മുദീറിന്റെ ന്യൂ ഇയർ പാർട്ടി

20 10 2005

സമയം രാത്രി നാലു മണി കഴിഞ്ഞു. ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിലെ ന്യൂഇയർ പാർട്ടി കഴിയാറായി. ആളുകളൊക്കെ പിരിഞ്ഞു തുടങ്ങി.

അതിധികളായെത്തിയ മുദീറും പരിവാരങ്ങളും (രാജീവണ്ണനും ശശിയണ്ണനും) വീട്ടിൽ പോകുവാനായുള്ള വഴികൾ ആലോചിച്ചുതുടങ്ങി. മദ്യപിക്കില്ല, വണ്ടിയോടിച്ചോളാം എന്ന് ഏറ്റിരുന്ന പട്ടർ(രാജീവണ്ണൻ) ഫിറ്റായിപ്പോയി. കൂടെയിരുന്ന് ശശിയണ്ണൻ വെല്ലുവിളിച്ച് മൂപ്പിച്ച് ഫിറ്റാക്കിയതാണെന്ന് പറയുന്നതാ അതിന്റെ ശരി. ഫിറ്റായാൽ പിന്നെ ഇനി സാക്ഷാൽ ദൈവം തമ്പുരാൻ വന്ന് പറഞ്ഞാലും ശരി, രാജീവണ്ണൻ വണ്ടിയോടിക്കില്ല. തിരിച്ചു പോകാൻ കാറോടിക്കാൻ ഇപ്പം ആരുമില്ല. എല്ലാം ഗാൽ ബോൽ!

“അൺലിമിറ്റഡ് ബീവറേജസ് ഓൺ ദ ഹൌസ് “ (എത്ര വേണമെങ്കിലും ഓസിന് കുടിക്കാം എന്നർത്ഥം) എന്ന് പരസ്യ പോസ്റ്ററിൽ കണ്ടപ്പഴേ എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ സംഭവിക്കുമെന്ന്. ഞാ‍ൻ ഡ്യൂട്ടിയിലായതുകൊണ്ട് എനിക്ക് അവരുടെ കൂടെ പോകാനും കഴിയില്ല.

“എന്നാ പിന്നെ സ്റ്റാഫിനെ കൊണ്ടുവിടാൻ പോകുന്ന ബസിൽ കയറ്, അതിൽ പോകാം, കാർ ഇവിടെ കിടക്കട്ടെ” എന്ന് ഞാൻ പറഞ്ഞു.ആരും കേട്ടില്ല.

“എന്താടാ ചെറുക്കാ‍, നീ പറയുന്നത് അനുസരിക്കാൻ ഞങ്ങളാരാടാ, നിന്റെ കീഴേ വീട്ടുകാരോ?” എന്ന് ചോദിച്ചുകൊണ്ട് മുദീറും ടീമും അവർ അവരുടെ കാറിന്റെയടുത്തേക്ക് നീങ്ങി. ആർക്കും വയ്യെങ്കിൽ മുദീർ തന്നെ വണ്ടി ഓടിക്കുമെന്ന് ധൈര്യമായങ്ങ് തീരുമാനിച്ചു.

ഞാൻ പിറകേ ചെന്ന് വീണ്ടും അവരോട് , “ഫിറ്റായിട്ട് വണ്ടി ഓടിക്കണ്ട, പോലീ‍സെങ്ങാനും പിടിച്ചാൽ ആകെ പ്രശ്നമാകും, വെറുതേ റിസ്കെടുക്കണ്ട, മണ്ടത്തരം കാണിക്കല്ലേ”, എന്നൊക്കെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.

“എനിക്കറിയാ‍ത്ത ഏത് പോലീസാടാ ഈ ഉം അൽ കുവൈനിൽ?” മുദീർ അട്ടഹാസിച്ചുകൊണ്ട് ചോദിച്ചു. അത് ശരിയുമാണ്. ഉം അൽ കുവൈനിലെ സർക്കാരോഫീസുകളിൽ ജോലി ചെയ്യുന്നവരിൽ മുദീറിന് പരിചയമില്ലാത്തവരായി വളരെ കുറച്ച് പേരേയുണ്ടാകൂ. കാരണം 10-25 വർഷത്തോളമായി പുള്ളിക്കാ‍രൻ ഇവിടെ വന്നിട്ട്. മാത്രവുമല്ല, പുള്ളിക്കാരൻ ഒരു സർക്കാർ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനുമല്ലേ?

ഇനി എന്തു പറഞ്ഞാലും കേൾക്കില്ല എന്നു മനസ്സിലായതുകൊണ്ട് “എന്തേലും പ്രശ്നമുണ്ടായാൽ എന്നെ വിളി“ എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

“എന്തിനാടാ നിന്നെ വിളിക്കുന്നത് പ്രശ്നം വല്ലോം ഉണ്ടായാൽ, നീ ആരാടാ?” മുദീർ വീണ്ടും അട്ടഹാസ മൂഡിലാണ്. ശശിയണ്ണനും രാജീവണ്ണനും കയറിയ ശേഷം മുദീർ വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോകുകയും ചെയ്തു.

അൽ ഇത്തിഹാ‍ദ് ഹൈവേയിൽ സൽമയ്ക്കടുത്തു വച്ച് വണ്ടി പോലീസ് തടഞ്ഞു.

വണ്ടി നിർത്തി. പോലീസ് വണ്ടിയ്ക്കടുത്തേക്ക് വന്നു.

വണ്ടിയ്ക്കടുത്തു വന്ന പോലീസ് ഓഫീസർ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ തന്നെ വണ്ടിക്കകത്തിരുന്ന് മുദീർ തലകുനിച്ചുകൊണ്ട് പറഞ്ഞു – “അസ്സലാമു അലൈക്കം! ഞങ്ങൾ ഹോട്ടലിലെ ന്യൂ ഇയർ പാർട്ടി കഴിഞ്ഞിട്ട് വരികയാണ്. ഞങ്ങൾ കുടിച്ചിട്ടുണ്ട്.“ അതു കേട്ട് വന്ന പോലീസ് ഓഫീസർ പൊട്ടി ചിരിച്ചു പോയി.

പോലീസ് ഓഫീസർ ചിരിച്ചു കൊണ്ട് തിരിച്ചു ചോദിക്കുന്നു,“ നമ്മൾ തമ്മിൽ പരിചയമുണ്ടല്ലോ…? ഹ ! ഇതാര് റാജൂ… “ (മുദീറിനെ റാജൂ എന്നാണ് അറബികൾ വിളിക്കുന്നത്. രാജിലു എന്നത് റാജൂ ആയതാണ്).

“രാത്രീൽ പാർട്ടി കഴിഞ്ഞു വരികയാണല്ലേ?, എത്രയെണ്ണം അടിച്ചു?” പോലീസ് ഓഫീസർ.

“4-5 എണ്ണം അടിച്ചു.” എന്നു മുദീർ

“മദ്യപിച്ചിട്ട് വണ്ടിയോടിക്കുന്നത് തെറ്റല്ലേ റാജൂ?”

മുദീർ എന്തു പറയണമെന്നറിയാതെ തല കുനിച്ചിരുന്നു.

ഇതുകേട്ട് ശശിയണ്ണൻ ദയനീയ സ്വരത്തിൽ “തെറ്റാണ് സർ, അങ്ങനെ സംഭവിച്ചുപോയി” എന്നു പറഞ്ഞു.

പോലീസ് ഓഫീസർ, “ഈ കണ്ടീഷനിൽ ഇനി വണ്ടിയോടിക്കണ്ട. ആ വണ്ടിയുടെ താക്കോൽ ഇങ്ങ് തരൂ.“എന്നു പറഞ്ഞു.

മുദീർ വണ്ടിയുടെ താക്കോൽ പോലീസോഫീസറെ ഏൽ‌പ്പിച്ചു.അയാൾ കൂടെ നിന്ന ഒരു പോലീസുകാരന്റെ കൈയ്യിൽ അത് ഏൽ‌പ്പിച്ചിട്ട് അത് പോലീസ് സ്റ്റേഷനിൽ കൊണ്ടിടാൻ പറഞ്ഞു. എന്നിട്ട് ആ പോലീസ് ഓഫീസർ പോലീസ് വണ്ടിയുടെ അടുത്തേക്ക് നടന്നു.

“ഇനി അടുത്തതെന്താ?” ശശിയണ്ണൻ രാ‍ജീവണ്ണനോട് വളരെ വിഷമിച്ച് ചോദിച്ചു.

“വണ്ടി ഞാൻ ഓടിച്ചേനേ, എന്നെ കുടിപ്പിച്ചിട്ടല്ലേ?” രാജീവണ്ണൻ ഉടക്കിട്ടു.

“ആഹാ, കുടിപ്പിക്കാൻ എന്നു പറഞ്ഞാൽ നീ എന്താ കൊച്ചു കുട്ടിയാ?” ശശിയണ്ണന് ദേഷ്യം വന്നു.

ഇതു കേട്ട് മുദീർ “ മിണ്ടാതിരിക്കിനെടാ, പോലീസിന്റെ മുന്നിൽ വച്ചു തന്നെ നിനക്കൊക്കെ വഴക്ക് കൂടണം അല്ലേ?” എന്ന് ദേഷ്യത്തിൽ ചോദിച്ചു.

ഇവർ തമ്മിലുള്ള സംഭാഷണം കേട്ട് ആ പോലീസുദ്യോഗസ്ഥൻ തിരിച്ച് വന്നു.

“വാ, റാ‍ജൂ, നിന്റെ കൂട്ടുകാരോടൊപ്പം വന്ന് വണ്ടിയിൽ കയറ്.“ പോലീസുകാരൻ അവരോടായി പറഞ്ഞു.

3 പേർക്കും അതോടെ കള്ളിറങ്ങി.

“തൊലച്ചു. ന്യൂ ഇയറാ‍യിട്ട് ഇനി ജയിലിൽ കിടക്കണമല്ലോ ഈശ്വരാ..“ മുദീർ ഉറക്കെ ആത്മഗതിച്ചു!

3 പേരും പോലീസ് ജീപ്പിൽ കയറി. വണ്ടി നീങ്ങി തുടങ്ങി. പോലീസ് ഓഫീസർ തന്നെയാ വണ്ടി ഓടിക്കുന്നത്.

വണ്ടി സൽമാ പോലീസ് സ്റ്റേഷനും കഴിഞ്ഞ് മുന്നോട്ട് പോയി. മെയിൻ റൌണ്ടെബൌട്ടിന്റെ അവിടുന്ന് അകത്തോട്ട് കയറി.

“മെയിൻ പോലീസ് സ്റ്റേഷനിലോട്ടായിരിക്കും കൊണ്ടുപോകുന്നത്” മുദീർ വീണ്ടും ഉറക്കെ ആത്മഗതിച്ചു.

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.

വണ്ടി മുദീറിന്റെ വീട്ടിലേക്ക് പോകുന്ന കട്ടിംഗിൽ വന്ന് വളഞ്ഞ് അകത്തേക്ക് കയറി. മുദീറിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി.

“ഇറങ്ങ്”, പോലീസ് ഓഫീസർ പറഞ്ഞു.

“റാജൂ, ഇനി ഇത് ആവർത്തിക്കരുത്. റാജൂ ആയതുകൊണ്ടും ന്യൂഇയർ ആയതുകൊണ്ടും ക്ഷമിച്ചിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് രാവിലെ വന്ന് എടുത്തോ”. പോലീസ് ഓഫീസർ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല” എന്ന് തലയും ചൊറിഞ്ഞുകൊണ്ട് ഒരു കള്ളചിരിയും ചിരിച്ചോണ്ട് മുദീർ പറഞ്ഞു.

എല്ലാരും പിറ്റേദിവസം ഉച്ചയോടെയാണെഴുന്നേറ്റത്. തലേന്നത്തെ സംഭവങ്ങൾ ഓർമ്മ വന്നു. മുദീർ പോലീസ് സ്റ്റേഷനിൽ ചെന്നു, വണ്ടിയും എടുത്തോണ്ട് വന്നു.





ജോണീവാക്കർ

6 10 2005

ഈ കഥ നടന്നത് ദുബൈയിലാണ്. നായക കഥാപാത്രം “റാവു“ എന്ന് എല്ലാവരും വിളിക്കുന്ന റാണാ കാർത്തികേയൻ. പേര് കേട്ട് തെലുങ്കനാണെന്നൊന്നും ധരിക്കേണ്ട – ഒന്നാംതരം മലയാളി – വർക്കു – (വർക്കലക്കാരൻ) – എന്റെ നാട്ടുകാരൻ. പുള്ളിക്കാരൻ ജോലി ചെയ്യുന്നത് ദുബൈയിലാണ് – അവിടെ ഒരു ഈജിപ്ത്കാരന്റെ ബേക്കറിയിൽ ഡ്രൈവർ-കം-സെയിൽ‌സ്‌മാൻ ആയിട്ട്. അവൻ അറബാബിന്റെ (സ്പോൺസർ) കണ്ണിലുണ്ണിയാണ്. കാരണം അവൻ വന്നതിനു ശേഷമാണ് ആ ബേക്കറി നഷ്ടത്തിൽ നിന്ന് കരകയറിയതും പച്ചപിടിച്ചതും. റാവുവിന്റെ നാക്ക് സരസ്വതി വിളയാടുന്ന നാക്കാണെന്ന് പറയാം. ആരെയും വാചകമടിച്ച് വീഴ്ത്താനുള്ള കഴിവ് അവനുണ്ട്. ആളുകളെ സോപ്പിടാനും അങ്ങനെ ബിസ്സിനസ്സ് വർദ്ധിപ്പിക്കാനും അവനെ കഴിഞ്ഞേ ആരുമുള്ളു. അതൊക്കെ കൊണ്ട് അവൻ പറയുന്നതെന്തും കമ്പനി കേൾക്കും. അവൻ എന്ത് കുഴപ്പം കാണിച്ചാലും അവർ കണ്ണടയ്ക്കും.

കമ്പനിയുടെ വാൻ അവന്റെ കൈയ്യിലുണ്ടാകും എപ്പോഴും. ബേക്കറി സാധനങ്ങൾ കച്ചവടം ചെയ്യുന്നതിനിടയ്ക്ക് ഇവന്റെ ചെറിയ സൈഡ് ബിസ്സിനസ്സുകൾ കൂടെ ഉണ്ട്. ദുബൈ ഹമരിയ പച്ചക്കറി മാർക്കറ്റിൽ നിന്ന് അവൻ പച്ചക്കറി മേടിക്കും. അത് വീട്ടിൽ കൊണ്ടുവന്ന് നന്നായി തുടച്ച് വൃത്തിയാക്കി ചിലതിൽ സ്വൽ‌പ്പം എണ്ണയൊക്കെ തടവി പ്ലാസ്റ്റിക്ക് ട്രേയിൽ ക്ലിങ്ങ് ഫിലിം ഉപയോഗിച്ച് പാക്ക് ചെയ്ത് അതിൽ വിലയുടെ സ്റ്റിക്കർ ഒട്ടിച്ച് അവൻ ബേക്കറി സാധനം വിൽക്കാൻ സ്ഥിരം പോകുന്ന കടകളിൽ കൊണ്ട് കൊടുക്കും. ഉദാഹരണത്തിന് ഒരു രൂപയുടെ തക്കാളിക്ക് 4 രൂപ അവൻ വിലയിടും. അവന് അതിൽ 2 രൂപ ലാഭം കിട്ടും. അവന്റെ കസ്റ്റമേഴ്സ് കൂടുതലും യൂ‍റോപ്യൻസാണ്. അവർക്ക് നല്ല പാക്കിംഗ് ഒക്കെ കണ്ടാൽ മതി. ഇതിനു പുറമേ ടെലിഫോൺ കാർഡ് കച്ചവടം, ഫ്ലാറ്റുകളിൽ മീൻ മേടിച്ചോണ്ട് കൊടുക്കൽ, ഹുണ്ടിക്ക് പണം അയക്കുന്നതിന്റെ ഏജൻസി – അങ്ങനെ പല തരികിട പരിപാടികളുമായി റാവു നല്ല കാശുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ബേക്കറിയിൽ നിന്നു കിട്ടുന്ന ശമ്പളം അവൻ കൃത്യമായി നാട്ടിലയക്കും. തരികിടകളിൽ കൂടെ കിട്ടുന്ന പൈസ കൊണ്ട് അവൻ പരോപകാരം, അടിച്ചുപൊളി, വെള്ളമടി എന്നിവ നടത്തിയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നേലും എല്ലാവർക്കും ഒരു ഉപകാരിയായിരുന്നു അവൻ. ഒരുപാടുപേരെ അവൻ വിസയെടുത്ത് നാട്ടിൽ നിന്ന് ഇവിടെ വരുത്തി പണിക്കു കയറ്റി
രക്ഷപ്പെടുത്തി. 50 ദിറഹംസ് അവന്റെ സ്വന്തം പോക്കറ്റിലാക്കീട്ടേ റാവു കമ്പനിക്ക് 100 ദിറഹംസ് കൂടുതൽ ഉണ്ടാക്കിക്കൊടുക്കു. കമ്പനിക്ക് അതൊന്നും പ്രശ്നമല്ല.

അങ്ങനെയിരിക്കേ, അവന്റെ ഏതോ ഒരു സുഹൃത്ത് മൂലം കുറച്ചൂടെ പണമുണ്ടാക്കാനുള്ള പുതിയൊരു മേഖല അവനു തുറന്നുകിട്ടി. അവന്റെ കമ്പനി വാനിൽ ജോലിക്കാരെ ലേബർ ക്യാമ്പുകളിൽ നിന്ന് പണി സൈറ്റിലെത്തിക്കാനും പണി കഴിയുമ്പം തിരിച്ചവരെ ലേബർ ക്യാമ്പുകളിലെത്തിക്കാനും.

24 മണിക്കൂറും സൈറ്റിൽ പണി നടക്കുന്നുണ്ട്. അവൻ അടിക്കുന്ന ട്രിപ്പിന്റെ കണക്കിന് അവന് അവർ കാശു കൊടുക്കും. ബേക്കറി ഓട്ടവും തരികിട ബിസ്സിനസ്സുകളുമൊക്കെ കഴിഞ്ഞ് അവൻ ഇതിനും സമയം കണ്ടെത്തി അങ്ങനെ പൊക്കോണ്ടിരിക്കുന്ന ഒരു നാൾ…

അന്ന് ഒരു വ്യാഴാഴ്ച്ചയായിരുന്നു. വൈകുന്നേരം എല്ലാമൊക്കെ കഴിഞ്ഞ് “ജോണീവാക്കർ റെഡ് ലേബൽ“ 3 ലാർജ്ജും വിട്ട് ഫിറ്റായി കിടന്നുറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു റാവു. അപ്പഴാണ് മൊബൈലിൽ വിളി വന്നത്. ജോലി സൈറ്റിൽ എന്തോ അത്യാവശ്യം! 2-3 പണിക്കാരെ അത്യാവശ്യമായി സൈറ്റിൽ എത്തിക്കണം. മറ്റ് യാതൊരു മാർഗ്ഗവുമില്ല. റാവു ഫിറ്റാണ്, വണ്ടിയോടിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞു. ഡബിൾ പൈസ തരാമെന്ന് അവർ ഓഫർ ചെയ്തു. അതിൽ റാവു വീണു. റാവു പകുതി ബോധത്തിൽ വണ്ടിയുമെടുത്തോണ്ട് ലേബർ ക്യാ‍മ്പിൽ പോയി. നല്ല ട്രാഫിക്ക് ഉണ്ട്.

പോകുന്ന വഴിക്ക് ഒരു “സ്റ്റോപ്പ്” ഉള്ള കട്ടിങ്ങിലെത്താറായി. വണ്ടികൾ നിരനിരയായി ഇഴഞ്ഞു പോകുന്നു. കട്ടിംഗിന്റെ അവിടെ എത്തിയപ്പോൾ റാവു ബ്രേക്കിൽ ചവിട്ടി. പക്ഷേ, ചവിട്ട് കൊണ്ടത് ആക്സിലേറ്ററിലാണ്. മുന്നിൽ പൊയ്ക്കോണ്ടിരുന്ന വെള്ള ബെൻസ് കാറിന്റെ പുറകിലെ ബമ്പറിൽ റാവുവിന്റെ വാൻ ചെന്നിടിച്ചു.

റാവുവിനു ദേഷ്യം വന്നു.ഉള്ളിലുള്ള ജോണീവാക്കർ ഉണർന്നു. റാവു ജോണീവാക്കറായി മാറി! നാശം പിടിച്ചതിന് ഇടിക്കാൻ കണ്ട സമയം!

സ്റ്റീയറിംഗിൽ ഒരു ഇടിയൊക്കെ ഇടിച്ച് ദേഷ്യം പ്രകടിപ്പിച്ചിരുന്നപ്പോൾ മുന്നിലെ വെള്ള ബെൻസ് കാറിൽ നിന്ന് കണ്ണാടി വച്ച, “കന്തൂറ”യിട്ട (ളോഹ പോലെ അറബികൾ ധരിക്കുന്ന നീളൻ വെള്ള അറബിക്കുപ്പായം) ഒരു കൊച്ചു മനുഷ്യൻ ഇറങ്ങിവന്ന് ബെൻസിന്റെ പുറകിൽ നോക്കി.

എന്നിട്ട് റാ‍വുവിന്റെ വണ്ടിക്കരികിലേക്ക് വന്നു് റാവുവിനെ നോക്കി.

ജോണീവാക്കറിന് (റാവു) ആ നോട്ടം ഇഷ്ടപ്പെട്ടില്ല. ഗ്ലാസ്സ് താഴ്ത്തിയിട്ട് “എന്താടാ നോക്കി പേടിപ്പിക്കുന്നത്” എന്ന രീതിയിൽ കണ്ണും മുഖവും കൊണ്ട് “ങ്ഹും?” എന്ന് ചോദിച്ചു.

“ഇന്ത ശക്രാൻ?” അറബി ചോദിച്ചു (“നീ ഫിറ്റാണോ“ എന്നർത്ഥം)

ജോണീവാക്കറിനത് ഇഷ്ടപ്പെട്ടില്ല. “ശൂ?” ജോണീവാക്കർ ചോദിച്ചു (“എന്താ?”)

ശൂ എന്ന ശൂവിലൂടെ കള്ളിന്റെ മണം അറബിയുടെ മുഖത്തടിച്ചു.“ജീബ് ലൈസൻ, പത്താക്ക, മുൾക്കി” അറബി പറഞ്ഞു ( ലൈസൻസ്, ലേബർ വകുപ്പ് തരുന്ന ഐ.ഡീ കാർഡ്, വണ്ടിയുടെ രെജിസ്റ്റ്രേഷൻ എന്നിവ തരൂ).

ജോണീവാക്കർ അങ്ങ് ചെറുതായതുപോലെ തോന്നി. ഇവനാരെടാ എന്റെ പത്താക്കയും ലൈസൻസും മുൾക്കിയുമൊക്കെ ചോദിക്കാൻ? അതു കൊള്ളാമല്ലോ! അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പറ്റുമോ?“മീൻ അന്ത?” ജോണീവാക്കർ (റാവു) ആ അറബിയോട് ചോദിച്ചു. (“നീ ആരാ?“)

“ഖല്ലി ജീബ് ഇന്ത പത്താക്ക അവ്വൽ” (“നീ ആദ്യം നിന്റെ പത്താക്ക കാണിക്ക്) ജോണീവാ‍ക്കർ തിരിച്ചടിച്ചു.

ആ കൊച്ചു മനുഷ്യൻ ചിരിച്ചു. പതുക്കെ കന്തൂറയുടെ പോക്കറ്റിൽ കൈയിട്ട് അയാളുടെ ഐ.ഡി എടുത്ത് പോക്കറ്റിൽ നിന്നും കൈ പുറത്തേക്ക് എടുത്തു കഴിയുന്നതിന് മുൻപ് പെട്ടന്ന് 2-3 പോലീസ് കാറുകൾ മുകളിൽ കറങ്ങുന്ന ലൈറ്റും ജഗതിയുടെ ഭാഷയിൽ പറഞ്ഞാൽ “നിലവിളി ശബ്ദവും“ഒക്കെയായിട്ട് പെട്ടന്ന് അവിടെ വന്ന് “കീ‍ീ‍ീ‍ീ‍ീ” എന്ന ശബ്ദത്തോടെ സഡൻ ബ്രേക്ക് ചവിട്ടി. അതിൽ നിന്ന്(ഏ.ക്കേ 47 പോലെയുള്ള തോക്കും കൊണ്ട്) 4-5 തോക്കുധാരികൾ ചാടിയിറങ്ങി ഈ കൊച്ചു മനുഷ്യനെ സല്യൂട്ട് ചെയ്യുന്നു.

ആ നിമിഷം റാവുവിന്റെ കള്ളിറങ്ങി!

ജോണീവാക്കർ റാവുവായി മാറി.ഇവനേതോ വല്യവൻ ആണെന്ന് റാവുവിന് മനസ്സിലായി. ഇനി രക്ഷയില്ല.
റാവു വണ്ടിയിൽ നിന്ന് ചാടിയിറങ്ങി ആ കൊച്ചു മനുഷ്യന്റെ കാലിൽ വീണു.

“ആനാ ഗൽത്താൻ ..sorry.. sorry..” (എന്റെ തെറ്റ്,…) റാവു കരയാൻ തുടങ്ങി.

ആ കൊച്ചുമനുഷ്യൻ ചിരിച്ചുകൊണ്ട് റാവുവിനെ പിടിച്ചെഴുന്നേൽ‌പ്പിച്ചിട്ട് ഹിന്ദിയിൽ ചോദിച്ചു, “തും പിയാ?”(നീ കുടിച്ചോ?)

“പാർട്ടീ ധാ, 2 ഡബ്ബാ ബിയർ പിയാ‍“ (പാർട്ടിയായിരുന്നു 2 ക്യാൻ ബിയർ കുടിച്ചു)

തലയാട്ടിക്കൊണ്ട് “ങ്ഹൂം…” എന്ന് നീട്ടി മൂളിയിട്ട് അയാൾ അയാളുടെ ചുറ്റും കൂടി നിന്ന പോലീസുകാരോട് റാവുവിനെ ആശുപത്രിയിൽ

കൊണ്ടുപോയി ആൽക്കഹോൾ അനലിസിസ് ടെസ്റ്റ് നടത്താൻ പറഞ്ഞു. അനുവദനീയമായ ലിമിറ്റിലാണെങ്കിൽ കേസെടുക്കണ്ട എന്നും ലിമിറ്റ് വിട്ടെങ്കിൽ കേസ് ചാർജ്ജ് ചെയ്യാനും പറഞ്ഞിട്ടു പുള്ളിക്കാരൻ സ്വന്തം ബെൻസിൽ കയറി പോയി.

റാവുവിനെ പോലീസുകാർ വണ്ടിയിൽ കയറ്റി. കൂടെയിരുന്ന പോലീസുകാരനോട് റാവു ചോദിച്ചു ആരാ ആ പുള്ളിയെന്ന്.പോലീസുകാരൻ അത്ഭുതത്തോടെ ചോദിച്ചു “ നിനക്ക് ആളെ മനസ്സിലായില്ലേ?, അതാണ് ജനറൽ ദാഹി തമീം ഖൽഫാൻ”

റാവു ഞെട്ടി! ദൈവമേ, ദുബായ് പോലീസിന്റെ കമാണ്ടർ ഇൻ ചീഫിനോടാണല്ലോ ഞാൻ പത്താക്ക ചോദിച്ചത്!

അടിക്കുറിപ്പ്: യു.ഏ.ഈയിൽ വളരെ അറിയപ്പെടുന്ന ഒരു മനുഷ്യനാണ് ജനറൽ ദാഹി തമീം ഖൽഫാൻ. ദുബൈ പോലീസിന്റെ ചീഫ്, ദുബൈ കിരീടാവകാശിയും യു.എ.ഈ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദിന്റെ വലം കൈ, ദുബൈ പോലീസിന്റെ ആധുനികവത്കരണത്തിന്റെ ചുക്കാൻ പിടിക്കുന്നയാൾ,ദുബായ് എക്സിക്യൂട്ടീവ് കൌൺസിൽ അംഗം, ദുബായ് E-TQM കോളേജിന്റെ ചാൻസിലർ, കവി (അദ്ദേഹമെഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്), സർവോപരി മനുഷ്യസ്നേഹിയായ, ജാടകളില്ലാത്ത ഒരു സാധാരണ മനുഷ്യൻ.

കഥയുടെ ബാക്കി: റാവുവിനെ പരിശോധിച്ചു. അനുവദനീയമായ ലിമിറ്റിൽ കൂടുതൽ കള്ളടിച്ചിരുന്നതുകൊണ്ട് പോലീസ് കേസ്സ് എടുത്തു. ഒരു മാസം ജയിൽ ശിക്ഷ വിധിച്ചു. ലൈസൻസ് 3 മാസത്തേക്ക് മരവിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് റാവു പുറത്തിറങ്ങി വീണ്ടും ആ ബേക്കറിയിൽ തന്നെ ജോലിക്ക് കയറി. ദുബൈ ആയതുകൊണ്ട് അവൻ രക്ഷപ്പെട്ടു. മറ്റ് ഏത് എമിരേറ്റ് ആയിരുന്നേലും നാട്ടിൽ കയറ്റി വിട്ടേനേ! കാണിച്ചത് പോക്കിരിത്തരമല്ലേ? വെള്ളമടിച്ചിട്ട് വണ്ടിയോടിക്കുക എന്നത് ലൈസൻസിന് ആജീവനാന്ത ബാൻ കിട്ടാവുന്ന കുറ്റമാണ് മറ്റ് എമിരേറ്റുകളിൽ.





റമദാൻ കരീം

4 10 2005


യു.ഏ.ഈയിൽ ഇന്നു തൊട്ട് റമദാൻ നൊയമ്പ് ആരംഭിച്ചു. ഇനി ഒരു മാസക്കാലം നൊയമ്പുണ്ടാ‍കും – ഷവ്വാൽ പിറ കാണുന്നതു വരെ.
ഇസ്ലാമിന്റെ പഞ്ചസ്ഥംഭങ്ങളിൽ ഒന്നായ റമദാൻ നൊയമ്പ് അത് ആചരിക്കുന്നവരെ ഉത്തമരാക്കുന്നു!

ഗൾഫ് മാധ്യമം ഇങ്ങനെ റിപ്പോർട്ട്ചെയ്തു:
പശ്ചിമേഷ്യന്‍ ജനത ഭക്‌തിപൂര്‍വം പുണ്യമാസത്തിലേക്ക്‌ പ്രവേശിച്ചു. റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയും ദൃശ്യമായിരുന്നത്‌.

ഇന്നലെ പകല്‍ അസ്‌തമിച്ചതോടെ, മാസപ്പിറവിയുടെ വിവരംതേടിയുള്ള ആകാംക്ഷാപൂര്‍വമായ കാത്തിരിപ്പും. ഒടുവില്‍ എട്ടുമണിയോടെ, മാസപ്പിറവി ഉറപ്പിച്ചുകൊണ്ടുള്ള അറിയിപ്പ്‌ വന്നതോടെ, റമദാനെ ആഹ്ലാദത്തോടെ വരവേല്‍ക്കുകയായി. ഒമാനില്‍ നാളെയാണ്‌ റമദാന്‍ ആരംഭിക്കുന്നത്‌.

പള്ളികളും തെരുവുകളുമെല്ലാം റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഷോപ്പിംഗ്‌ സെന്ററുകളിലും മറ്റും നോമ്പുതുറ സാധനങ്ങള്‍ക്കായി തിരക്കനുഭവപ്പെട്ടു. നോമ്പുതുറപ്പിച്ച്‌ പുണ്യം നേടുന്നതിനായി റോഡോരങ്ങളിലും വില്ലകള്‍ക്ക്‌ സമീപവുമെല്ലാം റമദാന്‍ ടെന്റുകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന പലകലുകളിലേക്കും പ്രാര്‍ത്ഥനാനിര്‍ഭരമായ രാവുകളിലേക്കും പ്രതീക്ഷാപൂര്‍വം കടന്നെത്തുകയായി വിശ്വാസികള്‍.

സ്വദേശികള്‍ക്കൊപ്പം, പ്രവാസികളും റമദാനെ ആഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ്‌. ഭക്‌തിയുടെ ഈ പകലിരവുകളെ പരമാവധി ധന്യമാക്കാന്‍ പ്രവാസ സമൂഹം വിവിധ പരിപാടികളാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പഠന ക്ലാസുകളും റമദാന്‍ റിലീഫും മറ്റും ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ മുഴുവന്‍ പ്രഭാഷണ പരിപാടികള്‍ ആവിഷ്കരിച്ച സംഘടനകളുമുണ്ട്‌. ഇതുകൂടാതെ, സംഘടനകളും സുഹൃദ്‌ സംഘങ്ങളുമെല്ലാം സമൂഹ നോമ്പുതുറകള്‍ ഒരുക്കുന്ന തെരക്കിലുമാണ്‌. പ്രവാസി സംഘടനകള്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌

എല്ലാ ബൂലോഗ നിവാസികൾക്കും ഈയുള്ളവന്റെ “റമദാൻ കരീം”!





റിവേഴ്സ് ഗിയർ

1 10 2005

സ്ഥലം: മുദീറിന്റെ വീട്
സന്ദർഭം: മുദീറും രാജീവണ്ണനും നാട്ടിൽ പോകുന്നത് പ്രമാണിച്ചുള്ള പാർട്ടി

പതിവുപോലെ തന്നെ മുദീറിന്റെ സുഹൃത്തുക്കളുടെ ഗ്യാംഗ് കൂടിയിട്ടുണ്ട്! ഈ വിനീത ചരിത്രകാരനെ ഒരു മൂലയ്ക്ക് ഒരു ബിയറും തന്ന് ഇരുത്തിയേക്കുകയാണ് – ഞാൻ പയ്യൻ & പെണ്ണുകെട്ടാത്തവൻ – അതുകൊണ്ട് കൂട്ടത്തിൽ ചേർക്കില്ല! ഞാൻ പതുക്കെ ബിയറും എടുത്ത് മുദീറിന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു. അപ്പുറത്ത് വെള്ളമടിയും കവിതകളുമൊക്കെയായി രാവ് കൊഴുക്കുകയാണ്. ഞാൻ Age of Empires തുറന്ന് അതുമായി യുദ്ധം തുടങ്ങി! യുദ്ധത്തിൽ ക്ലച്ച് പിടിക്കുന്ന ലക്ഷണം കാണാഞ്ഞതുകൊണ്ട് ചീറ്റ് കോഡ് വച്ചിട്ട് ആർമേർഡ് ലേസർ കാർ ഉണ്ടാക്കി സകലതിനേയും വെടിവച്ച് തകർത്തോണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ശബ്ദങ്ങൾ സാധാരണ ഗതിയിൽ നിന്ന് കൂടുന്നു. എന്താണെന്നറിയാൻ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്നപ്പോൾ അവിടെ ഒരുഗ്രൻ തർക്കം നടന്നോണ്ടിരിക്കുകയാ. മുദീർ ഒറ്റയ്ക് ഒരു വശത്തും ബാക്കി എല്ലാവരും മുദീറിനെതിരെയും. ഞാൻ എത്ര റൌണ്ട് കഴിഞ്ഞെന്നു തിരക്കിയെപ്പം മൂന്നാമത്തെ റൌണ്ട് ചാലുവാ‍ണ് (നടക്കുകയാണ്). എല്ലാം മുക്കാൽ ഫിറ്റ് എന്നർത്ഥം. പക്ഷേ, തർക്കവിഷയം വളരെ ഗഹനമാണ്. സംസാരം എങ്ങനെയോ സിവിൽ ഏവിയേഷനെ കുറിച്ചായി. മുദീർ പറഞ്ഞു പ്ലെയിനിന് റിവേഴ്സ് ഗിയർ ഇല്ലന്ന്. അത് ആർക്കും അംഗീകരിക്കാൻ വയ്യ. റിവേഴ്സ് ഗിയർ ഇല്ലാതെ പിന്നെ പ്ലെയിൻ എങ്ങനെയാ പുറകോട്ട് പോകുക എന്ന ന്യായമായ സംശയം എല്ലാവരും ഉന്നയിച്ചു. മുദീർ വിട്ടുകൊടുക്കുന്നില്ല. ആകാശത്തൂടെ പറക്കുന്ന സാധനമല്ലേ, അത് മുന്നോട്ടേ പറക്കൂ, പിന്നോട്ട് പറക്കില്ല എന്ന് മുദീർ വാദിച്ചു.

അമ്പിളിയണ്ണന് സംശയം – ഈ എയർപോർട്ടിൽ ഒക്കെ പിന്നെ എങ്ങനെയാ അത് പുറകോട്ടെടുക്കുന്നത് ?

ആ സമയത്ത് അതിനെ കെട്ടിവലിക്കും, അതിന് ടാക്സിയിംഗ് എന്ന് പറയും എന്ന് മുദീർ മറുപടി പറഞ്ഞു. അത് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ഒന്നാതെ ഫിറ്റ്. അതിന്റെ കൂടെ അങ്ങ് വിട്ടുകൊടുക്കാനും ആരും തയാറല്ല. പ്ലെയിന് റിവേഴ്സ് ഗിയർ ഇല്ലെന്ന് തെളിയിക്കേണ്ടത് മുദീറിന്റെ അഭിമാനത്തിന്റെ പ്രശ്നമായി.

മുദീർ നേരെ ചെന്ന് ഫോണെടുത്ത് ഷാ‍ർജ്ജ എയർപോർട്ടിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു പ്രശ്നം അവതരിപ്പിച്ചു. ഫോണിന്റെ സ്പീക്കർ ഫോൺ മുദീർ ഓൺ ചെയ്തു വച്ചു. എയർപോർട്ടിലെ പുള്ളിക്കാരൻ പറഞ്ഞു – “പണ്ടത്തെ വിമാനങ്ങൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല“.

അത്രയും മതിയായിരുന്നു മുദീറിന്!

ഫോൺ കട്ട് ചെയ്തിട്ട് പുള്ളി അട്ടഹസിച്ച് പൊട്ടിച്ചിരിച്ചു. “കണ്ടോടാ, നിനക്കൊന്നും ഞാൻ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ?” ആരും ഒന്നും മിണ്ടുന്നില്ല. “ഇപ്പഴത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ലന്ന് അവൻ പറഞ്ഞത് കേട്ടില്ലേ?”

ഇത് കേട്ടപ്പോൾ ഈ വിനീത ചരിത്രകാരന്റെ തലയിൽ ഒരു വക്രബുദ്ധി തോ‍ന്നി.ഞാൻ ചോദിച്ചു, “ അണ്ണാ, ഒരു സംശയം, പുള്ളി എന്താ പറഞ്ഞത്?”

“നിനക്കെന്താടാ ചെവി കേൾക്കില്ലേ? പണ്ടത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്ന്” മുദീർ ദേഷ്യത്തിൽ പറഞ്ഞു.

ഈ വിനീത ചരിത്രകാരൻ പറഞ്ഞു, “ അങ്ങനെയല്ലല്ലോ അണ്ണാ, പുള്ളി പറഞ്ഞത്. ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല, എന്നല്ലേ?”

“അതേ, അതിന്?” എന്ന് മുദീർ.എല്ലാവരും ഈ വിനീതചരിത്രകാരനെ ശ്രദ്ധിക്കുകയാണ്.

“പുള്ളിക്കാരൻ പറഞ്ഞതെന്താ? ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല. അല്ലേ? അതിന്റെ അർത്ഥം എന്താ? ഒന്നാ‍ലോചിക്ക്. റിവേഴ്സ് ഗിയർ എപ്പഴും ഉപയോഗിക്കാറില്ല. പ്ലെയിൻ എപ്പഴും മുന്നോട്ടല്ലേ പോകുന്നത്? അതായത്, പുറകിലോട്ട് പോകുമ്പം മാത്രം റിവേഴ്സ് ഗിയർ ഉപയോഗിക്കും എന്ന് അല്ലേ അതിന്റെ അർത്ഥം?“ ഞാ‍ൻ ചോദിച്ചു.

മുദീർ ആകെ കൺഫ്യൂസ്ഡായി നിൽക്കുകയാണ്. മുദീറിന്റെ മറുപക്ഷം ആർപ്പുവിളി തുടങ്ങി!

ഞാൻ പറഞ്ഞു, “ അണ്ണാ, ഒറ്റ വാക്കിൽ പറഞ്ഞാൽ പ്ലെയിനിന്റെ റിവേഴ്സ് ഗിയർ, അത് പുറകിലോട്ടെടുക്കുമ്പഴേ ഉപയോഗിക്കാറുള്ളു. മനസ്സിലായോ?”

മറുപക്ഷം ആകെ ആഹ്ലാദഭരിതരായി. അവർ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു തുടങ്ങി – അപ്പം പ്ലെയിന്റെ എപ്പഴും ഉപയോഗിക്കാത്ത റിവേഴ്സ് ഗിയർ എപ്പഴാ ഉപയോഗിക്കുന്നത്? അത് റിവേഴ്സ് എടുക്കുമ്പം മാത്രം!“

പാവം മുദീർ മിണ്ടാതെയായി. തല താഴ്ത്തി കുറച്ചുനേരം ഇരുന്നിട്ട് അടുത്ത പെഗ്ഗ് ഒഴിച്ച് അത് ഒരൊറ്റ ഇറക്കിന് കുടിച്ചിട്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

പാവം മുദീറിനെ തമാശയ്ക്ക് വാദിച്ച് തോൽ‌പ്പിക്കാൻ വേണ്ടിയാണ് ഞാ‍നാ പൊട്ട ന്യായം എഴുന്നള്ളിച്ചത്. സത്യത്തിൽ മുദീർ പറഞ്ഞത് തന്നെയാണ് ശരി. പ്ലെയിനുകൾ റിവേഴ്സ് ഗിയറിൽ പുറകോട്ടെടുക്കാറില്ല. (അതെകുറിച്ച് കൂടുതൽ അറിയാ‍വുന്നവർ ദയവായിട്ട് എഴുതണം എന്ന് അപേക്ഷിക്കുന്നു)