ഉം അല്‍ കുവൈനിനെ കുറിച്ച്‌ – തുടരുന്നു…

31 05 2005

ഉം അല്‍ കുവൈനില്‍ ഇപ്പോള്‍ ഇവിടുത്തെ രാജവംശത്തിലെ ഇളം തലമുറ ഭരണത്തില്‍ കൂടുതല്‍ പങ്കാളികളാകുന്നുണ്ട്‌. പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടീസ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല ഷെയ്ഖ്‌ മര്‍വാന്‍ ബിന്‍ റാഷിദ്‌ അല്‍ മൊഅല്ല ഏറ്റെടുത്ത ശേഷം വികസന പദ്ധതികള്‍ക്ക്‌ ഒരു ചുറുചുറുക്ക്‌ വന്നിട്ടുണ്ട്‌. ഷാര്‍ജ്ജ-റാസ്‌ അല്‍ ഖൈമ റോഡില്‍ നിന്നു ഉം അല്‍ കുവൈനിലേക്ക്‌ തിരിയുന്ന മെയിന്‍ റൌണ്ടെബൌട്ട്‌ മുതല്‍ ഡിഫന്‍സിന്റെ അവിടുത്തെ റൌണ്ട്‌ വരെ കിംങ്ങ്‌ ഫൈസല്‍ റോഡില്‍ റോഡിന്റെ ഇരു വശത്തും 28 ബഹുനില കെട്ടിടങ്ങള്‍ ( 7 നിലയില്‍ കുറയാത്തവ-ഉം അല്‍ കുവൈനിനെ സംബന്ധിച്ച്‌ അവ വല്യ കെട്ടിടങ്ങളാണെന്ന് മറക്കരുത്‌.) മുനിസിപ്പാലിറ്റി അപ്രൂവ്‌ ചെയ്തു എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ 3-4 ബഹുനില ഫ്ലാറ്റുകളും നാഷണല്‍ ബാങ്ക്‌ ഓഫ്‌ ഉം അല്‍ കുവൈനിന്റെ വല്യ കെട്ടിടവുമാണ്‌ കിംങ്ങ്‌ ഫൈസല്‍ റോഡില്‍ പണി നടന്നോണ്ടിരിക്കുന്നത്‌. സര്‍ദാര്‍ജിയുടെ അല്‍ ഫാദല്‍ കോണ്ട്രാക്റ്റിങ്ങും രാജകുടുംബാംഗമായ ഷെയ്ഖ്‌ ഫൈസലിന്റെ അല്‍ നീഫാ കോണ്ട്രാക്റ്റിങ്ങും മത്സരിച്ചാണ്‌ അവ പണിയുന്നത്‌. സര്‍ദാര്‍ജിയെ ഷെയ്ഖിന്റെ കമ്പനി കടത്തിവെട്ടുന്ന ലക്ഷണങ്ങള്‍ കാണുന്നു. ഉം അല്‍ കുവൈന്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു കഴിഞ്ഞു. (റാസ്‌ അല്‍ ഖൈമയുടെ ചുമതല ഇതേ കമ്പനിക്കാണ്‌)

റാസല്‍ ഖൈമയിലേക്ക്‌ വരുന്ന വഴിയില്‍ ഹൈവേയില്‍ സല്‍മ എന്ന സ്ഥലം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. അവിടെ അടുത്തകാലത്തുണ്ടാക്കിയ റൌണ്ടെബൌട്ടില്‍ ഒരു ഫാല്‍ക്കണിന്റെയും 5 കുതിരകളുടെയും പീരങ്കികളുടെയും ഒക്കെ ശില്‍പ്പങ്ങള്‍ വച്ച്‌ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു. ഈയിടെ ഷെയ്ഖ്‌ ഖലീഫ (യു.എ.ഈ പ്രസിഡന്റ്‌) ഉം അല്‍ കുവൈന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇവിടുത്തെ വികസനത്തിനായി 200 മില്യന്‍ ദിറഹം സംഭാവന ചെയ്തു. ആ 200 മില്യനില്‍ 50 മില്യന്‍ ദിറഹം കൊണ്ട്‌ ഒരു 200 ബെഡ്‌ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സല്‍മയില്‍ വരാന്‍ പോകുന്നു. സല്‍മയില്‍ ഒരുപാട്‌ വീടുകളും കടകളും ഒക്കെ വരുന്നു. പുതിയ ഒരു മത്സ്യ-പച്ചക്കറി മാര്‍ക്കറ്റും ട്രാഫിക്ക്‌ പോലീസ്‌ സ്റ്റേഷനും കെട്ടിടങ്ങള്‍ പണികഴിഞ്ഞു കിടക്കുന്നു. സല്‍മ കഴിഞ്ഞ്‌ ഖോര്‍ അല്‍ ബൈദ എത്തുന്നതുവരെയുള്ള റോഡിനരികിലെ മരുഭൂമിയില്‍ നോക്കിയാല്‍ കാണാം എര്‍ത്ത്‌ മൂവറുകള്‍ മരുഭൂമിയിലെ മണല്‍കുന്നുകള്‍ ഇടിച്ച്‌ ലെവല്‍ ചെയ്യുന്നതും വെള്ളം ടാങ്കറുകള്‍ വെള്ളം കൊണ്ടുവന്ന് ആ മണ്ണില്‍ തുടര്‍ച്ചയായി ഒഴിക്കുന്നതും. അവിടെ പുതിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ (അറബിയില്‍ “സനയ്യ” എന്നു പറയും) വരുകയാണ്‌. വികസനം മടിച്ചു മടിച്ചു നില്‍ക്കുകയായിരുന്നു ഇവിടെ. മരുഭൂമിയിലൂടെ വരുന്ന എമിരേറ്റ്സ്‌ റോഡില്‍ ഫലാജ അല്‍ മൊ അല്ല റോഡില്‍ 2-3 പാലങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അത്‌ തുറക്കപ്പെടും. പിന്നെ ഉം അല്‍ കുവൈന്‍ പിടിച്ചാല്‍ കിട്ടില്ല. എമിരേറ്റ്സ്‌ റോഡ്‌ തുറന്നാല്‍ ഉം അല്‍ കുവൈനില്‍ നിന്ന് വെറും 20 മിനിട്ടുകള്‍ കൊണ്ട്‌ ദുബായിലെത്താം. എമിരേറ്റ്സ്‌ റോഡിന്റെ ഇരുവശങ്ങളും വികസിക്കും. (നമ്മുടെ നാട്ടിലെ എക്സ്പ്രസ്സ്‌ ഹൈവേയുടെ കാര്യം ഞാന്‍ ഓര്‍ത്തുപോകുന്നു!) എമിരേറ്റ്സ്‌ റോഡ്‌ വരുന്നത്‌ പാവം പ്രവാസിക്ക്‌ ഒരര്‍ത്ഥത്തില്‍ തലവേദനയാകും. കെട്ടിട വാടക കുതിച്ചുയരും. കാരണം, ദുബൈയിലും ഷാര്‍ജ്ജയിലും അജുമാനിലും കെട്ടിടങ്ങള്‍ ഇപ്പോള്‍ തന്നെ കിട്ടാനില്ല. ഉള്ളവയുടെ വാടക ഭീകരമാണ്‌. താരതമ്യേനെ ഉം അല്‍ കുവൈനില്‍ വാടക കുറവാണ്‌.

ഉം അല്‍ കുവൈനിന്റെ “ബസാര്‍” എന്നറിയപ്പെടുന്ന ഓള്‍ഡ്‌ ടൌണ്‍ ഏരിയയില്‍ ആണ്‌ ഉം അല്‍ കുവൈന്‍ തുറമുഖം. അവിടെ അത്യന്താധുനിക കണ്ടെനര്‍ ടെര്‍മിനല്‍ വരാന്‍ പോകുന്നു. അതിനായി ബസ്സാറിന്റെ പകുതിയോളം സ്ഥലം (ഞാനിപ്പോള്‍ താമസിക്കുന്ന സ്ഥലം ഉള്‍പ്പെടെ) സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നൊക്കെ പറയുന്നു. ഒരുപാട്‌ മലയാളികള്‍ക്കും മറ്റ്‌ പ്രവാസികള്‍ക്കും (കൂടുതലും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും) പുതിയ താമസസ്ഥലം തേടേണ്ടി വരും. വികസനം വരട്ടെ! കൂടുതല്‍ തൊഴിലവസരങ്ങള്‍ വരട്ടെ! മലയാളികള്‍ എല്ലായിടത്തുമുണ്ടെങ്കിലും ബസ്സാറിലാണ്‌ പഴയ ആളുകള്‍ കൂടുതലും താമസ്സിക്കുന്നത്‌. പഴയ ആളുകള്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത്‌ നാട്ടില്‍ നിന്ന് ഇവിടെ വന്നിട്ട്‌ 20-25 വര്‍ഷത്തോളം ആയവരാണ്‌. ബസാറില്‍ താമസിച്ചിരുന്ന സ്വദേശി അറബികള്‍ പുതിയ “ഷാബിയ”കളിലോട്ട്‌ (ഹൌസിങ്ങ്‌ കോളനി) മാറിയപ്പോള്‍ ഒഴിഞ്ഞ പഴയ വില്ലകളിലാണ്‌ മലയാളികളും മറ്റ്‌ പ്രവാസികളും ഭൂരിഭാഗവും താമസിക്കുന്നത്‌.

ലൂലൂ സെന്ററില്‍ ഇപ്പം “സെയില്‍” ആണ്‌. ഞാന്‍ ഒന്നു രണ്ട്‌ ടീ-ഷര്‍ട്ടുകളും കൈലിയും നാടന്‍ തോര്‍ത്തുമൊക്കെ മേടിച്ചു. മാസാവസാനമായതുകൊണ്ട്‌ തിരക്കധികം ഇല്ലായിരുന്നു. നാളെ ശമ്പള ദിവസമല്ലേ? നല്ല തിരക്കായിരിക്കും ഇനി. പാവപ്പെട്ട ഗ്രോസറിക്കാരും മറ്റു കച്ചവടക്കാരും യൂസഫലിയെ ചീത്ത വിളിക്കുകയാണ്‌ – അവരുടെ കച്ചവടം കുറച്ചതിന്‌. മുന്‍പ്‌ പച്ചക്കറികള്‍ ഗ്രോസറികളില്‍ നിന്നു വാങ്ങാന്‍ കിട്ടുമായിരുന്നു. ലുലു സെന്റര്‍ വന്നതോടെ മുനിസിപ്പാലിറ്റി അത്‌ നിരോധിച്ചോണ്ട്‌ ഒരു നിയമം കൊണ്ടുവന്നു. ലുലു സെന്ററിന്റെ വരവും ഇതുമായി വല്ല ബന്ധവും ഉണ്ടോ എന്നറിയില്ല. ഇപ്പം പച്ചക്കറി വേണോ? ലുലു സെന്ററിലോ പച്ചക്കറി മാര്‍ക്കറ്റിലോ പോകണം. ലുലു സെന്റര്‍ വരുന്നതിനു മുന്‍പ്‌ ആ സ്ഥലം അറിയപ്പെട്ടിരുന്നത്‌ “മാമു”വിന്റെ ചായക്കടയ്ക്ക്‌ സമീപം എന്നായിരുന്നു. ഇപ്പം ആരും മാമുവിന്റെ ചായക്കടയെകുറിച്ച്‌ പറയില്ല. എല്ലാര്‍ക്കും ലുലു സെന്റര്‍ മതി. എത്ര പെട്ടെന്നാണ്‌ ലുലു ഉം അല്‍ കുവൈനിന്റെ ഭാഗമായി മാറിയത്‌. ലുലു വരുന്നതിനു മുന്‍പ്‌ അജ്മാന്‍ സിറ്റി സെന്റര്‍ ആയിരുന്നു സകലരുടെയും ഷോപ്പിങ്ങ്‌ ഡെസ്റ്റിനേഷന്‍. ലുലുവിന്റെ ഉത്ഘാടനത്തിന്റെയന്ന് ഞാനും പോയിരുന്നു. ഒരു ഉത്സവത്തിന്റെ ആളുണ്ടായിരുന്നു. ഞാന്‍ അന്തിച്ചു പോയി – ഉം അല്‍ കുവൈനില്‍ ഇത്രയും ആളുകളുണ്ടോയെന്നോര്‍ത്ത്‌. ഉം അല്‍ കുവൈന്‍ വികസിക്കട്ടെ. ഈ സമയത്ത്‌ ഇവിടെ ഇതിനൊക്കെ സാക്ഷിയാകാന്‍ കഴിഞ്ഞതിന്‌ ദൈവത്തോട്‌ നന്ദി പറയുന്നു.

വാരാന്ത്യം ചിലവഴിക്കാന്‍ വളരെ നല്ല ഒരു സ്ഥലമാണ്‌ ഉം അല്‍ കുവൈന്‍. അതിനായി ആളുകള്‍ക്ക്‌ ഖോര്‍ അല്‍ ബൈദയിലോ അല്ലേല്‍ ബസ്സാറിലോ പോകാം. ബസ്സാറില്‍ ഹോട്ടലുകളും കോര്‍ണിഷും മ്യൂസിയവും അക്വേറിയവും നല്ലൊരു ബീച്ചും പിന്നെ പഴയ ഒരു പാര്‍ക്കിന്റെ അവശിഷ്ടവുമൊക്കെയുണ്ട്‌. ഖോര്‍ അല്‍ ബൈദയിലാണേല്‍ ഡ്രീം ലാന്റ്‌ അക്വാപാര്‍ക്ക്‌ ഉണ്ട്‌, ഉം അല്‍ കുവൈന്‍ ഫ്ലയിങ്ങ്‌ ക്ലബ്ബുണ്ട്‌, ഉം അല്‍ കുവൈന്‍ ഷൂട്ടിങ്ങ്‌ ക്ലബുണ്ട്‌, എമിരേറ്റ്സ്‌ കാര്‍ ആന്‍ഡ്‌ മോട്ടോര്‍ റേസിങ്ങ്‌ ക്ലബ്ബുണ്ട്‌, പിന്നെ ബാരക്കുട ബീച്ച്‌ റിസോര്‍ട്ടുണ്ട്‌. ഡ്രീം ലാന്റ്‌ അക്വാപാര്‍ക്ക്‌ ഗള്‍ഫിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കാണ്‌. ഗള്‍ഫിലെ ഏറ്റവും വലുതും ഇതു തന്നെ. ഇപ്പം ദുബൈയില്‍ വൈല്‍ഡ്‌ വാഡിയൊക്കെ വന്നേപിന്നെ ഇതിന്റെ ആ charm പോയി. എന്നാലും അവിടെ നല്ല തിരക്ക്‌ തന്നെ. ഷൂട്ടിങ്ങ്‌ ക്ലബ്ബില്‍ പല ഷൂട്ടിംഗ്‌ സംബന്ധമായ കളികള്‍ ഉണ്ട്‌. ഫ്ലയിങ്ങ്‌ ക്ലബ്ബില്‍ പാരച്ചൂട്ട്‌ ജമ്പിങ്ങ്‌, മൈക്രോലൈറ്റ്‌ ഫ്ലൈറ്റ്‌ എന്നിവയുണ്ട്‌. ബാരക്കുട ബീച്ച്‌ റിസോര്‍ട്ടില്‍ തിന്നാനും കുടിക്കാനും വേണ്ടുന്ന സകല സാധനങ്ങളും ന്യായവിലയ്ക്ക്‌ കിട്ടും (ഉം അല്‍ കുവൈനില്‍ ടാക്സില്ല). ഗള്‍ഫിലെ ഏറ്റവും വല്യ വൈന്‍സ്റ്റോര്‍ ബാരക്കുടയിലാണ്‌. റൈസിങ്ങ്‌ ക്ലബ്ബില്‍ ജൂണ്‍-ജൂലായ്‌-ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസങ്ങള്‍ ഒഴിച്ച്‌ എല്ലാ മാസങ്ങളിലെ വാരാന്ത്യങ്ങളിലും കാര്‍ റെയിസുകള്‍ ഉണ്ടാകാറുണ്ട്‌. നാരായണ്‍ കാര്‍ത്തികേയനൊക്കെ ഇവിടെ വരാറുണ്ടായിരുന്നു പണ്ട്‌.

ഉം അല്‍ കുവൈനിനെ കുറിച്ച്‌ എനിക്കറിയാവുന്നതൊക്കെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്‌ എന്ന് തോന്നുന്നു. ഉം അല്‍ കുവൈനിനെ കുറിച്ചുള്ള ഒരു ഐഡിയ കിട്ടാന്‍ ഇത്രയുമൊക്കെ പോരേ?





നാട്ടില്‍ പോകണ്ടേ?

30 05 2005

എന്റെയൊരു മലയാളി സുഹൃത്ത്‌ ഇന്നെന്റെ ഓഫീസില്‍ വന്നു. പുള്ളിയോട്‌ സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു എന്നാ നാട്ടില്‍ പോകുന്നതെന്ന്. അതുവരെ ഊര്‍ജ്ജസ്വലമായി സംസാരിച്ചോണ്ടിരുന്ന പുള്ളിക്കാരന്റെ മുഖം പെട്ടന്നങ്ങ്‌ വല്ലാതായി. ഭാര്യയും കുഞ്ഞുമായി ഉം അല്‍ കുവൈനില്‍ താമസിക്കുന്ന പുള്ളിക്കാരന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു ” ങ്‌ ഹാ, പോണം”. ഞാന്‍ ചോദിച്ചു ” അതിനെന്താ നെടുവീര്‍പ്പെടുന്നത്‌” എന്ന്. “കുറഞ്ഞ രിതിയില്‍ പോയാലും അതിനെല്ലാം കൂടെ ഒരു പത്തേഴായിരം ദിറഹംസ്‌ എങ്കിലും വേണ്ടേ?” എന്നു പുള്ളി. “ഇപ്പം എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌ വണ്ടി ഉണ്ടല്ലോ അതില്‍ പോയാലും അത്രേം വേണോ?” എന്ന് ഞാന്‍ ചോദിച്ചു.

പുള്ളി ഇങ്ങനെ പറഞ്ഞു:”ഒറ്റയ്ക്ക്‌ പോക്ക്‌ നടക്കില്ലല്ലോ. ഭാര്യയ്ക്കും കുഞ്ഞിനും ടിക്കറ്റ്‌ വേണ്ടേ? എക്സ്പ്രസ്സ്‌ വണ്ടിയില്‍ പോകണമെങ്കില്‍ ലിമിറ്റ്‌ തീര്‍ന്നിരിക്കുന്ന ക്രെഡിറ്റ്‌ കാര്‍ഡില്‍ ലിമിറ്റുണ്ടാക്കണം ആദ്യം. പിന്നെ ലീവ്‌ കിട്ടുന്ന സൌകര്യത്തിന്‌ എക്സ്പ്രസ്സ്‌ വണ്ടിയില്‍ ടിക്കറ്റുണ്ടോന്ന് നോക്കണം. ഇല്ലേല്‍ മറ്റ്‌ വണ്ടിക്കാരുടെ പകല്‍ കൊള്ളയും പിടിച്ചുപറിയും സഹിച്ച്‌ ടിക്കറ്റ്‌ എടുക്കണം. നാട്ടില്‍ പോകുന്നതിനുമുന്‍പ്‌ ഒരു പര്‍ച്ചേസിങ്ങ്‌ നടത്തണം. ഇലക്ട്രോണിക്ക്‌-തുണിമണി സാധനങ്ങള്‍ മേടിച്ചുകൂട്ടി അങ്ങോട്ട്‌ കൊണ്ടുപോകണം. ഫോറിന്‍ സാധനങ്ങള്‍ കിട്ടിയില്ലേല്‍ സ്വന്തക്കാരുടെ മുഖം മങ്ങില്ലേ? നാട്ടില്‍ പോയാല്‍ ഒരു മാസമെങ്കിലും ചുരുങ്ങിയത്‌ നില്‍ക്കണം. അതിനിടയില്‍ യാത്രകള്‍, കല്യാണങ്ങള്‍, സഹായങ്ങള്‍, സംഭാവനകള്‍,മറ്റു ചിലവുകള്‍…… ഗള്‍ഫുകാരനല്ലേ, വല്ലതും കുറയ്ക്കാന്‍ പറ്റുമോ? ഇതെല്ലാം സഹിക്കാം, നേര്‍ച്ചകള്‍ ആണ്‌ പ്രശ്നം”.

ഞാന്‍ ചോദിച്ചു,”നേര്‍ച്ചകളോ?”

പുള്ളി പറഞ്ഞു, “ഞങ്ങളോട്‌ ചോദിക്കാതെ എന്റെയും അവളുടെയും വീട്ടുകാര്‍ തലങ്ങും വിലങ്ങും നേര്‍ന്നു കൂട്ടിയ നേര്‍ച്ചകളെ കുറിച്ചോര്‍ക്കുമ്പഴാണെന്റെ ഭായീ കണ്ട്രോള്‍ പോകുന്നത്‌. കന്യാകുമാരി തുടങ്ങി ഗുരുവായൂരുള്‍പ്പടെ മൂകാംബിക വരെയുള്ള സകല ക്ഷേത്രങ്ങളും കവര്‍ ചെയ്യണം,ശയനപ്രദക്ഷിണം ഉള്‍പ്പടെ പലതരം വഴിപാടുകള്‍ കഴിക്കണം, മലയ്ക്ക്‌ പോകണം, പളനിയില്‍ പോകണം, പിന്നെ തിരുപ്പതിയില്‍ പോയി തല മൊട്ടയടിക്കണം. ഒന്നും കുറയ്ക്കാന്‍ പറ്റില്ലല്ലോ. ദൈവത്തിന്റെ കാര്യങ്ങളല്ലേ? യാത്രാക്കൂലി, തലമൊട്ടയടി, ശയനപ്രദക്ഷിണത്തിന്‌ കിടന്ന് ഉരുണ്ട്‌ പുറത്തെ പെയിന്റ്‌ ഇളകല്‍…. ഇതുവല്ലോം ഈ നേരുന്ന ടീമുകള്‍ക്ക്‌ അറിയണോ? അവര്‍ക്ക്‌ അവിടെയുമിവിടെയുമിരുന്ന് ചുമ്മാതങ്ങ്‌ നേര്‍ന്നാല്‍ പോരേ?”

പുള്ളി ഇത്രയും പറഞ്ഞിട്ട്‌ എഴുന്നേറ്റു പോയി.

ഞാനിരുന്നാലോചിച്ചു : മാസ ശമ്പളം 2200 ദിറഹംസിനു താഴെ മേടിക്കുന്ന, മറ്റു വരുമാനമൊന്നുമില്ലാതെ ഇവിടെ കുടുംബമായി താമസിക്കുന്ന, കിട്ടുന്ന കാശിന്റെ ഒരു ഭാഗം കൊണ്ട്‌ വാടക കൊടുക്കുന്ന ഫ്ലാറ്റിന്റെ വാടക കൂട്ടിയാല്‍ എങ്ങനെ രണ്ടറ്റവും കൂട്ടിമുട്ടിക്കുമെന്നാലോചിച്ച്‌ വിഷമിക്കുന്ന എന്റെ സുഹൃത്തിനോട്‌ ഞാന്‍ നാട്ടില്‍ പോകുന്നില്ലേന്ന് ചോദിച്ച ഞാനാണോ ക്രൂരന്‍ അതോ നേര്‍ച്ചകള്‍ നേര്‍ന്ന് പുള്ളിയെ കഷ്ടത്തിലാക്കിയ പുള്ളിയുടെ കുടുംബക്കാരാണോ ക്രൂരര്‍?





എം.ഏ .യൂസഫലി – എന്റെ ധാരണകള്‍!

28 05 2005

ഞാന്‍ ഇന്നലെ ദുബായില്‍ “സേവനം” എന്ന പ്രവാസി സംഘടന ശ്രീമാന്‍ എം.ഏ.യൂസഫലിയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു. യൂസഫലിയെകുറിച്ച്‌ എനിക്ക്‌ വല്യ അഭിപ്രായമൊന്നുമില്ലായിരുന്നു. പക്ഷേ, ഇന്നലത്തെ ആ ചടങ്ങ്‌ എന്റെ ധാരണകളെയൊക്കെ മാറ്റി മറിക്കുന്നതായിരുന്നു. എം.കെ. ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ (ലൂലൂ സെന്ററിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍) മാത്രമേ പുള്ളിക്കാരനെ കുറിച്ച്‌ എനിക്ക്‌ അറിയുകയുള്ളായിരുന്നു. ഇവിടെ യു.എ.ഈയില്‍ ഒരുപാട്‌ ഒരുപാട്‌ കാശുള്ള, എന്നാല്‍ ലവലേശം വിവരമില്ലാത്ത പലരെ എനിക്കറിയാം. കഠിനാധ്വാനം കൊണ്ടും അതോടൊപ്പം തന്നെ ഭാഗ്യം കൊണ്ടും കോടീശ്വരന്മാരായ പലരുമുണ്ട്‌. at the right place at the right time എന്നൊക്കെ പറയില്ലേ? സാഹചര്യം കൊണ്ട്‌ പണക്കാരായവരുണ്ട്‌. ആ കൂട്ടത്തിലായിരിക്കും പുള്ളിക്കാരനെന്നൊക്കെ ഞാന്‍ ധരിച്ചിരുന്നു. എന്റെ അറിവില്ലായ്മ ദൈവം പൊറുക്കട്ടെ!

പുള്ളിയെ കുറിച്ച്‌ പല കഥകളും കേട്ടിട്ടുണ്ട്‌. എംകെ ഗ്രൂപ്പിന്റെ ഉടമകള്‍ മറ്റാരോ ആണ്‌, പുള്ളിക്കാരന്‍ വെറും ബിനാമിയാണ്‌, കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ ബിനാമിയാണ്‌ പുള്ളി എന്നൊക്കെ! പിന്നെയൊന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തേക്കുന്ന ഏതോ ഈജിപ്ത്കാരനാണത്രേ ലുലൂ സെന്ററുകളുടെ ഉടമ! മലയാളിയുടെ പരദൂഷണ സ്കില്ലുകള്‍ കഥകള്‍ ഇനിയും പുറത്തിറക്കിക്കൊണ്ടിരിക്കും. ഒരു സാധാരണക്കാരന്‍ മലയാളിയായ ഞാന്‍ അതൊക്കെ വിശ്വസിക്കുകയും ചെയ്തിരുന്നു! പക്ഷേ, ഇന്നലത്തെ ആ യോഗം എന്റെ സകല ധാരണകളേയും തെറ്റിച്ചുകളഞ്ഞു.

അദ്ദേഹത്തിന്‌ ഈ കഴിഞ്ഞ “പ്രവാസി ഭാരതീയ സമ്മാന്‍” പുരസ്കാരം കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു. സമ്മേളനത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഒരു പ്രൊഫൈല്‍ പ്രസന്റേഷന്‍ ഉണ്ടായിരുന്നു. ഗള്‍ഫിലുള്ള സകലമാന ഷെയ്ക്കുമാരുടെ കൂടെയും അദ്ദേഹം നിന്നെടുത്ത ഫോട്ടോകളും, ഇന്ത്യയിലെ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ സകലമാന രാഷ്ട്രീയക്കാരുടെ കൂടെ അദ്ദേഹം നിന്നെടുത്ത ഫോട്ടോകളും ഒക്കെ അതില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ്‌ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരണങ്ങളും മറ്റും അതിലുണ്ടായിരുന്നു. എന്റെ ധാരണകള്‍ക്കൊന്നും അപ്പോഴും വല്യ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

പ്രസംഗങ്ങള്‍ തുടങ്ങി. പ്രാസംഗികര്‍ അവര്‍ക്കറിയാവുന്ന യൂസഫലിയെ കുറിച്ച്‌ പറയാന്‍ തുടങ്ങി. എന്റെ ധാരണകള്‍ പതുക്കെ മാറാന്‍ തുടങ്ങി.ഇന്ത്യയ്ക്ക്‌ വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക്‌ തൊഴില്‍ കൊടുത്തത്‌ പുള്ളിയാണെന്നറിഞ്ഞപ്പോള്‍ ധാരണകള്‍ ഇളകാന്‍ തുടങ്ങി. ഒന്നും രണ്ടുമല്ല, പന്തീരായിരത്തോളം വരുമത്രേ. അതില്‍ എണ്ണായിരത്തോളം പേര്‍ മലയാളികള്‍! നമ്മുടെ നാട്ടില്‍ എണ്ണായിരം വീടുകളില്‍ തീ പുകയുന്നത്‌ ഈ കൊച്ചു മനുഷ്യന്റെ കാരുണ്യം കൊണ്ടാണെന്ന് അറിഞ്ഞപ്പം എനിക്ക്‌ പുള്ളിയോട്‌ ബഹുമാനം തോന്നി തുടങ്ങി. അപാരമായ ഓര്‍മ്മശക്തിയുള്ളയാളാണ്‌ ശ്രീ.യൂസഫലി എന്ന് മറ്റൊരാള്‍ പറഞ്ഞു. ഈ എണ്ണായിരം പേരെയും പുള്ളിക്ക്‌ അടുത്തറിയാമെന്നു കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി!. ഏതൊരു സ്റ്റാഫംഗത്തിനോ ആര്‍ക്കോ പുള്ളിയെ അപ്പോയിന്റ്മന്റ്‌ എടുക്കാതെ എപ്പം വേണമെങ്കിലും കാണാന്‍ ചെല്ലാം അത്രേ! എനിക്ക്‌ ഇതിനെക്കാളൊക്കെ ഇംപ്രസ്സിവായി തോന്നിയത്‌ ഇന്തോനേഷ്യ മുതല്‍ താന്‍സാനിയ വരെ വ്യാപിച്ചുകിടക്കുന്ന വ്യവസായ ശ്രംഖലയുടെ തലവനായിട്ടും, പുള്ളിക്കാരന്റെ ആ എളിമയോടുകൂടിയുള്ള പെരുമാറ്റവും അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വഭാവവും അന്യമതസ്ഥരോടുള്ള സമീപനവും ആണ്‌.

ശ്രീ യൂസഫലിയെ പുകഴ്ത്തുന്നതിനായ്‌ വാക്കുകള്‍ തപ്പുകയായിരുന്നു പ്രാസംഗികര്‍. വളരെ പ്രമുഖനായ ഒരാള്‍ പ്രസംഗമധ്യേ പറഞ്ഞു 100 വര്‍ഷങ്ങള്‍ക്ക്‌ മേലെ ഈ ഗള്‍ഫില്‍ ബിസ്സിനസ്സ്‌ ചെയ്യുന്ന പല രാജ്യക്കാരായ പ്രവാസികള്‍ ഉണ്ട്‌. അവര്‍ക്കാര്‍ക്കും സാധിക്കാത്ത ഒരു കാര്യമാണ്‌ ഈ പ്രദേശത്തെ സകല ഷെയ്ഖുമാരുടെ കൂടെ നിന്ന് ഫോട്ടോകള്‍ എടുക്കുകയും അവരുടെ മനസ്സുകളില്‍ കയറിപറ്റുകയും ചെയ്യുക എന്നത്‌. എനിക്ക്‌ തോന്നുന്നു ശ്രീ യൂസഫലിയുടെ ഏറ്റവും വല്യ വിജയം അതാണെന്ന്-അവരുടെ മനസ്സുകളില്‍ കയറിപറ്റി എന്നത്‌. ഹൈന്ദവസമൂഹത്തിന്‌ അബുദാബിയില്‍ ശ്മശാനമില്ലായിരുന്നു. ശ്രീ യൂസഫലി ഷെയ്ഖ്‌ സായിദിനെ നേരിട്ട്‌ കണ്ട്‌ അഭ്യര്‍ത്ഥിച്ച്‌ അത്‌ ശരിയാക്കി. അതുപോലെ തന്നെ അലൈനില്‍ കൃസ്തീയസമൂഹത്തിന്‌ ആരാധനാലയം പണിയാന്‍ അനുമതി മേടിച്ചുകൊടുത്തു – ഈ രാജ്യത്ത്‌ ഇതൊക്കെ വളരെ വല്യ കാര്യങ്ങളാണ്‌.

എങ്ങനേലും നാല്‌ കാശുണ്ടാക്കിയാല്‍ പിന്നെ ഇവിടെ കാണുന്ന ഒരു trend എന്നു പറഞ്ഞാല്‍ പൊതുജനത്തിന്റെ മുന്നില്‍ ഒന്ന് shine ചെയ്യുക എന്നുള്ളതാണ്‌. അതിനായ്‌ എന്തൊക്കെ കസ്സര്‍ത്തുകളാണ്‌ നമ്മുടെ നാട്ടുകാര്‍ ഇവിടെ കാണിച്ചുകൂട്ടുന്നതെന്നറിയാമോ? (ഇക്കൂട്ടരെ കൃഷിചെയ്ത്‌ ജീവിക്കുന്ന ഒരു വര്‍ഗ്ഗവും ഇവിടെ ഗള്‍ഫില്‍ ഉണ്ടെന്ന് പറഞ്ഞുകൊള്ളട്ടെ.) സെറ്റപ്പ്‌ (!) ടി.വി അഭിമുഖങ്ങള്‍ (കാശ്‌ അങ്ങോട്ട്‌ കൊടുത്തിട്ട്‌), ചടങ്ങുകള്‍ സംഘടിപ്പിക്കല്‍, അസ്സോസ്സിയേഷനുകളിലെ തലപ്പത്തെ സ്ഥാനങ്ങള്‍ ഹൈജാക്ക്‌ ചെയ്യല്‍, അങ്ങനെ പല കലാപരിപാടികള്‍! (എല്ലാവരെയും അങ്ങ്‌ അടച്ചാക്ഷേപിക്കുകയല്ല, ക്ഷമിക്കണം. നല്ലതും ചീത്തയും എവിടെയും ഉണ്ടല്ലോ). ഈക്കൂട്ടര്‍ സ്റ്റേജില്‍ കയറും. അപ്പഴാണ്‌ തമാശ! ആരേലും ഒക്കെ എഴുതികൊടുത്തത്‌ സ്റ്റേജില്‍ ഛര്‍ദ്ദിച്ചിക്കും. അല്ലേല്‍ അബദ്ധങ്ങള്‍ വിളിച്ച്‌ പറയും. പ്രസംഗിക്കുന്ന രീതികാണുമ്പോള്‍ അറിയാം സംഭവമെന്താണെന്ന്! നല്ല entertainment ആണു ചിലരുടെ പ്രസംഗങ്ങള്‍!

ശ്രീ.യൂസഫലിയുടെ മറുപടി പ്രസംഗം ഗംഭീരമായിരുന്നു. നല്ല stuffഉള്ള ആള്‍! ലക്ഷണമൊത്ത , അനാവശ്യമായ്‌ ഒരു വാക്കുപോലുമില്ലാത്ത പ്രസംഗം – എഴുതി തയാറാക്കി കാണാതെ പഠിച്ച്‌ പ്രസംഗിച്ചിട്ടുള്ള അനുഭവം ഉള്ളതുകൊണ്ട്‌ പറയുകയാണ്‌ – spontaneous ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വളരെ Natural, Unplanned ആയി അദ്ദേഹം സംസാരിച്ചു. എന്റെ മനസ്സിലുണ്ടായിരുന്ന അബദ്ധധാരണകളെയോര്‍ത്ത്‌ എനിക്ക്‌ നാണക്കേട്‌ തോന്നി! പ്രസംഗമധ്യേ അദ്ദേഹം സ്മാര്‍ട്ട്‌ സിറ്റി വിവാദത്തെകുറിച്ച്‌ പറയുകയുണ്ടായി. നമ്മുടെ നാട്ടിലെ പഠിച്ചുവരുന്ന ഇളം തലമുറയില്‍ പെട്ട പെണ്‍കുട്ടികളെ നമ്മള്‍ ജോലിക്കായ്‌ പുറത്തേക്കയക്കില്ല. അവര്‍ക്ക്‌ സ്മാര്‍ട്ട്‌ സിറ്റി പോലെ ഏതെങ്കിലും വല്യ പദ്ധതികള്‍ വന്നാല്‍ എന്ത്‌ നല്ലതാണ്‌. രാഷ്ടീയക്കാരുടെ attitudeല്‍ മനം നൊന്താണദ്ദേഹം പ്രസംഗിച്ചത്‌. ഇവിടെ ഗള്‍ഫിലെ സ്ഥിതിയാകെ മാറിക്കൊണ്ടിരിക്കുകയാണ്‌. ഇവിടുത്തെ ഇളം തലമുറ പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്കായി പ്രവാസികള്‍ ജോലികള്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവരും.(അത്‌ സംഭവിച്ചോണ്ടിരിക്കുകയാണ്‌. എത്രപേര്‍ ജോലി നഷ്ടപ്പെട്ട്‌ തിരിച്ചുപോകുന്നു) അതിലും വലുത്‌, നമ്മുടെ നാട്ടിലും ഒരു ഇളം തലമുറ വളര്‍ന്നു വരുന്നുണ്ട്‌. അവര്‍ പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക്‌ ജോലി വേണ്ടേ? അവര്‍ക്കായിട്ടെന്താ നമ്മുടെ നാട്ടിലുണ്ടാകുക? എന്തേലുമൊക്കെ വേണ്ടേ? തമിഴ്നാടും കര്‍ണ്ണാടകവുമൊക്കെ മുന്നേറുമ്പോള്‍ നമ്മള്‍ വിവാദവും ഉണ്ടാക്കി കൊടിയും പിടിച്ചോണ്ട്‌ നടക്കും. ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റി എന്നു പറയുന്നത്‌ എന്താണെന്നറിയാത്ത രാഷ്ട്രീയക്കാരുണ്ടാക്കുന്ന വിവാദങ്ങളില്‍ തട്ടി ആ പദ്ധതി അന്യസംസ്ഥാനങ്ങളില്‍ പോകുന്നതിനെക്കാള്‍ കഷ്ടം ഈ വിവാദങ്ങള്‍ ഈ പ്രദേശത്ത്‌ താമസിച്ച്‌ ദിവസവും 60 കോടി രൂപ കേരളത്തിലോട്ടയക്കുന്ന ഒരു വര്‍ഗ്ഗമുണ്ടല്ലോ-അവരെ ഇത്‌ എങ്ങനെ ബാധിക്കും എന്ന് ഈ വിവാദങ്ങളുണ്ടാക്കുന്ന മഹാന്മാര്‍ ചിന്തിച്ചിട്ടുണ്ടോ?

(അച്ചുമാമന്റെ പാര്‍ട്ടിക്ക്‌ കൊടിപിടിക്കാനും ഹര്‍ത്താല്‍ നടത്താനും കാറുകള്‍ കത്തിക്കാനും ബസ്സുകളുടെ ചില്ലുകള്‍ എറിഞ്ഞ്‌ പൊട്ടിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും ഒക്കെ ആളുകള്‍ വേണ്ടേ? തൊഴിലില്ലായ്മയങ്ങ്‌ തീര്‍ന്നുപോയാല്‍ സഖാക്കളുടെ തൊഴില്‍ പോകില്ലേ?)





മലയാളം യൂണിക്കോടും ഒരു നവബ്ലോഗറും……..

24 05 2005

നവബ്ലോഗറായ ഞാനീ ബ്ലോഗ്‌ തുടങ്ങിയത്‌ മനോരമ ഫോണ്ടിലായിരുന്നു. ഞാന്‍ മനോരമ ഫോണ്ട്‌ കൊണ്ട്‌ തൃപ്തനായിരുന്നു. കൂടുതലൊന്നും അതെകുറിച്ച്‌ ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല. സത്യം പറഞ്ഞാല്‍ യുണികോടില്‍ ഉള്ള ബ്ലോഗുകള്‍ വായിക്കാന്‍ സ്വല്‍പം ബുദ്ധിമുട്ടിയിട്ടും ഉണ്ട്‌. അതൊക്കെ കൊണ്ടാണ്‌ ഞാന്‍ മനോരമ ഫോണ്ടില്‍ ബ്ലോഗിങ്ങ്‌ തുടങ്ങിയത്‌. പക്ഷേ, യുണികോടിനെ കുറിച്ച്‌ ഞാന്‍ ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങിയത്‌ ശ്രീ.സിബുവിന്റെ വരമൊഴിയുടെ 1.2.3 വെര്‍ഷന്‍ ശരിയായെന്ന്‌ അറിയിപ്പ്‌ വരമൊഴി യാഹൂ ഗ്രൂപ്പില്‍ ശ്രീ. സിബുവിന്റെ മെയില്‍ കണ്ടതിനു ശേഷമാണ്‌. ആ മെയിലില്‍ ശ്രീ. സിബു പറഞ്ഞിരുന്നു അടുത്ത വെര്‍ഷന്‍ തൊട്ട്‌ അദ്ദേഹം കേരള, ചൊവ്വര എന്നീ 2 മലയാളം ഫോണ്ടുകള്‍ക്കുള്ള സപ്പോര്‍ട്ട്‌ വരമൊഴിയില്‍ നിന്നും എടുത്തുകളയുവാന്‍ ആലോചിക്കുന്നു (യുണികോഡ്‌ പ്രചരിപ്പിക്കുന്നതിനുവേണ്ടി) എന്ന്‌.

ഇന്ന്‌ മലയാളിക്ക്‌ മലയാളം ഏറ്റവും എളുപ്പത്തില്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്‌ വരമൊഴി എന്ന സോഫ്റ്റ്‌ വെയര്‍ കൊണ്ടാണ്‌. മലയാളിക്ക്‌ കിട്ടിയ വരമാണ്‌ വരമൊഴി എന്ന്‌ പലയിടത്തും ഞാന്‍ വായിച്ചിട്ടുണ്ട്‌. അത്‌ 100% ശരിയാണ്‌. ഞാന്‍ ശ്രീ.സിബുവിന്റെ മെയില്‍ വായിച്ചപ്പം എനിക്ക്‌ വിഷമം തോന്നി. ഞാന്‍ തിരിച്ച്‌ ഒരു മെയില്‍ ഗ്രൂപ്പിലോട്ട്‌ അയച്ചു യുണികോട്‌ ആളുകള്‍ സ്വീകരിക്കുമോ എന്നും ചോദിച്ച്‌. അതിനു ശേഷം ഞാന്‍ യുണീകോടിനെ കുറിച്ച്‌ നെറ്റിലും മലയാളം ബ്ലോഗുകളില്‍ തപ്പി. ശ്രീ. സിബുവിന്റെ തന്നെ വരമൊഴി സൈറ്റില്‍ നിന്നു തുടങ്ങി യുണികോടിന്റെ സൈറ്റിലും പോയി. പിന്നെ കേരള ബ്ലോഗ്‌ റോളില്‍ പോയി അതുവഴി നിഷാദിന്റെ ബ്ലോഗിലും, നിഷാദിന്റെ സൈറ്റിലും (http://bhashyam.nishad.net) ഒക്കെ പോയി അങ്ങനെയിരിക്കുമ്പം ദാ വരുന്നു എന്റെ മെയിലിനു പ്രതികരണമായ്‌ ഒരു മെയില്‍! ശ്രീ. രാജ്‌ നായരുടേത്‌ (പെരിങ്ങോടര്‍). അത്‌ എനിക്കൊരു ഷോക്ക്‌ കിട്ടിയതുപോലെയായി!

നിഷാദിന്റെ സൈറ്റില്‍ യുണികോടിന്റെ സാധ്യതകളെ കുറിച്ച്‌ വളരെ വിശദമായി മലയാളത്തില്‍ തന്നെ നല്ല ലേഖനങ്ങള്‍ ഉണ്ട്‌. ഗൂഗിളില്‍ “മലയാളം” എന്ന് മലയാളം യുണികോട്‌ വച്ച്‌ സെര്‍ച്ച്‌ ചെയ്യുന്നതൊക്കെ പരീക്ഷിച്ചോണ്ടിരുന്ന എനിക്ക്‌ ശ്രീ. രാജിന്റെ മെയില്‍ കൂടി വായിച്ചപ്പം എന്നെ കുറിച്ച്‌ തന്നെ വെറുപ്പ്‌ തോന്നി! പ്രൊപ്രൈറ്ററി സംഭവങ്ങളോട്‌ പണ്ടുതൊട്ടേ എനിക്ക്‌ മാനസികമായി എതിര്‍പ്പാണ്‌. ഞാന്‍ തീരുമാനിച്ചു ഇനി മേലില്‍ യുണീക്കോടേ ഉപയോഗിക്കൂ എന്ന്‌. ഞാന്‍ ഉടന്‍ തന്നെ ശ്രീ. രാജിന്‌ മലയാളത്തില്‍ യുണിക്കോടില്‍ ഒരു എഴുത്തെഴുതി. എന്നിട്ട്‌ ഞാനെന്റെ ബ്ലോഗ്‌ ഡാഷ്ബോര്‍ഡില്‍ പോയി എന്റെ പോസ്റ്റുകളെല്ലാം വരമൊഴി വച്ച്‌ യുണീകോടിലേക്ക്‌ മാറ്റി റീ-പോസ്റ്റ്‌ ചെയ്തു. തെറ്റുകള്‍ എപ്പഴായാലും തിരുത്തപ്പെടേണ്ടതല്ലേ?അദ്ദേഹത്തിന്റെ ആ സ്പിരിറ്റ്‌ ഞാന്‍ 100% അംഗീകരിക്കുന്നു. നമ്മുടെ ഭാഷ വളരട്ടെ.

ഫോണ്ട്‌ ഉണ്ടാക്കാനായിട്ട്‌ മലയാളം പഠിച്ച പ്രിയ നിഷാദ്‌ പറയുന്നു. “ഹിന്ദിയും തമിഴും കന്നടവുമൊക്കെ യൂണികോടിലോട്ട്‌ നീങ്ങി കഴിഞ്ഞു”. നമ്മളെന്നാണിനി??? ഞാന്‍ മാത്രമായിട്ടെന്തിന്‌ മനോരമയില്‍ കടിച്ചു തൂങ്ങി കിടക്കണം?

മലയാളം ബ്ലോഗെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിള്‍!
യുണികോട്‌ കീ ജയ്‌!!! വിപ്ലവം ജയിക്കട്ടെ!

ഭാഷയ്ക്കുവേണ്ടി പ്രയത്നിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.





എന്റെ അബുദാബി യാത്ര

21 05 2005

എന്റെ അബുദാബിയാത്ര

ഞാനിത്‌ പോസ്റ്റ്‌ ചെയ്യുന്നത്‌ യുണീകോടിലാണ്‌. ഒരു പരീക്ഷണമാണ്‌. യൂണിക്കോട്‌ വിപ്ലവത്തെകുറിച്ചുള്ള ബ്ലോഗുകള്‍ കണ്ടു. അതില്‍ നിന്ന് വിപ്ലവാവേശമുള്‍കൊണ്ട്‌ കൊണ്ടൊന്നുമല്ല, എന്നാലും…. നോക്കട്ടെ യൂണീകോഡ്‌ എങ്ങനെയിരിക്കുമെന്ന്. എല്ലാവരും യുണീകോട്‌ ഉപയോഗിക്കുന്നു. ഞാനായി മാറിനില്‍ക്കണോ?

വെള്ളിയാഴ്ച്ചയല്ലായിരുന്നോ ഇന്നലെ. വെള്ളിയാഴ്ച്ചകളാണല്ലോ ഗള്‍ഫിലെ “ഞായറാഴ്ച്ചകള്‍”. അങ്ങനെ കുറേനാളിനുശേഷം ആഗ്രഹിച്ചിരുന്ന് ആഗ്രഹിച്ചിരുന്ന് ഇന്നലെ അബുദാബിയില്‍ പോയി. കൊച്ച്‌ ഉം അല്‍ കുവൈനില്‍ കഴിയുന്ന എനിക്ക്‌ അബുദാബിയും ദുബായിയും ഷാര്‍ജ്ജയുമൊക്കെ കാണുന്നത്‌ ഇപ്പഴും ആശ്ചര്യമാണ്‌. കൂടെ സുഹൃത്തുക്കളായ രാജിലു അണ്ണന്‍, രാജീവണ്ണന്‍, ശശിയണ്ണന്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാജീവണ്ണന്റെ കാറിലാണ്‌ പോയത്‌. പോയത്‌ എമിരേറ്റ്സ്‌ റോഡ്‌ വഴി ജബല്‍ അലി ടച്ച്‌ ചെയ്യാതെയാണ്‌ പോയത്‌. ഞാന്‍ ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌ അതു വഴി പോകുന്നത്‌. അറബിക്കഥകളിലെ പോലെയുള്ള മാറ്റങ്ങള്‍! മരുഭൂമിയില്‍ മലര്‍ക്കൂട്ടം വിരിഞ്ഞുവരുന്നതുപോലെ ദുബായ്‌ ലാന്റും, ഇന്റര്‍നാഷണല്‍ സിറ്റിയും, ഗ്രീന്‍ സോണും ഒക്കെ അതിവേഗം പൊങ്ങിവരുന്നു. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാ മരുഭൂമിയില്‍ വരുന്നത്‌! നമ്മുടെ നാട്ടില്‍ വികസനത്തിനെതിരു നില്‍ക്കുന്ന അച്ചുമാമനെയും കൂട്ടരെയും, നാടിന്റെ വളര്‍ച്ച മറന്ന് മകന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഭരണം സ്തംഭിപ്പിക്കുന്ന കരുണ്‍ജിയെയും ഇതൊക്കെ കൊണ്ട്‌ കാണിക്കണം.

അബുദാബിയില്‍ കുറച്ച്‌ തവണയേ പോയിട്ടുള്ളു. അബുദാബി എനിക്ക്‌ വളരെ ഇഷ്ട്ടപെട്ട സ്ഥലമാണ്‌. ഭാഗ്യത്തിന്‌ ഇന്നലെ ഷെയ്ഖ്‌ ഖലീഫയുടെ ഉടമസ്ഥതയിലുള്ള ഒരു അംബരചുംബിയുടെ മുകളില്‍ കയറാന്‍ കഴിഞ്ഞു. അതിന്റെ ഫോട്ടോകള്‍ ഞാന്‍ എടുത്തത്‌ നെറ്റില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. http://www.flickr.com/photos/kalesh/എന്ന വിലാസത്തില്‍ അവ കാണാം.

അബുദാബി മരീന എന്ത്‌ മനോഹരമാണെന്ന് പറഞ്ഞ്‌ അറിയിക്കാനാകില്ല. ഭരണാധികാരികളുടെ “വിഷന്‍” എന്നു പറയുന്ന സാധനം എന്താണെന്ന് നമ്മുടെ രാഷ്ട്രീയക്കാരെ മനസ്സിലാക്കണമെങ്കില്‍ അവന്മാരെ ഇതൊക്കെ കൊണ്ട്‌ കാണിക്കണം. നമ്മുടെ നാട്‌ നന്നാകില്ല! എന്തൊരു ശാപമാണീശ്വരാ!





ഉം അല്‍ കുവൈനിനെ കുറിച്ച്‌……

18 05 2005

ഉം അല്‍ കുവൈനിനെ കുറിച്ച്‌……

ഉം അല്‍ കുവൈനിനെ കുറിച്ച്‌ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ വളരെ കുറവാണ്‌ എന്ന് എനിക്ക്‌ മനസ്സിലായി. സെര്‍ച്ച്‌ എഞ്ചിനുകള്‍ വച്ച്‌ സെര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ വളരെ കുറച്ച്‌ വിവരങ്ങളേ കിട്ടു. അതേ സമയം യൂ.എ.ഈ യിലെ മറ്റ്‌ എമിരേറ്റുകളെകുറിച്ച്‌ ധാരാളം വിവരങ്ങള്‍ കിട്ടുന്നതിന്‌ യാതൊരു ബുദ്ധിമുട്ടുമില്ല. ഞാന്‍ ഉം അല്‍ കുവൈനെ കുറിച്ച്‌ പലയിടത്തുനിന്നും ശേഖരിച്ച കുറച്ച്‌ വിവരങ്ങളും, പുതിയതായി കിട്ടുന്നവയും ഒക്കെ ഞാന്‍ ഇവിടെ എന്റെ ഈ ബ്ലോഗില്‍ പല ഭാഗങ്ങളായി പകര്‍ത്താം. അത്ര വല്യ ഇന്ററസ്റ്റിങ്ങ്‌ സംഗതിയൊന്നുമല്ലെങ്കിലും, എനിക്കത്‌ ചെയ്യണമെന്ന് തോന്നുന്നു. കാരണം, ആരെങ്കിലും എപ്പഴെങ്കിലും ഒക്കെ ഇത്‌ ചെയ്യണം. ഉം അല്‍ കുവൈന്‍ കൊണ്ട്‌ ജീവിക്കുന്ന, രക്ഷപ്പെട്ട ഒരുപാട്‌ മലയാളി കുടുംബങ്ങളും ജീവിതങ്ങളും ഉണ്ട്‌. ഈ നാടിന്റെ കാരുണ്യം മറക്കാതിരിക്കാം!

ഉം അല്‍ കുവൈനിനു വേണ്ടി……

പറഞ്ഞ്‌ പറഞ്ഞ്‌ കാടുകയറി. ഉം അല്‍ കുവൈനിനെ കുറിച്ച്‌ ഞാന്‍ എഴുതി തുടങ്ങട്ടെ. ഉം അല്‍ കുവൈന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര കിലോമീറ്റര്‍ ആണ്‌. അതില്‍ എനിക്കറിയാവുന്ന സ്ഥലങ്ങളെകുറിച്ച്‌ ഞാന്‍ എഴുതാം. ഫലാജ്‌ അല്‍ മൊ-അല്ല എന്ന ഫലഭുയിഷ്ടവും മനോഹരവുമായ ഒയാസിസ്‌ (മരുപ്പച്ച?) , അല്‍-ബത്ത valley, കൃഷി തോട്ടങ്ങള്‍ നിറഞ്ഞ കാബര്‍, പുതിയ പാര്‍പ്പിടമേഖലയായി വികസിച്ചുവരുന്ന സല്‍മ, പുതിയ വ്യവസായമേഖല വരുന്ന ബിലാത്ത്‌ അല്‍ അസുബാ, ദേശാടനപക്ഷികള്‍ വരുന്ന ഭാവിയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമായേക്കാവുന്ന ഖോര്‍ അല്‍ ബൈദ, റാസ്‌ അല്‍ ഖൈമയോടടുത്ത്‌ കിടക്കുന്ന റംല, പിന്നെ ഗള്‍ഫില്‍ തന്നെ വളരെ അപൂര്‍വ്വമായ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ കൊച്ച്‌ കൊച്ച്‌ ദ്വീപുകള്‍, 90 ചതുരശ്ര കിലോമീറ്റര്‍ വരുന്ന അല്‍-സിനയ്യ ദ്വീപ്‌ , പിന്നെ ഉം അല്‍ കുവൈനിലെ ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളായ ജമയ്യ, ബസ്സാര്‍ എന്നറിയപ്പെടുന്ന പഴയ ടൌണ്‍ എരിയ, ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച natural തുറമുഖങ്ങളില്‍ ഒന്നായ ഉം അല്‍ കുവൈന്‍ തുറമുഖം – ഇവയൊക്കെ കൂടുന്നതാണ്‌ ഉം അല്‍ കുവൈന്‍. യൂ.എ.ഈയിലെ തന്നെ എറ്റവും പച്ചപ്പ്‌ നിറഞ്ഞ മരുഭൂമികള്‍ കാണപ്പെടുന്നത്‌ ഉം അല്‍ കുവൈനിലാണന്ന് ഇവിടുത്തെ പഴമക്കാര്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇവിടുത്തെ കടല്‍ തീരങ്ങള്‍ മനോഹരമാണ്‌.

ഉം അല്‍ കുവൈനിലെ കണ്ടല്‍ കാടുകള്‍ നിറഞ്ഞ ദ്വീപുകള്‍ ദേശാടനപക്ഷികളുടെയും, മീനുകളെ തിന്നുന്ന Cormorants എന്നയിനം പക്ഷികളുടെയും, ഡുഗോങ്ങ്‌ എന്ന വംശനാശം സംഭവിച്ചോണ്ടിരിക്കുന്ന കടല്‍ പശുക്കളുടെയും ( sea cow), ഞണ്ടുകളുടെയും, കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്‌. ആ ദ്വീപസ്മൂഹത്തില്‍ പെട്ട അകാബ്‌ എന്ന ദ്വീപില്‍ നിന്ന് ഫ്രഞ്ച്‌ ആര്‍ക്കിയോളജിസ്റ്റുകള്‍ 1990കളില്‍ നടത്തിയ പരിവേഷണത്തില്‍ 3700-3500 BC കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ്‌ അറവുശാലയും അതില്‍ ഉപയോഗിച്ചിരുന്ന എല്ലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ഉണ്ടാക്കിയ കത്തിപോലത്തെ ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉം അല്‍ കുവൈനിന്റെ ഇപ്പഴത്തെ രാജവംശം സ്ഥാപിച്ചത്‌ 1768-ല്‍ ആണെന്ന് ചരിത്രപുസ്തകങ്ങള്‍ പറയുന്നു. ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ മജിദ്‌ ബിന്‍ ഖല്‍ഫാന്‍ അല്‍ മൊ അല്ല ആണ്‌ സ്ഥാപകന്‍.(അദ്ദേഹം കെട്ടിയ കോട്ട പിന്നീട്‌ സര്‍ക്കാരിന്റെ ആസ്ഥാനമായും ജയിലായും ഇപ്പോള്‍ ഉം അല്‍ കുവൈന്‍ മ്യൂസിയമായും മാറി). ഇവിടുത്തെ നാട്ടുകാര്‍ മൊ അല്ല (moalla) രാജവംശത്തോട്‌ അങ്ങേയറ്റം കൂറുപുലര്‍ത്തുന്നു. ഇപ്പഴത്തെ ഭരണാധികാരി ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ അഹ്മ്മദ്‌ അല്‍ മൊ-അല്ല 1981ല്‍ ആണ്‌ അധികാരത്തിലേറിയത്‌. യു.എ.ഈ യുടെ പിതാവ്‌ എന്നറിയപ്പെടുന്ന യു.എ.ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ്‌ സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ്‌ റാഷിദ്‌.

സമയംവും സാഹചര്യവും കിട്ടുന്നതനുസരിച്ച്‌ ഞാന്‍ ബാക്കി പോസ്റ്റ്‌ ചെയ്യാം……





ഗള്‍ഫില്‍ നിന്നെന്താ മലയാളത്തില്‍ ബ്ലോഗുകള്‍ കുറവ്‌?

17 05 2005

ഗള്‍ഫില്‍ ഒരുപാട്‌ മലയാളികളുണ്ടല്ലോ. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍, സര്‍ഫ്‌ ചെയ്യാന്‍ കഴിയുന്നവര്‍,അവരില്‍ തന്നെ മലയാള ഭാഷ അതിമനോഹരമായി എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ളവര്‍ ഒരുപാടുണ്ട്‌. പണ്ട്‌ “കഥ” പോലെയുള്ള ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന ആളുകളെയൊക്കെ എനിക്കറിയാം.(ഇപ്പം എന്താ ഒന്നും എഴുതാത്തതെന്ന് ഒരാളോട്‌ ചോദിച്ചപ്പം അദ്ദേഹം എന്നോട്‌ പറഞ്ഞത്‌ കേട്ടെനിക്ക്‌ വിഷമം തോന്നി. അദ്ദേഹത്തിന്റെ മറുപടി “ജീവിത പ്രാരാബ്ദ്ധങ്ങള്‍ കൊണ്ട്‌” എന്നായിരുന്നു).

ജീവിത പ്രാരാബ്ദ്ധങ്ങള്‍ അധികം ഇല്ലാത്ത മലയാളികള്‍ ഇവിടില്ലേ? എന്നിട്ടും എടുത്തുപറയത്തക്കതായി ഞാനിതുവരെ മലയാളത്തില്‍ ബഹറിനില്‍ നിന്നുള്ള കെവിന്‍-സിജി യുടെ ബ്ലോഗും ഷാര്‍ജയില്‍ നിന്നുള്ള നിഷാദ്‌ കൈപ്പള്ളിയുടെ ബ്ലോഗും കുവൈറ്റില്‍ നിന്നുള്ള വിശ്വപ്രഭയുടെ ബ്ലോഗും ദുബൈയിലെ രാജ് നായരുടെ (പെരിങ്ങോടറ്) അല്ലാതെ വേറെ ബ്ലോഗുകള്‍ കണ്ടില്ല. ആനുകാലികങ്ങളില്‍ എഴുതുന്ന ഒരുപാട്‌ ഗള്‍ഫ്‌ മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ ഒരു മലയാളിക്ക്‌ കിട്ടുന്നതിലും ഏറെ സൌകര്യങ്ങള്‍ (ഡി.സീ. ബുക്സോ, പെന്‍ ബുക്സോ പോലെയുള്ള ഒരു പുസ്തകശാലയുടെ അഭാവം ഒഴിച്ച്‌) ഗള്‍ഫില്‍ (ജി.സി.സി രാജ്യങ്ങളില്‍) ഉണ്ട്‌. നാട്ടിലിറങ്ങുന്ന സകല പത്രങ്ങളും സകല വരികകളും ഇവിടെ കിട്ടും. നാല്‌ മലയാളം റേഡിയോ സ്റ്റേഷനുകള്‍ (2 AM , 2 FM). സൌദിയിലൊഴിച്ച്‌, നാട്ടിലിറങ്ങുന്ന സകല സിനിമകളും അതേസമയത്ത്‌ തന്നെ ഇവിടങ്ങളിലെ തിയേറ്ററുകളില്‍ റിലീസാകുന്നു.സകല മലയാളം ചാനലുകളും ഇവിടെ കിട്ടും. ആനന്ദലബ്ദ്ധിക്കിനിയെന്ത്‌ വേണം?

മലയാളികള്‍ക്കെന്താ? സമയക്കുറവാണോ? താല്‍പര്യമില്ലായ്മ മൂലമാണോ? അതോ സാഹചര്യങ്ങള്‍ മൂലമാണോ? പ്രാരാബ്ദ്ധങ്ങള്‍ മൂലമാണോ? ജോലിത്തിരക്കുകള്‍ മൂലമാണോ? അതോ ബ്ലോഗുകളെ കുറിച്ചുള്ള അജ്ഞതമൂലമാണോ?അതോ യൂണിക്കോട്‌ വായിക്കാനുള്ള മടികൊണ്ട്‌ ആരും ബ്ലോഗുകള്‍ വായിക്കാത്തതുകൊണ്ടാണോ? അതോ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാനുള്ള ടെക്നോളജി അറിയാത്തതുകൊണ്ടാണോ? അതോ മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള “മടി” കാരണമാണോ? ഗള്‍ഫില്‍ നിന്നും കൂടുതല്‍ ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അതോ മലയാളം ബ്ലോഗറുമാര്‍ “അനോണിമസായിരിക്കാന്‍” ആഗ്രഹിച്ച്‌ അവരുടെ ലൊക്കേഷന്‍ മനപൂര്‍വ്വം ഒളിച്ചുവയ്ക്കുന്നതാണോ? അതോ ഞാന്‍ മറ്റു മലയാളം ബ്ലോഗുകള്‍ കാണാഞ്ഞിട്ടാണോ ഇങ്ങനെ എഴുതിയത്‌?

എനിക്ക്‌ തെറ്റുപറ്റിയതാണോ? എങ്കില്‍ ക്ഷമിക്കുക, എന്നിട്ട്‌ ദയവായി മലയാളം ബ്ലോഗുകളുടെ അഡ്രസ്സ്‌ കമന്റ്സില്‍ പോസ്റ്റ്‌ ചെയ്യുക.മലയാളത്തില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഉണ്ടാകട്ടെ. മലയാളം കൂടുതല്‍ വളരട്ടെ! യുണികോട്‌ വിപ്ലവം ജയിക്കട്ടെ!!!

വാല്‍ കഷണം: ഇതു വായിക്കുന്നവര്‍ വിചാരിക്കും ഇത്‌ എഴുതുന്നവന്‌ ഓഫീസില്‍ കാര്യമായി പണിയൊന്നും ഉണ്ടാകില്ലന്ന്! – പണിയുണ്ട്‌, ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത്‌ തന്നെയാണ്‌ ഞാനിരിക്കുന്നത്‌ – അതിന്റേതായ തിരക്കുകളും ഒക്കെയുണ്ട്‌, പ്രാരാബ്ദ്ധങ്ങളും ഉണ്ട്‌, പക്ഷേ, ഞാന്‍ സമയം കണ്ടെത്തുന്നു – റ്റൈം മാനേജ്‌മന്റ്‌ ! :) ഗള്‍ഫില്‍ വരുന്നത്‌ ബ്ലോഗ്‌ എഴുതാനല്ല, കാശുണ്ടാക്കാനാണെന്നും ചിന്ത പോയേക്കാം! മലയാളികള്‍……





എവിടെയാണീ ഉം അല്‍ കുവൈന്‍?

16 05 2005

ഉം അല്‍ കുവൈനിനെ കുറിച്ച്‌ മലയാളം ഭാഷയില്‍ ഇന്റര്‍നെറ്റില്‍ എന്തേലും ആദ്യമായി വരുന്നത്‌ ഒരുപക്ഷേ ഇതാദ്യമായിരിക്കും.

ഉം അല്‍ കുവൈനിനെ കുറിച്ച്‌ എന്തറിയാം?

ഉം അല്‍ കുവൈന്‍ എന്ന പല രീതിയിലും മനോഹരമായ എമിരേറ്റിലാണ്‌ ഞാന്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും. UAEയെ കുറിച്ച്‌ കേള്‍ക്കാത്തവരാരുമുണ്ടാകില്ല. എന്നാല്‍ UAQ എന്നറിയപ്പെടുന്ന ഉം അല്‍ കുവൈനിനെ കുറിച്ച്‌ അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. പലര്‍ക്കും UAE എന്നു പറഞ്ഞാല്‍ ദുബായ്‌ അല്ലേല്‍ അബുദാബി അല്ലേല്‍ ഷാര്‍ജ്ജ – എന്നൊക്കെയാണ്‌. കുറച്ച്‌ പൊതുവിജ്ഞാനം ഞാന്‍ വിളമ്പാന്‍ ആഗ്രഹിക്കുന്നു. UAE എന്നു പറയുന്നത്‌ 7 എമിരേറ്റുകളുള്ള ഒരു ഫെഡറേഷനാകുന്നു. അബുദാബി, ദുബായ്‌, ഷാര്‍ജ്ജ, അജ്മാന്‍, ഫുജൈറ, ഉം അല്‍ കുവൈന്‍, റാസ്‌ അല്‍ ഖൈമ എന്നീ എമിരേറ്റുകളാണ്‌ UAEയില്‍ അംഗങ്ങള്‍. എമിരേറ്റ്‌ എന്നു പറഞ്ഞാല്‍ സ്റ്റേറ്റ്‌ എന്നോ അല്ലേല്‍ നാട്ടുരാജ്യമെന്നോ ഒക്കെ വ്യാഖ്യാനിക്കാം. ഓരോ എമിരേറ്റും സ്വതന്ത്രങ്ങളായ രാജ്യങ്ങളായിരുന്നു. 6 രാജ്യങ്ങള്‍ ചേര്‍ന്നാണ്‌ 1971-ല്‍ ഈയിടെ അന്തരിച്ച ഷെയ്ഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്റെ നേത്ര്ത്വത്തില്‍ UAE എന്ന ഫെഡറേഷന്‍ രൂപീകരിച്ചത്‌. റാസ്‌ അല്‍ ഖൈമ പിന്നീടാണ്‌ ചേര്‍ന്നത്‌. UAEയില്‍ മറ്റ്‌ എമിരേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉം അല്‍ കുവൈന്‍ പിന്നോക്കമാണ്‌ പല കാര്യങ്ങളിലും. ഈ പിന്നോക്കാവസ്ഥയ്ക്ക്‌ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌. നാട്ടിന്‍പുറത്തെ ഇഷ്ടപ്പെടുന്ന നാടന്മാര്‍ക്ക്‌ ഉം അല്‍ കുവൈന്‍ വളരെയേറെ ഇഷ്ടപ്പെടും. കാരണം, ഉം അല്‍ കുവൈന്‍ ഇപ്പഴും ഒരു നാട്ടിന്‍പുറം പോലെയാണ്‌. മറ്റ്‌ എമിരേറ്റുകള്‍ വച്ച്‌ താരതമ്യം ചെയ്ത്‌ നോക്കുമ്പോള്‍ ഇവിടെ തിരക്ക്‌ കുറവാണ്‌, വ്യവസായങ്ങള്‍ കുറവാണ്‌, ജീവിതചിലവ്‌ കുറവാണ്‌.ഇവിടെയുള്ള മലയാളികള്‍ 80%വും പരസ്പരം അറിയുന്നവരാണ്‌. പരസ്പരം സഹായിക്കുന്നവരാണ്‌. ഇതൊക്കെ വേറെ എവിടെയാ കാണുക? ദുബായിലും അബുദാബിയിലും ഷാര്‍ജ്ജയിലുമൊക്കെ ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിരിക്കുമോയെന്നറിയില്ല. ഇവിടെ കെട്ടിട വാടക താരതമ്യേന കുറവാണ്‌ . വാടക വളരെ കുറവായിരുന്നു ഇവിടെ. ദുബായിലും മറ്റും ഒരു bed spaceനു 300 ദിറഹം വാടക കൊടുത്തിരുന്ന സമയത്ത്‌, ഇവിടെ ഉം അല്‍ കുവൈനില്‍ 300 ദിറഹംസിന്‌ ചെറിയ compoundഓടു കൂടിയ villaകള്‍ കിട്ടുമായിരുന്നു. കെട്ടിട മുതലാളിമാര്‍ ഈ കഴിഞ്ഞ 3-4 മാസങ്ങളായി വാടക കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു – കാരണം, മറ്റ്‌ എമിരേറ്റുകളില്‍ നിന്നും ആളുകള്‍ വാടകകൂടുതല്‍ താങ്ങാനാകാതെ ഇങ്ങോട്ട്‌ താമസം മാറ്റുന്നു. Demand കൂടുമ്പം price കൂടുന്നു! അതോടൊപ്പം supplyയും കുറവാണേലോ? അതാണ്‌ സംഭവിക്കുന്നത്‌. ഇവിടെ flatകള്‍ കുറവാണ്‌. പക്ഷേ ഇപ്പം ഒരുപാടെണ്ണം പുതിയതായി കെട്ടിപൊക്കുന്നുണ്ട്‌. വാടക കൂടുന്നത്‌ സകലരെയും ആശങ്കാകുലരാക്കുന്നു. എന്നിരുന്നാലും, മറ്റ്‌ എമിരേറ്റുകളെക്കാളും വാടക കുറവായിരിക്കും ഇവിടെ. ഉം അല്‍ കുവൈന്‍ പുരോഗതിയുടെ പാതയിലാണിപ്പം. റോഡുകള്‍ മുഴുവനും പൊളിച്ച്‌ റീ-ടാര്‍ ചെയ്യപ്പെട്ടു. റോഡുകളുടെ divider-കളില്‍ ചെടികള്‍ വച്ച്‌ പിടിപ്പിച്ച്‌ മനോഹരമാക്കുന്നു. പുതിയ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നു. പുതിയ industrial area മരുഭൂമിയില്‍ തയാറാകുന്നു. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വരാന്‍ പോകുന്നു, ലൂലൂ സെന്റര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌-കം- ഡിപ്പാര്‍ട്ടുമന്റ്‌ സ്റ്റോര്‍ ഈയിടെ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.(ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന ചെകുത്താനെ വച്ച്‌ ഉം അല്‍ കുവൈനില്‍ യാതൊരു ഉപയോഗവും ഉണ്ടായിരുന്നില്ല-1-2 medical storeകളിലും പിന്നെ മരുന്നു(!)കടകളിലും ഒഴിച്ച്‌ വേറെ എവിടെയും അവ ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സൂപ്പര്‍ മാര്‍ക്കറ്റുകളിലോ അല്ലേല്‍ ഗ്രോസറികളിലോ ക്രെഡിറ്റ്കാര്‍ഡ്‌ ഉപയോഗിച്ച്‌ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മേടിക്കാന്‍ സാധിച്ചിരുന്നില്ല. അത്‌ ലൂലൂ സെന്ററിലൂടെ ആദ്യമായി സാധിച്ചതിന്റെ സന്തോഷവും ഞാന്‍ രേഖപ്പെടുത്തട്ടെ!)ലുലു സെന്റര്‍ തുറന്നത്‌ ഒരു മഹാസംഭവമായിരുന്നു. ഉം അല്‍ കുവൈന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്! മര്യാദയ്ക്ക്‌ സാധനങ്ങള്‍ മേടിക്കണമെങ്കില്‍ അജ്മാനിലെ സിറ്റിസെന്ററിലോ അല്ലേല്‍ ഷാര്‍ജ്ജയിലോ ഒക്കെ പോകേണ്ട ഗതികേടായിരുന്നു ഇവിടെ താമസിച്ചിരുന്നവര്‍ക്ക്‌ – പ്രത്യേകിച്ചും കുടുംബമായി താമസിച്ചിരുന്നവര്‍ക്ക്‌. ഗ്രോസ്സറിക്കാര്‍ സാധനങ്ങള്‍ക്ക്‌ തോന്നിയ വില ഈടാക്കിയിരുന്നു. ലുലു സെന്റര്‍ വന്നതോടെ ഗ്രോസ്സറിക്കര്‍ കഷ്ടത്തിലായി. എന്തിനു പറയുന്നു, ജമ്മിയ്യ എന്ന തിരക്ക്‌ നല്ല ഉണ്ടായിരുന്ന shopping areaയില്‍ ഇപ്പം ആളില്ലാതായി. ആളുകളെല്ലാം ലുലു സെന്ററിലേ പോകു ഇപ്പം!





ഞാന്‍……

11 05 2005

ജനിച്ചത്‌ പന്തളത്ത്‌.
വളര്‍ന്നതും പഠിച്ചതും വര്‍ക്കലയും തിരുവനന്തപുരത്തും കൊല്ലത്തും കൊടൈക്കനാലിലും ഒക്കെ.
ജോലി ചെയ്തു തുടങ്ങിയത്‌ തിരുവനന്തപുരത്ത്‌.
അവിടുന്നു സൌദി അറേബിയയില്‍ ജോലി ചെയ്യാന്‍ പോയി.
പിന്നെ കൊടൈക്കനാലില്‍ കുറച്ചു നാള്‍.
ഇപ്പം ജോലി ചെയ്യുന്നത്‌ UAE യിലെ ഉം അല്‍ കുവൈനില്‍.
പഠിച്ച പണി കമ്പ്യൂട്ടറും നെറ്റ്‌വര്‍ക്കിങ്ങും.
ഇപ്പം ചെയ്യുന്ന പണി ഹോട്ടല്‍ സെയില്‍സ്‌.
നിരാശ ഒന്നും ഇല്ല.
വല്യ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ സാധാരണ മലയാളിയായി ജീവിക്കണം.
കടങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല.
ആരെയും ആശ്രയിക്കാതെ…
ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കണം – ലോകത്ത്‌ എവിടെ ആയാലും.
അന്തം വിട്ട ആഗ്രഹങ്ങള്‍ ഒന്നും ഇല്ല.
അങ്ങനെ പോകണം……..ആര്‍ക്കും ഒരു ഭാരമാകാതെ.

നാളെ എവിടെയാ???

എവിടെയായാലും ജീവിക്കണം-ജനിച്ചുപോയില്ലേ?

അങ്ങനെ പോകുന്നു ജീവിതം…….

ഞാന്‍ എന്തുകൊണ്ട്‌ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി?

പ്രവാസത്തിന്റെ ഒറ്റപ്പെടലും ഊഷരതയുടെ തീഷ്ണഭാവവും മനസ്സില്‍ നൊമ്പരമായി കത്തിപടരുമ്പോള്‍ ബ്ലോഗിങ്ങ്‌ അതിനൊരു സാന്ത്വനമായി, തൂവല്‍ സ്പര്‍ശമായി ഇതാ…. ഇവിടെ….!

(വാക്കുകള്‍ക്ക്‌ ഷാര്‍ജ്ജയിലെ മനോഹരന്‍ ചേട്ടനോട്‌ കടപ്പാട്‌ – ഇതിന്റെ അര്‍ത്ഥം എന്താണെന്ന് എന്നോട്‌ ചോദിക്കരുത്‌ – എനിക്ക്‌ അറിയില്ല). ഞാന്‍ ചുമ്മാതെ എഴുതിയതാ. കാരണം അതൊന്നുമല്ല. മനോഹരന്‍ ചേട്ടനെപ്പോലെയുള്ളവര്‍ മനോഹരമായി മലയാളഭാഷ ഉപയോഗിക്കുന്നത്‌ കണ്ട്‌ അസൂയ തോന്നിയിട്ടുണ്ട്‌. ആ ലെവലിലേക്കൊന്നും എത്തില്ലെങ്കിലും, എന്റേതായ ഭാഷയില്‍ ഞാന്‍ ബ്ലോഗ്‌ ചെയ്യുന്നു.

എന്റെ വീക്ഷണകോണിലൂടെയുള്ള ലോകത്തെകുറിച്ചുള്ള എന്റെ ചിന്തകള്‍ കുറിച്ചിടാനെന്താ എനിക്ക്‌ സ്വാതന്ത്ര്യമില്ലേ? എന്റെ ഭാഷ അത്ര മനോഹരമൊന്നുമല്ല. ഇടയ്ക്കിടയ്ക്ക്‌ ഇംഗ്ലീഷൊക്കെ കയറിവരും. സ്റ്റൈലിനു വേണ്ടിയല്ല, തതുല്യമായ മലയാളം വാക്ക്‌ പിടിയില്ലാത്തോണ്ടാണേ! മലയാളത്തിലെ ബ്ലോഗുകള്‍ വായിച്ചപ്പം എനിക്കു തോന്നി എന്തുകൊണ്ട്‌ എനിക്കിതായിക്കൂടാ എന്ന്. ഞാനിതാ തുടങ്ങുന്നു എന്റെ ബ്ലോഗ്‌-കലേഷിന്റെ ലോകം. എന്റെ ചിന്തകള്‍, എനിക്ക്‌ ചുറ്റുമുള്ള ലോകം എന്റെ ഭാഷയില്‍… തെറ്റുകള്‍ സദയം ക്ഷമിക്കുക. സഹിക്കുക.

എല്ലാരും ബ്ലോഗുന്നു….. ഈ ഞാനും ബ്ലോഗുന്നു….

മലയാളം ബ്ലോഗുകള്‍ വര്‍ദ്ധിക്കട്ടെ.