പാസ്പോര്‍ട്ടുകള്‍ മേടിച്ചു വയ്ക്കുന്നതെന്തിന്‌?

12 06 2005

ഏവൂരാന്റെ കമന്റ്‌ ഞാന്‍ കണ്ടിരുന്നില്ല. പിന്മൊഴികളില്‍ രാവിലെ ചെന്നപ്പഴാ അത്‌ കണ്ടത്‌. എന്നാല്‍ ഈ വിഷയത്തെ കുറിച്ച്‌ കമന്റ്‌ എഴുതുന്നതിലും നല്ലത്‌ അതെകുറിച്ച്‌ ബൂലോഗത്തില്‍ എഴുതാമെന്നു കരുതി. ശ്രീ. അനില്‍ പോസ്റ്റ്‌ ചെയ്ത ആ ഗള്‍ഫ്‌ ന്യൂസ്‌ പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ കണ്ടുകാണുമല്ലോ. അതില്‍ പറഞ്ഞേക്കുന്നത്‌ 100% ശരിയാണ്‌. മറ്റു രാജ്യങ്ങളിലുള്ളവര്‍ അതിശയിച്ചുപോകുന്ന രിതിയിലാണിവിടുത്തെ ചില നിയമങ്ങളും അലിഖിത നിയമങ്ങളും. അനില്‍ എഴുതിയതിന്‌ അനുബന്ധമായി എനിക്കറിയാവുന്നവ ഞാന്‍ എഴുതാം.

മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും പ്രവാസികളുടെ പാസ്പോര്‍ട്ടുകള്‍ അവരുടെ സ്പോണ്‍സര്‍മാരുടെ കൈവശമായിരിക്കും. ഇവിടെ യു.എ.ഈയില്‍ അത്‌ ശരിക്കും നിയമവിരുദ്ധമാണ്‌. കമ്പനിക്കോ സ്പോണ്‍സര്‍ക്കോ എതിരേ കേസുകൊടുത്താല്‍ കമ്പനിയെയോ സ്പോണ്‍സറെയോ ശിക്ഷിക്കുകയും ചെയ്യും. പക്ഷേ, മിക്ക കമ്പനികളും സ്പോണ്‍സറുമാരും അവരുടെ ജോലിക്കാരുടെ പാസ്പോര്‍ട്ടുകള്‍ എല്ലാം കമ്പനിയിലെ സേഫില്‍ മേടിച്ചു വയ്ക്കുകയാണ്‌ പതിവ്‌. പാസ്പോര്‍ട്ട്‌ മേടിച്ചു വയ്ക്കുന്നതിനു പകരമായി ഒരു ഐഡന്റിറ്റി കാര്‍ഡ്‌ പോലെ ഒരു സാധനം തരും – യു.എ.ഈ യില്‍ അത്‌ “പത്താക്ക” എന്നറിയപ്പെടുന്നു. ലേബര്‍ ഓഫീസ്‌ ഇഷ്യൂ ചെയ്യുന്ന ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലിപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക്ക്‌ ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണത്‌. അത്‌ എപ്പഴും നമ്മുടെ കൈവശം ഉണ്ടാകണം. സൌദിയില്‍ അത്‌ ഒരു ചെറിയ പുസ്തകമാണ്‌ – “ഇക്കാമ” എന്നു പറയും. ഞാന്‍ സൌദിയിലുണ്ടായിരുന്ന സമയത്ത്‌ രണ്ട്‌ നിറത്തിലുള്ള ഇക്കാമയുണ്ടായിരുന്നു – കാപ്പിപൊടി നിറത്തിലും പച്ചനിറത്തിലും ഉള്ളത്‌ (പച്ച നിറത്തിലുള്ളത്‌ ഇസ്ലാം മതവിശ്വാസികള്‍ക്ക്‌ മാത്രം ഉള്ളതാണ്‌). മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍ എങ്ങനെയാണെന്നറിയില്ല. ഈ ലേബര്‍ കാര്‍ഡ്‌ ചില കമ്പനികള്‍ കൊടുക്കില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയതില്‍ ഒരു മുഖ്യപങ്ക്‌ നമ്മുടെ നാട്ടുകാര്‍ക്കും ഉണ്ട്‌ എന്ന് പറയാതെ വയ്യ.

അതിനു മുന്‍പ്‌ ഇവിടെ യു.എ.ഈ യിലെ വിസകളെ കുറിച്ച്‌ ചെറുതായി വിവരിക്കാം. യു.എസ്‌, ക്യാനഡ, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ജപ്പാന്‍, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിങ്ങനെ സമ്പന്ന രാജ്യങ്ങളിലെ പൌരന്മാര്‍ക്ക്‌ വിസ-ഓണ്‍-അറൈവല്‍ ആണ്‌. എയര്‍പോര്‍ട്ട്‌ ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ 30 ദിവസത്തെ വിസ അടിച്ചുകൊടുക്കും. മറ്റ്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ആളുകള്‍ക്ക്‌ ഇവിടെ വരാന്‍ പ്രധാനമായി ആറു തരം വിസകളാണിവിടെയുള്ളത്‌.

1) വിസിറ്റ്‌ വിസ: ഇവിടെ വരുന്ന അന്നു തൊട്ട്‌ 60 ദിവസത്തേക്കാണ്‌ വിസിറ്റ്‌ വിസ അനുവദിക്കുന്നത്‌. 60 ദിവസം ആകാറകുമ്പോള്‍ 500 ദിറഹം അടച്ചാല്‍ അത്‌ 30 ദിവസത്തേക്ക്‌ കൂടെ നീട്ടാന്‍ കഴിയും. കമ്പനികള്‍ക്കും, ഹോട്ടലുകള്‍ക്കും, ഈ രാജ്യത്തെ പൌരന്മാര്‍ക്കും, 4000 ദിറഹംസില്‍ കൂടുതല്‍ ശമ്പളം ഉള്ള പ്രവാസികള്‍ക്കും വിസിറ്റ്‌ വിസ സ്പോണ്‍സര്‍ ചെയ്യാം. (അതിനു വരുന്ന ചിലവ്‌ 200 മുതല്‍ 300 ദിറഹം വരെയാണ്‌). വിസിറ്റ്‌ വിസയില്‍ വന്ന് ജോലി ചെയ്യാന്‍ പാടില്ല. ജോലി തിരക്കാം.

2) എന്ററി സര്‍വീസ്‌ പെര്‍മിറ്റ്‌ വിസ: അത്‌ വന്ന അന്നു തൊട്ട്‌ 14 ദിവസത്തേക്ക്‌ ആണ്‌. കൂടുതലും ടൂറിസ്റ്റുകളും ബിസ്സിനസ്സുകാരുമാണ്‌ ആ വിസയില്‍ വരുക. അത്‌ പുതുക്കാന്‍ കഴിയില്ല.

3) ടൂറിസ്റ്റ്‌ വിസ : അത്‌ വിസിറ്റ്‌ വിസയുടെ കാറ്റഗറിയില്‍ വരുന്ന 30 ദിവസത്തേക്കുള്ള വിസയാണ്‌. അത്‌ പുതുക്കാന്‍ കഴിയില്ല. ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്ററുമാരും മാത്രമാണത്‌ ഇഷ്യൂ ചെയ്യുന്നത്‌.

4) ട്രാന്‍സിറ്റ്‌ വിസ : അത്‌ ദുബായോ അബുദാബിയോ വഴി കടന്നു പോകുന്ന ഫ്ലൈറ്റുകളില്‍ വരുന്നവര്‍ക്ക്‌ വേണ്ടി 96 മണിക്കൂര്‍ വരെ ദൈര്‍ഖ്യം ഉള്ള വിസയാണ്‌. അത്‌ എയര്‍ലൈനുകളാണ്‌ സ്പോണ്‍സര്‍ ചെയ്യുന്നത്‌.

5) മള്‍ട്ടിപ്പിള്‍ എന്ററി വിസ: അത്‌ ബിസ്സിനസ്സ്കാര്‍ക്കുവേണ്ടിയാണ്‌. വിസിറ്റ്‌ വിസയില്‍ ഇവിടെ വന്നിട്ട്‌ അതിനു വേണ്ടി അപേക്ഷിക്കാം. ആറു മാസമാണ്‌ മള്‍ട്ടിപ്പിള്‍ എന്ററി വിസയുടെ കാലാവധി.

6) എമ്പ്ലോയ്‌മന്റ്‌ വിസ: 3 വര്‍ഷം കാലാവധിയുള്ളത്‌. ഈ വിസയില്‍ വരുന്നവര്‍ക്ക്‌ മാത്രമേ നിയമപരമായി ഇവിടെ ജോലി ചെയ്യാന്‍ കഴിയു.എമ്പ്ലോയ്‌മന്റ്‌ വിസയില്‍ വരുന്ന ആള്‍ നിര്‍ബ്ബന്ധമായി ആ സ്പോണ്‍സറുടെ കീഴില്‍ മാത്രം പണിയെടുത്തോണം. വേറെ എങ്ങും പോയി ജോലി ചെയ്യാന്‍ പാടില്ല. (ഫ്രി സോണുകളിലെ എമ്പ്ലോയ്‌മന്റ്‌ വിസക്കാര്‍ക്ക്‌ ആ കരിനിയമം ബാധകമല്ല! )

ഈ വിസകളില്‍ ഏതില്‍ വന്നാലും വരുന്നയാള്‍ എഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഉള്ള ആള്‍ ആണേല്‍ മിക്ക സ്പോണ്‍സര്‍മാരും പാസ്പോര്‍ട്ട്‌ മേടിച്ചു വയ്ക്കും. ചുരുക്കം ചിലര്‍ അത്‌ ചെയ്യില്ല. ആ സാഹചര്യം ഉണ്ടായതിനു കാരണക്കാരില്‍ ഒരു കൂട്ടര്‍ നമ്മുടെ നാട്ടുകാരാണ്‌. ആളുകള്‍ വിസിറ്റ്‌ വിസയിലൊ എന്ററി സര്‍വീസ്‌ പെര്‍മിറ്റിലോ ഒക്കെ വന്നിട്ട്‌ തിരിച്ച്‌ പോകാതെ മുങ്ങും. എന്നിട്ട്‌ വേറെ എവിടെയെങ്കിലും പോയി ഒളിച്ച്‌ പണിയെടുക്കും. ഈ വിസകളില്‍ വരുന്നവര്‍ വിസകളുടെ കാലാവധിക്ക്‌ മുന്നെ തിരിച്ച്‌ പോയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കാണ്‌. ആ സ്പോണ്‍സര്‍ക്ക്‌ അല്ലേല്‍ വിസ സ്പോണ്‍സര്‍ ചെയ്ത കമ്പനിക്ക്‌ പിന്നെ വിസകള്‍ അനുവദിക്കില്ല, മാത്രമല്ല, ഭീമമായ ഫൈനും അടയ്ക്കേണ്ടിവരും അവര്‍. വിസിറ്റ്‌ വിസയിലാണ്‌ നമ്മുടെ നാട്ടുകാര്‍ കൂടുതലും ജോലി തിരക്കി വരുന്നത്‌. വിസിറ്റ്‌ വിസയുടെ പേരില്‍ പല തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്‌.

വിസിറ്റ്‌ വിസ എടുക്കാന്‍ ചിലവ്‌ പരമാവധി 300 ദിറഹം ആണ്‌. നമ്മുടെ ആളുകള്‍ അത്‌ കമ്പനികളെ കൊണ്ടോ അല്ലേല്‍ ഇവിടുത്തെ സ്വദേശികളെക്കൊണ്ടൊ അത്‌ എടുപ്പിക്കും, എന്നിട്ട്‌ അവര്‍ അത്‌ 1200 (തൊട്ട്‌ മേലോട്ട്‌) ദിറഹംസിന്‌ നമ്മുടെ നാട്ടുകാര്‍ക്ക്‌ തന്നെ വില്‍ക്കും. ഇതെഴുതുന്ന ഞാന്‍ ഉള്‍പ്പടെ ഒരുപാട്‌ പേര്‍ വിസിറ്റ്‌ വിസ വിലകൊടുത്ത്‌ മേടിച്ച്‌ ഇവിടെ ജോലി തിരക്കി വരുന്നുണ്ട്‌. ചിലര്‍ക്ക്‌ വിസ കാലാവധിയായ മൂന്ന് മാസത്തിനകത്ത്‌ ജോലി കണ്ടുപിടിക്കാന്‍ കഴിയും. അവര്‍ക്ക്‌ എമ്പ്ലോയ്‌മന്റ്‌ വിസയിലേക്ക്‌ മാറാം. നാട്ടില്‍ തിരിച്ച്‌ പോകാന്‍ കഴിയാത്ത ചില നിര്‍ഭാഗ്യവാന്മാര്‍ ഈ 3 മാസത്തില്‍ ജോലി കിട്ടിയില്ലേല്‍ മുങ്ങും. നാട്ടില്‍ നിന്ന് ചില ഏജന്റുമാര്‍ എമ്പ്ലോയ്‌മന്റ്‌ വിസയാണെന്നും പറഞ്ഞ്‌ ലക്ഷങ്ങള്‍ മേടിച്ചിട്ട്‌ ആളുകളെ ഇവിടെ കൊണ്ടുവരും. അവര്‍ക്കറിയില്ല അവര്‍ വന്നിറങ്ങിയത്‌ വിസിറ്റ്‌ വിസയിലാണെന്ന്. (അങ്ങനത്തെ തട്ടിപ്പുകള്‍ ഇപ്പോള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്‌ യു.എ.ഈയില്‍).

പിന്നെ വേറെയൊരു കൂട്ടരുണ്ട്‌. അറിഞ്ഞോ അറിയാതെയോ വേശ്യാവൃത്തിക്ക്‌ വരുന്നവര്‍. റഷ്യന്‍ ഫെഡറേഷന്‍കാരാണ്‌ ആ വര്‍ഗ്ഗത്തില്‍ കൂടുതല്‍. അവര്‍ വിസിറ്റ്‌ വിസയില്‍ വരും. എന്നിട്ട്‌ മുങ്ങും. നിയമത്തിന്റെ കൈയ്യില്‍ അകപ്പെടുന്നതുവരെ അവരെകൊണ്ട്‌ ഉണ്ടാക്കാവുന്ന കാശ്‌ അവരുണ്ടാക്കും. ഹോട്ടലുകളിലെ നൈറ്റ്‌ ക്ലബ്ബുകളിലും മറ്റും ജോലി ചെയ്യുന്നവരെ ( ഉദ്ദാഹരണത്തിന്‌ കെവിന്റെ കഥയിലെ നായിക) സാധാരണ വിസിറ്റ്‌ വിസകളിലാണ്‌ കൊണ്ടുവരുക. (അവര്‍ക്ക്‌ ഡാന്‍സ്‌ ചെയ്യാന്‍ വേണ്ടി ലേബര്‍ ഓഫീസില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങും) അത്തരക്കാര്‍ ചാടാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

അതുപോലെ തന്നെ എമ്പ്ലോയ്മന്റ്‌ വിസകളില്‍ വന്നിട്ടും ആളുകള്‍ മുങ്ങും. അങ്ങനെ സംഭവിക്കുമ്പോള്‍ സ്പോണ്‍സര്‍ക്ക്‌ ഫൈന്‍ അടപ്പും വിസകിട്ടായ്കയുമൊക്കെ അനുഭവിക്കേണ്ടിവരും . “ചാടി പോകുന്നവര്‍ക്ക്‌” (മുങ്ങുന്നവരെ അങ്ങനെയാണ്‌ വിളിക്കുക) ജോലി കൊടുക്കുന്നതും ഇപ്പോള്‍ ഇവിടെ കുറ്റകരമാണ്‌. ചാടുന്നവര്‍ ചിലപ്പോള്‍ ഗതികെട്ട്‌ ചാടുന്നവരായിരിക്കും – മാസങ്ങളായി ശമ്പളം കിട്ടാതെ പണിയെടുക്കേണ്ട അവസ്ഥയൊക്കെ വരുമ്പോള്‍ ആരും ചാടും – പാസ്പോര്‍ട്ടല്ല, എന്ത്‌ പിടിച്ച്‌ വച്ചാലും. പിന്നെ മോഷണമോ വല്ല ക്രിമിനല്‍ കുറ്റമോ ഒക്കെ നടത്തിയിട്ട്‌ ആളുകള്‍ മുങ്ങും.

ഇത്തരം ചാട്ടങ്ങളും മുങ്ങലുകളും നിയന്ത്രിക്കാനാണ്‌ പാസ്പോര്‍ട്ടുകള്‍ കമ്പനികളും സ്പോണ്‍സറുമാരും പിടിച്ച്‌ വയ്ക്കുന്നത്‌. ആളുകള്‍ ചാടുമ്പോള്‍ ആ ചാട്ടത്തെ കുറിച്ച്‌ എമിഗ്രേഷന്‍ വകുപ്പില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യണം. ആ സമയത്ത്‌ അവരുടെ പാസ്പോര്‍ട്ട്‌ കൂടെ (ഉണ്ടെങ്കില്‍) കൊടുക്കണമെന്നാണ്‌ അലിഖിതമായ നിയമം. അത്യാവശ്യത്തിന്‌ നാട്ടില്‍ പോകേണ്ടി വരുമ്പോള്‍ ആളുകള്‍ക്ക്‌ ഇവിടെ മിക്ക (നല്ല) കമ്പനികളും പാസ്പോര്‍ട്ട്‌ കൊടുക്കാറുണ്ട്‌. നല്ലതും ചീത്തയും എവിടെയും കാണുമല്ലോ. ഇവിടെ ഞാന്‍ ജോലി ചെയ്യുന്നിടത്ത്‌ അത്യാവശ്യത്തിന്‌ ഓഫീസ്‌ സമയം അല്ലേലും ഓഫീസില്‍ ചെന്ന് സേഫ്‌ തുറന്ന് പാസ്പോര്‍ട്ട്‌ എടുത്ത്‌ കൊടുത്തിട്ടുണ്ട്‌ പല തവണ. ഇവിടെ യു.എ.ഈ യിലെ നിയമങ്ങള്‍ സൌദി പോലെയുള്ള മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങളെവച്ച്‌ നോക്കുമ്പോള്‍ വളരെ കടുപ്പം കുറഞ്ഞതും ആധുനികവും മനുഷ്യത്ത്വമുള്ളതും ആണ്‌.

ഞാന്‍ ഇവിടെ വരുന്നതിനു മുന്‍പ്‌ ഞാന്‍ മൂന്ന് വര്‍ഷത്തോളം സൌദി അറേബ്യയില്‍ ആയിരുന്നു. അവിടുത്തെ സ്ഥിതിയാണ്‌ മഹാ കഷ്ടം. ബുധനാഴ്ച്ച ഉച്ചയ്ക്ക്‌ ശേഷം നാട്ടില്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും മരിച്ചുവെന്നു കരുതുക. ശനിയാഴ്ച്ചയേ നാട്ടില്‍ പോകാന്‍ പറ്റു. കാരണം, പാസ്പോര്‍ട്ടില്‍ “എക്സിറ്റ്‌-റീ എന്ററി വിസ” അടിക്കണം. ബുധനാഴ്ച്ച ഉച്ചയ്ക്കു ശേഷം അടയ്ക്കുന്ന ചേമ്പര്‍ ഓഫ്‌ കോമേഴ്സുകളും (അറ്റസ്റ്റേഷന്‌) എമിഗ്രേഷന്‍ ഒോഫീസുകളും പിന്നെ ശനിയാഴ്ച്ചയേ തുറക്കു. ആ എക്സിറ്റ്‌-റീ എന്ററി വിസയില്‍ പറഞ്ഞേക്കുന്ന കാലാവധിക്കകത്ത്‌ തിരിച്ച്‌ എത്തിക്കോണം. അല്ലേല്‍ വിസ ക്യാന്‍സലാകും. . “എക്സിറ്റ്‌-റീ എന്ററി വിസ” ഇവിടെ യു.എ.ഈയില്‍ ഇല്ല. പാസ്പോര്‍ട്ട്‌ കൈയ്യില്‍ ഉണ്ടേല്‍ എപ്പം വേണേലും നാട്ടില്‍ പോകാം. ആറ്‌ മാസമാകുന്നതിനകത്ത്‌ തിരികെ വന്നാല്‍ മതി. അങ്ങനത്തെ ആ ഇളവ്‌ മാറിയേക്കും എന്ന് ഈയ്യിടെ പത്രത്തില്‍ വായിച്ചിരുന്നു. സൌദി പോലെത്തെ നിയമം ഇവിടെയും വന്നേക്കും എന്നൊക്കെ അതില്‍ എഴുതിയിരുന്നു. ഒമാന്‍-ഖത്തര്‍-ബഹറിന്‍-കുവൈറ്റ്‌ എന്നിവിടങ്ങളില്‍ നിയമം എങ്ങനെയാണെന്നറിയില്ല. അവിടങ്ങളില്‍ താമസിക്കുന്നവര്‍ അതെകുറിച്ച്‌ എഴുതാന്‍ അപേക്ഷിക്കുന്നു.

പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നതിലൊന്നും പലയിടങ്ങളിലും യാതൊരു ശ്രദ്ധയുമുണ്ടാകില്ല. ചില കമ്പനികളില്‍ പേഴ്സണല്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഉണ്ടാകും, ചിലയിടത്ത്‌ ഉണ്ടാകില്ല. സൌദിയില്‍ ആയിരുന്നപ്പോള്‍ കേട്ട ഒരു തമാശ ഓര്‍മ്മവരുന്നു. അത്യാവശ്യമായി മലയാളിക്ക്‌ നാട്ടില്‍ പോകണം. പുള്ളി പാസ്പോര്‍ട്ട്‌ തിരക്കി സ്പോണ്‍സറുടെ അടുത്ത്‌ ചെന്നു. സ്പോണ്‍സര്‍ പാസ്പോര്‍ട്ട്‌ സേഫില്‍ തപ്പിയിട്ട്‌ കാണുന്നില്ല. ആകെ ടെന്‍ഷനായി. അപ്പഴാ സ്പോണ്‍സറുടെ അനിയന്‍ വരുന്നത്‌. വിഷമിച്ചു നില്‍ക്കുന്ന രണ്ടുപേരെയും സമാധാനിപ്പിച്ചിട്ട്‌ അയാള്‍ ആ പാസ്പോര്‍ട്ടും, കൂടെ വേറെ അഞ്ചാറ്‌ എണ്ണവും പെട്ടന്നെടുത്തു കൊടുത്തു. എവിടെ നിന്നാണെന്നറിയണ്ടേ? ആ സേഫിന്റെ ഒരു കാലിന്റെ അടിയില്‍ നിന്ന്. സേഫിന്റെ കാലിന്റെ അടിയിലെ ബുഷ്‌ പോയപ്പം അത്‌ ഒരു സൈഡിലോട്ട്‌ ചരിഞ്ഞുവത്രേ! അതിന്റെ പൊക്കം അഡ്ജസ്റ്റ്‌ ചെയ്യാന്‍ വേണ്ടി പുള്ളി ബുദ്ധിപരമായി എടുത്തു വച്ചതാണത്രേ ആ പാസ്പോര്‍ട്ടുകള്‍! ഇത്‌ ചിലപ്പോള്‍ നടന്നതാകാം! സൌദിയില്‍ അതിനുമപ്പുറം നടക്കും. വല്ലോന്റേം പാസ്പോര്‍ട്ടുകളല്ലേ? അവര്‍ക്കെന്താ?

ചോദിക്കാനും പറയാനും അറിയാവുന്ന യൂറോപ്യന്റെയും അമേരിക്കക്കാരന്റെയും ഒക്കെ പാസ്പോര്‍ട്ട്‌ ഒരു കമ്പനിയും സ്പോണ്‍സറും മേടിച്ചു വയ്ക്കില്ല. പാവപ്പെട്ട ഇന്ത്യക്കാരന്റെയോ, ശ്രീലങ്കക്കാരന്റെയോ, പാക്കിസ്ഥാനിയുടേയോ, നേപ്പാളിയുടേയോ, ബംഗ്ലാദേശിയുടേയോ, ഫിലിപൈനിയുടെയോ ഒക്കെ പാസ്പോര്‍ട്ടുകളേ അവര്‍ മേടിച്ച്‌ വയ്ക്കു – എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും. ഇതൊരിക്കലും ഈ രാജ്യത്തിന്റെ കുറ്റമല്ല. സാഹചര്യങ്ങള്‍ കൊണ്ട്‌ സംഭവിക്കുന്നതാണ്‌. തന്ന സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്തതിന്റെ ഫലം!

പിന്മൊഴികള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു….

P.S: ഗള്‍ഫില്‍ പലയിടത്തും ഇതിനെകുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതു തന്നെ നിയമവിരുദ്ധമാണ്‌!