ര ശക്തമല്ലായിരുന്നതിനാൽ ഇറാനിൽ നിന്ന് ആളുകൾ അനധികൃതമായി ലോഞ്ചിലും മറ്റും ഉം അൽ കുവൈൻ തീരത്ത് വരാറുണ്ടായിരുന്നു അന്നൊക്കെ.

വർഷം 1981.

വല്യ പെരുനാൾ ദിവസം വെളുപ്പാങ്കലത്ത് റാസ് അൽ ഖൈമയിൽ നിന്ന് ഒരു ഓട്ടം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് രാജയണ്ണന്റെ ക്രെസിഡ ടാക്സി വണ്ടിക്ക് റാഫ ഭാഗത്തുവച്ച് 4 ഇറാനികൾ വണ്ടിക്ക് കൈ കാണിച്ചു. അവർ അനധികൃതരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രാജയണ്ണന് മനസ്സിലായി.

രാജയണ്ണന്റെ ചിന്തകൾ ഇങ്ങനെ പോയി – “തുണിയാകെ മണൽ കുതിർന്ന് നനഞ്ഞ് ഒട്ടിയിരിക്കുന്നു. റാഫയിൽ തിര കുറവാണ്. നീന്തിക്കയറി മണലിൽ പതുങ്ങിക്കിടന്നതാകും. ഇവന്മാരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു കൊടുത്താൽ ആളൊന്നിന് 500 ദിറഹംസ് വച്ച് പോലീസുകാർ തരും. പക്ഷേ അത് ചതിയല്ലേ? അവരെ കൊണ്ടുപോയാൽ റിസ്കാണ് – പോലീസ് പിടിച്ചാൽ ഉള്ളെയാണ്. എന്താ ഇപ്പം ചെയ്യുക? കുടുംബം പോറ്റാൻ ജോലി തേടി വന്നവരായിരിക്കും – അവരെ എങ്ങനെയാ ചതിക്കുന്നത്?”

വരുന്നത് വരട്ടെയെന്ന് കരുതി അവരെ പുള്ളി വണ്ടിയിൽ കയറ്റി. രാജണ്ണന് ഇറാനി ഭാഷയും അറിയില്ല, ഈ വന്നവർക്ക് അറബിയും അറിയില്ല. ദുബൈ എന്നും ഹമരിയ എന്നും ഒക്കെ അവർ പറഞ്ഞത് കേട്ട് രാജയണ്ണൻ അവരെ ദുബൈ ഹമരിയ മാ‍ർക്കറ്റിൽ ഇറാനികളുള്ളിടത്ത് കൊണ്ട് വിട്ടു. കാറിൽ നിന്ന് ഇറങ്ങാൽ നേരം അവർ കുറച്ച് നോട്ടെടുത്ത് രാജണ്ണന് കൊടുത്തു.

രാജണ്ണൻ തിരിച്ച് മുറിയിൽ വന്ന് ആ‍ നോട്ടുകൾ എടുത്തുനോക്കിയപ്പം അത് ഇറാനിയൻ കറൻസിയാണ്. അതും ഒന്നും രണ്ടുമല്ല പതിനായ്യായിരം ഇറാനിയൻ രൂപയുടെ മൂന്ന് നോട്ടും കുറച്ച് ചില്ലറ നോട്ടുകളും അതിലുണ്ടായിരുന്നു. രാജണ്ണൻ നോട്ട് എണ്ണാൻ തുടങ്ങി. എല്ലാം കൂടെ അമ്പതിനായിരത്തിനടുത്ത് ഇറാനിയൻ രൂപയുണ്ട്! രാജയണ്ണൻ ഉറക്കെ ചിന്തിച്ചു. “ദൈവമേ, ഇനി അവർ പോണ വെപ്രാളത്തിലെങ്ങാനു കൂടുതൽ തന്നിട്ട് പോയതാകുമോ?“

മുറിയിലുണ്ടായിരുന്ന സഹമുറിയൻ അച്ചൻ‌കുഞ്ഞ് ഇത് കണ്ട് ആകെ എക്സൈറ്റഡ് ആയി – “എടാ മോനേ, നമ്മൾ രക്ഷപ്പെട്ടെടാ, നിനക്ക് ലോട്ടറി അടിച്ചു! നിനക്ക് നാട്ടിൽ പോകണ്ടേ? എത്രയുണ്ടത്, അമ്പതിനായിരമോ? മാറുമ്പോൾ എത്ര കുറഞ്ഞായാ‍ലും ശരി പത്ത് പതിനായിരം ദിറഹംസെങ്കിലും കിട്ടാതിരിക്കില്ല. ഈ കാശ് മതിയെടാ! നിന്റെ ജിന്തഗി സെറ്റായെടാ! വാ നമ്മുക്ക് അടിച്ചുപൊളിക്കാം! ഇപ്പം നിന്റെ കൈയ്യിൽ എത്ര ദിറഹംസ് ഉണ്ട്?”

“നൂറ് ”രാജയണ്ണൻ മറുപടി പറഞ്ഞു. “നൂറെങ്കിൽ നൂറ്. വണ്ടി എട്, നേരേ കാസിനോയിലോട്ട് പോട്ട്.“ അച്ചങ്കുഞ്ഞ് പറഞ്ഞു. അവർ നേരെ കാസിനോയിലോട്ട് പോയി (പഴയ ഉം അൽ കുവൈൻ ബീച്ച് ഹോട്ടൽ) “യുനാനി“ എന്ന് വിളിച്ചിരുന്ന “ക്യൂൻ ആൻ” എന്ന ഉടങ്കൊല്ലി വിസ്കി മേടിച്ചു കൊണ്ടുവന്ന് വെള്ളമടി തുടങ്ങി. ടാക്സിക്കാർക്ക് ചാകരയായ പെരുനാൾ ദിവസങ്ങളിലൊന്നിലും രാജയണ്ണൻ വണ്ടി ഓടിച്ചില്ല.സാധാരണ ഗതിയിൽ പത്ത് രണ്ടായിരം രൂപ വീഴുന്നതാണീ പെരുന്നാൾ ദിവസങ്ങളിലെ ഓട്ടത്തിന് മാത്രം. അമ്പതിനായിരം ഇറാനി രൂപ കൈയ്യിലിരിക്കുകയല്ലേ? അടിച്ചു പൊളിച്ച് സുഹൃത്തുക്കൾക്കെല്ലാം പാർട്ടി നൽകി.

പെരുന്നാൾ കഴിഞ്ഞു. ബാങ്കുകൾ തുറന്നു. ഇറാനി പൈസ മാറുന്നത് കണ്ട് പോലീസെങ്ങാനും പിടിച്ചാലോന്ന് പേടിയുള്ളതുകൊണ്ട് രാജയണ്ണൻ അച്ചങ്കുഞ്ഞിനെയും കൂട്ടി കാശ് മാ‍റാൻ ഷാർജ്ജയിൽ പോയി. നാട്ടിൽ പോകാനുള്ള ടിക്കറ്റും തുണി-മണി സാധനങ്ങളൊക്കെയും കാശ് മാറിയിട്ട് മേടിക്കാമെന്ന് കരുതി.

ബാങ്കിലെത്തി രാജയണ്ണൻ കാശ് എണ്ണി കൌണ്ടറിലേക്ക് കൊടുത്തു. കൌണ്ടറിൽ നിന്ന് തിരികെ കിട്ടിയത് 80 ദിറഹംസ്!

അന്തം വിട്ട് അകത്തേക്ക് നോക്കിയ രാജയണ്ണനോട് കൌണ്ടറിലിരുന്ന മലയാളി ടെല്ലർ പറഞ്ഞു – “ഇത് ഇറാ‍നി തൊമാനാണ്. ഇതിന് മൂല്യം കുറവാണ്!“

ഇറാനികൾ കൊടുത്ത പൈസ കറക്ടായിരുന്നു – റാഫയിൽ നിന്ന് ദുബൈ വരെയുള്ള കൂലിയായ, ഒരാൾക്ക് 20 ദിറഹംസ് വച്ച് നാലുപേർക്ക് 80 ദിറഹംസ്!